മുല്ലപ്പെരിയാർ: പിണറായിയുടെ നിലപാട് വഞ്ചനാപരം -വി.ഡി സതീശൻ
text_fieldsകോഴിക്കോട്: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പുതിയ നിലപാട് വഞ്ചനാപരമെന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി സതീശൻ എം.എൽഎ. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച പ്രകടനപത്രികയിൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഇത്തരമൊരു നിലപാടു മാറ്റം ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നതെന്നും ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണ രൂപം:
മുഖ്യമന്ത്രി പിണറായി വിജയൻ മുല്ലപ്പെരിയാർ വിഷയത്തിലെടുത്തിരിക്കുന്ന പുതിയ നിലപാട് വഞ്ചനാപരമാണ്. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച പ്രകടനപത്രികയിൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി 3 ദിവസങ്ങൾക്കുള്ളിൽ ഇത്തരമൊരു നിലപാടു മാറ്റം തിരഞ്ഞെടുപ്പിൽ ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നത്. ഇത് സംബന്ധിച്ച ഉദ്യോഗസ്ഥ തലത്തിലോ സർക്കാർ അഭിഭാഷകരായോ ചർച്ച നടത്തിയതായി ജനങ്ങൾക്ക് അറിവില്ല. മാത്രവുമല്ല കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ഇതു സംബന്ധിച്ച് കേരളം ഭരണപരമായും, നിയമപരമായും സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളിലും ഇടതുപക്ഷത്തിന്റെ അഭിപ്രായം പുതിയ അണക്കെട്ട് എന്നു തന്നെയായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും സംയുക്തമായി സമർപ്പിച്ച നിവേദനത്തിലും പുതിയ അണക്കെട്ട് എന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. ഈ നിവേദനസംഘത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ. വി.എസ്.അച്ചുതാനന്ദനും അംഗമായിരുന്നു. മുഖ്യമന്ത്രിയുടെ ഇന്നത്തെ നിലപാടു മാറ്റം ഇതു സംബന്ധിച്ച സുപ്രീം കോടതി കേസുകളെയും പ്രതികൂലമായി ബാധിക്കുന്നതാണ്. ഇത് കേരളത്തിന്റെ താൽപ്പര്യങ്ങളെ ബലി കഴിക്കുന്നതാണ്. ഏകപക്ഷീയമായ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തമിഴ്നാടിന് സുപ്രീം കോടതിയിൽ ആയുധമാവും. ഇത് കൊടിയ വഞ്ചനയാണ്.
ശനിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന മട്ടിലെ ആശങ്ക അസ്ഥാനത്താണെന്നും പരിശോധനകളില്‍ ഇക്കാര്യം വ്യക്തമായതാണെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഡാമിനെ കുറിച്ചുള്ള പഠനങ്ങളിലെല്ലാം ആശങ്ക വേണ്ടെന്ന നിഗമനമാണ് ലഭിച്ചത്. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. അതിന്മേല്‍ വീണ്ടുമൊരു പരിശോധന ആവശ്യമാണ്. മുല്ലപ്പെരിയാര്‍ വിഷയം വിവാദമാക്കുന്നതു കൊണ്ടോ വികാര പ്രകടനങ്ങള്‍കൊണ്ടോ പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.