പി. ജയരാജനെ മത്സരിപ്പിക്കാൻ സി.പി.എം നീക്കം
text_fieldsകണ്ണൂര്‍: കതിരൂർ മനോജ് വധക്കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സി.പി.എം ഒരുങ്ങുന്നു. കണ്ണൂരിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിൽ ജയരാജനെ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് നീക്കം. മത്സരിച്ച് വിജയിച്ചാല്‍ കേസിനെ പ്രതിരോധിക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
മനോജ് വധക്കേസിൽ റിമാന്‍ഡിലായിരുന്ന ജയരാജന് ഇന്നലെയാണ് തലശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് മാസത്തേക്ക് കണ്ണൂരില്‍ പ്രവേശിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്ന ഉപാധിയിലാണ് കോടതി ജാമ്യം നൽകിയത്.
തുടർന്നുള്ള തന്‍റെ ചുമതലയും ഉത്തരവാദിത്തവും എന്താണെന്ന് പാർട്ടിയാണ് തീരുമാനിക്കുകയെന്ന് ജയരാജൻ പറഞ്ഞു. പാർട്ടിക്കെതിരായ ഏതൊരു നീക്കത്തേയും ചെറുത്ത് തോൽപ്പിക്കുമെന്നും പ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വടകരയില്‍ സഹോദരി അഡ്വ. പി. സതീദേവിയുടെ വീട്ടിലാണ് പി. ജയരാജൻ ഇപ്പോഴുള്ളത്.
ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. കാരായി രാജനെ തലശേരി നഗരസഭാ ചെയര്‍മാനായും കാരായി ചന്ദ്രശേഖരനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായും തെരഞ്ഞെടുത്തെങ്കിലും ജില്ലയിലേക്ക് പ്രവേശിക്കാൻ കോടതി വിലക്കുള്ളതിനാല്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ രണ്ട് പേരും തല്‍സ്ഥാനങ്ങള്‍ രാജിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
