സി.പി.എം സംസ്ഥാനസമിതിയിൽ രണ്ടാം പിണറായി സർക്കാറിനെതിരെ രൂക്ഷവിമർശനം
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിനെ കീറിമുറിച്ച് സി.പി.എം സംസ്ഥാനസമിതിയിൽ രൂക്ഷവിമർശനം.
മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തരവകുപ്പ് മുതൽ ആരോഗ്യം, തദ്ദേശം, ഗതാഗതം, പൊതുമരാമത്ത്, വനം വകുപ്പുകൾക്കെതിരെയായിരുന്നു ഏറെ വിമർശനം. ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിലും സമാന വിമർശനം ഉയർന്നിരുന്നു. സർക്കാറിന്റെ പ്രവർത്തനത്തെക്കുറിച്ച രേഖയിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾ വകുപ്പുകളുടെ പോരായ്മകൾ എണ്ണിപ്പറഞ്ഞു. മന്ത്രിമാരുടെ പേരുകൾ ഒഴിവാക്കിയായിരുന്നു അഭിപ്രായം. സംസ്ഥാനസമിതി യോഗം വെള്ളിയാഴ്ച സമാപിക്കും. ആഭ്യന്തരവകുപ്പിനുമേൽ സർക്കാറിന് രാഷ്ട്രീയ നിയന്ത്രണം വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ മേധാവികളുടെ പിടിയിലാണ് വകുപ്പ്. രാഷ്ട്രീയത്തിനതീതമായി സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചതാണ് ഇതിന് കാരണം.
പൊലീസിൽ ചിലരുടെ മോശം പ്രവൃത്തികൾക്ക് കടിഞ്ഞാണിടാൻ ഇനിയും കഴിഞ്ഞിട്ടില്ല. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കുപോലും കടക്കാൻ കഴിയാത്ത അവസ്ഥയാണ്. സംഘ്പരിവാർ അനുകൂല പൊലീസുകാരുടെ കൈയിലാണ് റൈട്ടർ പദവി പോലുള്ള പ്രധാന തസ്തികകൾ. ഇത് നിയന്ത്രിക്കണം. ചില വകുപ്പുകളുടെ പ്രവർത്തനം മോശമാണെന്ന് സെക്രട്ടേറിയറ്റിൽ മന്ത്രി എം.വി. ഗോവിന്ദൻ സമ്മതിച്ചു. ഒന്നാം പിണറായി സർക്കാറിനെ അപേക്ഷിച്ച് മന്ത്രിമാരുടെ പ്രവർത്തനം മോശമാണെന്ന് സംസ്ഥാന സമിതിയിലും വിമർശനം ഉയർന്നു. മന്ത്രിമാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്നങ്ങൾ മനസ്സിലാക്കാൻ തയാറാവുന്നില്ല.
കോവിഡ് നിയന്ത്രണം മാറി ആളുകൾ പുറത്തിറങ്ങിയിട്ടും എല്ലാം ഓൺലൈനിലൂടെ ചെയ്യാമെന്നാണ് ചിലരുടെ വിചാരം. ജനകീയ വിഷയങ്ങളുമായി മന്ത്രിമാരുടെ ഓഫിസിൽ ചെല്ലുന്നവരോട് മോശം പെരുമാറ്റമാണ് ലഭിക്കുന്നത്. ഇത് സർക്കാറിനെ ജനങ്ങളിൽനിന്ന് അകറ്റും. ചില മന്ത്രിമാർ ഫോൺ എടുക്കില്ല. എത്ര തവണ വിളിച്ചാലും അവർക്ക് ഫോണെടുത്ത് മറുപടി പറയാൻ മടിയാണെന്നും വിമർശനമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.