ബി.ജെ.പി ഓഫിസ് ആക്രമണം: അക്രമിയുടെ ദൃശ്യം പുറത്ത്
text_fieldsതിരുവനന്തപുരം: ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ഇന്നലെ രാത്രി ആക്രമണം നടത്തിയയാളുടെ ദൃശ്യം പുറത്ത്. ഓഫിസിന് സമീപത്തുള്ള വീട്ടിലെ സി.സി. ടി.വിയിലാണ് ദൃശ്യം പതിഞ്ഞത്. എന്നാൽ, ഒരു വശത്തു നിന്നുള്ള ദൃശ്യം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അതിനാൽ തന്നെ അക്രമിയുടെ രൂപം വ്യക്തമല്ല. ബൈക്കിലെത്തിയ ഒരാൾ സ്ഫോടകവസ്തു എറിയുന്നതും അക്രമി ബൈക്കില്‍ കടന്നുപോകുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സ്ഥലത്ത് ഫെറൻസിക് വിദഗ്ധർ പരിശോധന നടത്തി. സ്‌ഫോടനത്തിനുപയോഗിച്ച സ്‌ഫോടക വസ്തുവിന്‍റെ അവശിഷ്ടങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
തിരുവനന്തപുരം കുന്നുകുഴിയിലെ ബി.ജെ.പി ഓഫിസിന് നേരെ ബുധനാഴ്ച രാത്രി 12 മണിയോടെയാണ് ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ടു പേര്‍ നാടന്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് ഓഫിസ് ജീവനക്കാര്‍ പറയുന്നത്. ശബ്ദംകേട്ട് ഓഫീസിലുള്ളവര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. അക്രമത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു.