Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരിക്കുകളോടെ...

പരിക്കുകളോടെ പിടിച്ചുനിന്നെങ്കിലും ലീഗിന് ന്യൂനപക്ഷ മനസ്സുകളില്‍ തിരിച്ചടി

text_fields
bookmark_border
പരിക്കുകളോടെ പിടിച്ചുനിന്നെങ്കിലും ലീഗിന് ന്യൂനപക്ഷ മനസ്സുകളില്‍ തിരിച്ചടി
cancel

കോഴിക്കോട്: എല്‍.ഡി.എഫ് തേരോട്ടത്തില്‍ മുസ്ലിം ലീഗിന് പരിക്കുകളോടെ പിടിച്ചുനില്‍ക്കാനായെങ്കിലും ഫലം ഏല്‍പിച്ച മുറിവുകള്‍ കനത്തതാണ്. 2006ലെ തോല്‍വിയോളം  സംഭവിച്ചില്ളെങ്കിലും കനത്ത വോട്ട് ചോര്‍ച്ച മിക്ക മണ്ഡലങ്ങളിലും നേരിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 സീറ്റുണ്ടായിരുന്ന ലീഗിന് ഇത്തവണ രണ്ടു സീറ്റിന്‍െറ കുറവേയുള്ളൂ. എന്നാല്‍ ഫലം മലപ്പുറത്തും കോഴിക്കോട്ടും സംഘടനക്കകത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മലപ്പുറത്ത് വോട്ടുചോര്‍ച്ചയാണ് പ്രശ്നമെങ്കില്‍ കോഴിക്കോട്ട് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയാണ്  വിനയായത്.മലപ്പുറത്ത് താനൂര്‍ മാത്രമാണ് നഷ്ടമായത്. എന്നാല്‍, മിക്ക മണ്ഡലങ്ങളിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞുവെന്ന് മാത്രമല്ല പെരിന്തല്‍മണ്ണയിലും മങ്കടയിലും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.  കൊടുവള്ളിയും തിരുവമ്പാടിയും നഷ്ടമായത് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവ് മൂലമാണ്. കൊടുവള്ളിയില്‍ വിമതനായ കാരാട്ട് റസാഖാണ് പാര്‍ട്ടി ജില്ലാ ജന. സെക്രട്ടറി എം.എ. റസാഖിനെ വീഴ്ത്തിയത്.

യു.ഡി.എഫിന് ആധിപത്യമുള്ള തിരുവമ്പാടിയില്‍ വി.എം. ഉമ്മര്‍ മാസ്റ്റര്‍ക്ക് സി.പി.എമ്മിലെ ജോര്‍ജ് എം. തോമസിനോട് അടിയറവ് പറയേണ്ടിവന്നു. കൊടുവള്ളി എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലേക്ക് മാറ്റിയാണ് എം.എ. റസാഖിനെ സ്ഥാനാര്‍ഥിയാക്കിയത്. തിരുവമ്പാടിയില്‍ സി. മോയിന്‍കുട്ടിക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തു. ഈ നടപടിക്കെതിരെ അന്നുതന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജില്ലയില്‍ കുറ്റ്യാടി യില്‍ പാറക്കല്‍ അബ്ദുല്ല നേടിയ വിജയമാണ് തെല്ളെങ്കിലും മുഖം രക്ഷിക്കാനായത്. സിറ്റിങ് എം.എല്‍.എ സി.പി.എമ്മിലെ കെ.കെ. ലതികയെയാണ് പരാജയപ്പെടുത്തിയത്. മന്ത്രി എം.കെ. മുനീറിന് കോഴിക്കോട് സൗത്ത് നിലനിര്‍ത്താനായതും ആശ്വാസമാണ്.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയില്‍ മാത്രമാണ് വോട്ടുചോര്‍ച്ചയില്ലാതെ പിടിച്ചുനില്‍ക്കാനായത്.  പെരിന്തല്‍മണ്ണ, മങ്കട, തിരൂരങ്ങാടി, മഞ്ചേരി, തിരൂര്‍, കോട്ടക്കല്‍, മലപ്പുറം, വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളിലും ഭൂരിപക്ഷം ഭീകരമായി കുറഞ്ഞിട്ടുണ്ട്.ഏറനാട് മാത്രമാണ് നേരിയ വര്‍ധനവോടെ പിടിച്ചുനിന്നത്.  ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിച്ച നിലമ്പൂര്‍, തവനൂര്‍, പൊന്നാനി എന്നീ മൂന്നിടങ്ങളിലും പരാജയപ്പെട്ടു എന്നു മാത്രമല്ല  വന്‍ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് വിജയിച്ചത്. ഇരവിപുരത്തിനു പകരം പാര്‍ട്ടി മത്സരിച്ച പുനലൂരിലും കനത്ത തോല്‍വി ഏറ്റുവാങ്ങി.  യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി മത്സരിച്ച ഗുരുവായൂരിലും കനത്ത പരാജയമാണ് ഉണ്ടായത്.
എന്നാല്‍, മണ്ണാര്‍ക്കാട് സിറ്റിങ് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍ തിളക്കമാര്‍ന്ന വിജയം നേടി. ഷംസുദ്ദീനെ തറപറ്റിക്കുമെന്ന് സുന്നി നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചതോടെ ലീഗ് പ്രവര്‍ത്തകരും ഇ.കെ. വിഭാഗം സമസ്തയും  നടത്തിയ അധ്വാനം തുണക്കുകയായിരുന്നു. കണ്ണൂരിലെ സിറ്റിങ് സീറ്റായ അഴീക്കോടും  മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളും ഏറെ ഭീഷണിയുണ്ടായിട്ടും നിലനിര്‍ത്താനായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iuml
Next Story