ബിലീവേഴ്സ് ചർച്ചിൽ 300 കോടിയുടെ ക്രമക്കേട്
text_fieldsതിരുവല്ല: ബിലീവേഴ്സ് ചർച്ചിെൻറ തിരുവല്ലയിലെ ആസ്ഥാനത്തും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുമായി നടന്ന ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെൻറ് പരിശോധനയിൽ 300 കോടിയുടെ സാമ്പത്തിക ക്രമക്കേടുകൾ കെണ്ടത്തി. മൂന്നുദിവസമായി നടന്ന പരിശോധന തിങ്കളാഴ്ച പുലർച്ച അവസാനിച്ചു. പരിശോധനക്കിടെ സാമ്പത്തിക ഇടപാടുകൾ ൈകകാര്യം ചെയ്യുന്ന വൈദികൻ ഐ ഫോണും പെൻഡ്രൈവും നശിപ്പിക്കാൻ ശ്രമിച്ചതായി അധികൃതർ പറഞ്ഞു.
റെയ്ഡിൽ രണ്ട് കോടിയുടെ നിരോധിത നോട്ടടക്കം പതിനഞ്ചര കോടി സഭ ആസ്ഥാനത്ത് നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി പിടിച്ചെടുത്തിരുന്നു. അഞ്ചു വർഷത്തിനിടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ വിദേശത്തുനിന്ന് 6,000 കോടി രൂപ ബിലീവേഴ്സ് ചർച്ച് രാജ്യത്ത് എത്തിച്ചതായാണ് ആദായ നികുതി വകുപ്പ് പറയുന്നത്. കണ്ണൂരിൽനിന്നുള്ള ചില ഉന്നത രാഷ്ട്രീയ നേതാക്കൾ അമേരിക്കയിൽ നടത്തിയ ചികിത്സകൾക്ക് ബില്ലുകൾ അടച്ച രേഖകളും പിടിച്ചെടുത്തതായും പറയുന്നു.
2016ൽ സഭയുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കിയതിനെ തുടർന്ന് പുതിയ ട്രസ്റ്റുകൾ രൂപവത്കരിച്ച് പണമിടപാടിനുള്ള നീക്കങ്ങളിലായിരുന്നു സഭയെത്രെ. എട്ടു മാസമായി അമേരിക്കയിൽ തുടരുന്ന കെ.പി. യോഹന്നാൻ മെത്രാപ്പോലീത്തയെയും സഭയിലെ രണ്ടാമനായ ഫാ. ദാനിയേൽ വർഗീസിനെയും മടക്കിക്കൊണ്ടുവരാനുള്ള നീക്കങ്ങളും ആദായനികുതി വകുപ്പ് തുടങ്ങിയിട്ടുണ്ട്.
ഭൂമിയിടപാട് അടക്കമുള്ള ചില രേഖകളും ലാപ് ടോപ്പുകളും മൊബൈൽ ഫോണുകളും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കൊച്ചിയിലേക്ക് കൊണ്ടുപോയി.