ഹയര്‍ സെക്കൻററികളിലെ ഓണാഘോഷങ്ങള്‍ക്ക് പുതിയ നിബന്ധനകൾ
text_fieldsതിരുവനന്തപുരം: ഓണാഘോഷ പരിപാടികള്‍ക്ക് ഹയര്‍ സെക്കൻററി സ്കൂളുകളിൽ പുതിയ നിബന്ധനകൾ ഏര്‍പ്പെടുത്തി. പ്രവൃത്തി ദിവസം മുഴുവന്‍ ആഘോഷങ്ങള്‍ക്കായി മാറ്റിവെക്കരുതെന്നാണ് നിര്‍ദേശം. ഹയര്‍സെക്കൻററി ഡയറക്ടറാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
സ്കൂളുകളിലെ ആരോഗ്യകരമായ അന്തരീക്ഷത്തിന് കോട്ടം തട്ടിക്കുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഓണാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് ഹയര്‍ സെക്കൻററി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലുള്ളത്. പ്രവൃത്തിദിവസം മുഴുവന്‍ ആഘോഷങ്ങള്‍ക്കായി മാറ്റിവെക്കരുത് എന്നത് ഉൾപ്പെടെ ആറ് നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്.
പരീക്ഷകൾ, പഠന, പഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയടക്കം സ്കൂള്‍ അച്ചടക്കത്തിന് വിരുദ്ധമാകാത്ത രീതിയില്‍ പരിപാടികൾ ക്രമീകരിക്കണം. പ്രിന്‍സിപ്പളുടെ അനുമതിയോടെ മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാവൂ. അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍ നടക്കുന്നതെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പുവരുത്തണം. പി.ടി.എയുടെ സാന്നിധ്യം സ്കൂളിലുണ്ടായിരിക്കണം. സ്കൂൾ യൂണിഫോം നിര്‍ബന്ധമാണ്. പ്രത്യേക വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ക്ക് പ്രിന്‍സിപ്പളിന്റെ അനുമതി വാങ്ങണം. ആഘോഷത്തിന്റെ പേരില്‍ അമിതമായ പണപ്പിരിവ് പാടില്ലെന്നും ആഡംബരം ഒഴിവാക്കി മിതത്വം പാലിക്കണമെന്നും ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ ജോലി സമയം പൂക്കളമിടുന്നത് ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചകൾ സജീവമായിരിക്കുന്നതിനിടെയിലാണ് ഹയർ സെക്കൻററി ഡയറക്ടറുടെ പുതിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
