നിയമ വിരുദ്ധമായി വോട്ട് രേഖപ്പെടുത്തി: തമിഴ്നാട്ടിൽ 25 വിദേശ പൗരർ അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്തെന്ന് ആരോപിച്ച് 25 തമിഴ് വംശജരായ വിദേശ പൗരരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്തെന്നാണ് ആരോപണം.അറസ്റ്റിലായവരിൽ സ്ത്രീകളുമുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം രാജ്യം വിടാൻ ശ്രമിക്കവേ ചെന്നൈ, മധുരൈ വിമാനത്താവളങ്ങളിൽ വെച്ച് ഇമിഗ്രേഷൻ അധികൃതരും ലോക്കൽ പൊലിസും സംയുക്തമായാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ശ്രീലങ്ക, കാനഡ, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ പാസ്പോർട്ട് കൈവശം വെച്ചവരാണ് അറസ്റ്റിലായത്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മിഷണറേറ്റിന് നൽകിയ പരാതിയെ തുടർന്ന്, മേയ് 7നും മേയ് 14നും ഇടയിൽ സെൻട്രൽ ക്രൈം ബ്രാഞ്ചും പ്രാദേശിക പോലീസ് യൂണിറ്റുകളും കേസുകൾ രജിസ്റ്റർ ചെയ്തു.
കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രതികളിൽ പലരും ഇന്ത്യൻ വംശജരാണെന്നും എന്നാൽ വർഷങ്ങളായി വിദേശ പൗരത്വം നേടിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പൗരത്വം മാറിയിട്ടും അനുചിതമായി സൂക്ഷിച്ച രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്തെന്നാണ് ആരോപണം.
ചെന്നൈയിലെ പട്ടുകോട്ടൈ, പെരമ്പൂർ, കെ.കെ. നഗർ എന്നിവയുൾപ്പെടെ ഒന്നിലധികം മണ്ഡലങ്ങളിൽ വ്യക്തികൾ വോട്ട് ചെയ്തിട്ടുണ്ടാകാമെന്ന് അധികൃതർ വിശ്വസിക്കുന്നു, കൂടാതെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കൂടുതൽ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് പാസ്‌പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജനായ ഒരാൾ പട്ടുകോട്ടൈ മണ്ഡലത്തിൽ വോട്ട് ചെയ്തതായി ആരോപിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

