Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനാഥാലയങ്ങളെ...

അനാഥാലയങ്ങളെ പ്രതിസന്ധിയിലാക്കിയത് സംസ്ഥാന സര്‍ക്കാര്‍ നിലപാട്

text_fields
bookmark_border

കോഴിക്കോട്: ബാലനീതി നിയമപ്രകാരമുള്ള രജിസ്ട്രേഷന്‍ സംബന്ധിച്ച് അനാഥശാലകളെ പ്രതിസന്ധിയിലേക്ക് നയിച്ചത് സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആക്ടില്‍ പ്രായോഗിക ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവകാശമുണ്ടെങ്കിലും ഇത് പ്രയോഗിക്കാത്തതാണ് പ്രശ്നം വഷളാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുക്കം, കൊച്ചിയിലെ ഉമ്മുല്‍ഖുറാ എന്നീ അനാഥശാലകളിലേക്ക് ഇതര സംസ്ഥാന വിദ്യാര്‍ഥികളെ കൊണ്ടുവന്നത് വിവാദമാക്കിയതിന്‍െറ ചുവടുപിടിച്ച് ഉദ്യോഗസ്ഥരുടെ മുന്‍കൈയിലാണ് ഇപ്പോള്‍ നീക്കങ്ങള്‍ അരങ്ങേറുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതിലും കര്‍ശനമായ നിര്‍ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലുള്ളത്. ജൂലൈ 15നകം രജിസ്റ്റര്‍ ചെയ്യണമെന്നാണ് കേന്ദ്രനിര്‍ദേശമെങ്കിലും ഇത് ജൂണ്‍ 15നകം പൂര്‍ത്തിയാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കെയര്‍ ടേക്കര്‍, കൗണ്‍സലര്‍, പ്രബേഷന്‍ ഓഫിസര്‍ തുടങ്ങിയവരുടെ എണ്ണം 25 ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് 40 ആക്കി. സ്ഥാപന ചുമതല വഹിക്കുന്നയാള്‍ക്ക് ബിരുദാനന്തര ബിരുദം വേണം. 50 കുട്ടികള്‍ക്ക് 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള താമസമുറി, 600 ചതുരശ്രയടിയുള്ള ക്ളാസ് മുറി തുടങ്ങിയ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്തു. 1956ലെ ഓര്‍ഫനേജ് ആന്‍ഡ് അദര്‍ ചാരിറ്റബ്ള്‍ ഹോം-സൂപ്പര്‍വിഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ നിയമപ്രകാരമാണ് സംസ്ഥാനത്തെ അനാഥശാലകള്‍ പ്രവര്‍ത്തിക്കുന്നത്. കുറ്റവാളികള്‍, തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരാണ് 1986ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴില്‍ വന്നിരുന്നത്. 2010ല്‍ അനാഥശാലകള്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കി. 2015ല്‍ നിലവില്‍വന്ന ആക്ട് പ്രകാരം സര്‍ക്കാറില്‍നിന്ന് സഹായം കൈപ്പറ്റുന്നതും അല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ വൈകുന്ന സ്ഥാപന അധികൃതര്‍ക്ക് ഒരു വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. വൈകുന്ന ഓരോ മാസത്തിനും ഓരോ കേസും ചാര്‍ജ് ചെയ്യാം. സ്ഥാപനങ്ങള്‍ മാര്‍ച്ച് 31നകം ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ മുമ്പാകെ രേഖകള്‍ ഹാജരാക്കണം. വിവരങ്ങള്‍ മേയ് 15നകം ഉറപ്പുവരുത്താനും കൃത്യവിലോപം കാണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, പുതിയ നിയമപ്രകാരം ഒരു അനാഥശാലയും ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടില്ല. സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചാല്‍ ചില സ്ഥാപനങ്ങള്‍ പൂട്ടേണ്ടിവരുമെന്ന നിലപാടിലാണ് ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍.
ഇതുസംബന്ധിച്ച് അനാഥശാലകളുടെ യോഗം ശനിയാഴ്ച കോഴിക്കോട് ജെ.ഡി.ടിയില്‍ ചേരുന്നുണ്ട്.


നിയമപരമായി നേരിടും –സമസ്ത
കോഴിക്കോട്: സംസ്ഥാനത്തെ അനാഥശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ നിയമപരമായി നേരിടുമെന്ന് സമസ്തയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനാഥശാലാ ഭാരവാഹികളുടെ യോഗം. നിയമത്തിലെ കടുത്ത നിര്‍ദേശങ്ങള്‍ സ്ഥാപനങ്ങളുടെ നിലപാടിനത്തെന്നെ ബാധിക്കും. സര്‍ക്കാര്‍ നിലപാട് പുന$പരിശോധിക്കണം. അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭ വഴികളും സ്വീകരിക്കും. ഇതിനായി പി.കെ. മുഹമ്മദ് ഹാജി ക്രസന്‍റ് ചെയര്‍മാനും മുസ്തഫ മുണ്ടുപാറ ജനറല്‍ കണ്‍വീനറും കെ. മോയിന്‍കുട്ടി ജോയന്‍റ് കണ്‍വീനറുമായി ആക്ഷന്‍ കമ്മിറ്റിക്കും രൂപം നല്‍കി. ഉമര്‍ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. കോഴിക്കോട് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഹാവുദ്ദീന്‍ നദ്വി, കെ. മോയിന്‍കുട്ടി, പി.കെ. മുഹമ്മദലി, ടി.കെ. പരീക്കുട്ടിഹാജി, അഡ്വ. എം. സജ്ജാദ് എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:juvenile justice act
Next Story