Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെത്രാന്‍ കായല്‍:...

മെത്രാന്‍ കായല്‍: ചുക്കാന്‍  പിടിച്ചത് വന്‍ വ്യവസായികള്‍ 

text_fields
bookmark_border
മെത്രാന്‍ കായല്‍: ചുക്കാന്‍  പിടിച്ചത് വന്‍ വ്യവസായികള്‍ 
cancel

കോട്ടയം: കുമരകത്തെ മെത്രാന്‍ കായല്‍ പാടശേഖരം നികത്താന്‍ അനുമതി നല്‍കിയത് റാസല്‍ ഖൈമ ആസ്ഥാനമായുള്ള വന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് കുമരകം ഇക്കോ ടൂറിസം വില്ളേജ് എന്ന പേരില്‍ റിസോര്‍ട്ട് സ്ഥാപിക്കാന്‍. റാസല്‍ഖൈമയിലെ രാജ കുടുംബത്തിന്‍െറ ഉടമസ്ഥതയിലുള്ള റാക്കിന്‍ ഡെവലപേഴ്സിന്‍െറ ഇന്ത്യന്‍ പതിപ്പാണ് റാക്കിന്‍ഡോ. 
ഇവര്‍ക്ക് നിലവില്‍ ബംഗളൂരുവിലും കോയമ്പത്തൂരിലും വന്‍കിട റിസോര്‍ട്ടുകളും ടൂറിസം പദ്ധതികളുമുണ്ട്. ഇവരുമായി അടുത്ത ബന്ധമുള്ള കേരളത്തിലെ ചില വ്യവസായികളാണ് പാടശേഖരം നികത്താനുള്ള നീക്കത്തിന് ചുക്കാന്‍ പിടിച്ചത്.
തുടക്കത്തില്‍ 2000 കോടിയുടെ പദ്ധതിയാണ് കമ്പനി തയാറാക്കിയതെങ്കിലും രണ്ടാം ഘട്ടത്തില്‍ 3000 കോടിവരെയുള്ള പദ്ധതികള്‍ക്കും രൂപം നല്‍കിയിരുന്നു. ഇതിനകം 378 ഏക്കര്‍ പാടശേഖരം ഇവര്‍ നിസ്സാരവിലയ്ക്ക് സ്വന്തമാക്കിയിട്ടുണ്ട്. ഭൂവുടമകളുടെ കൂടി പങ്കാളിയാക്കി പദ്ധതികള്‍ക്കും രൂപം നല്‍കിയിരുന്നു.
കുമരകത്തിന് പുറമെ കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിലും റാക്കിന്‍ഡോ വിവിധ പദ്ധതികള്‍ക്കായി കായലുകളും പാടശേഖരങ്ങളും വാങ്ങാനും പദ്ധതിയിട്ടിട്ടുണ്ട്. ഇതിനകം കോടികളുടെ ഭൂമി കമ്പനി വാങ്ങിയിട്ടുമുണ്ട്. 
യു.എ.ഇ കമ്പനിയുമായുള്ള ഉന്നതരുടെ സഹകരണത്തിന് പിന്നില്‍ കോടികളുടെ സാമ്പത്തിക ഇടപാടുകളും അരങ്ങേറിയതായാണ് ആരോപണം. 
അതേസമയം, വിവാദ ഉത്തരവ് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പിന്‍വലിക്കുമെന്നാണറിയുന്നത്.  ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്യുകയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കുട്ടനാട് വികസന സമിതിയും സമരം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായത്.  ബുധനാഴ്ച കുമരകത്ത് പ്രതിപക്ഷം ഹര്‍ത്താലിന്  ആഹ്വാനം ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറക്ക് കായല്‍ നികത്താന്‍ മന്ത്രിസഭാ യോഗം നല്‍കിയ അനുമതി റദ്ദാക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. കായല്‍ നികത്താന്‍ അനുമതി നല്‍കുന്നതിന് സര്‍ക്കാര്‍ കലക്ടറുടെ ഉത്തരവാണ് മറയാക്കിയത്. മെത്രാന്‍ കായല്‍ പാടശേഖരം കൃഷി ഭൂമിയാണെന്ന് രണ്ടു കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് നിലനില്‍ക്കുകയും ഇക്കാര്യം ഡാറ്റ ബാങ്കില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടും അജണ്ടക്ക് പുറത്തുള്ള വിഷയമായി മന്ത്രിസഭാ യോഗത്തിന്‍െറ പരിഗണനക്ക് കലക്ടറുടെ  റിപ്പോര്‍ട്ട് എത്തിച്ച് കൂടുതല്‍ ചര്‍ച്ച പോലും ചെയ്യാതെയാണ്  അംഗീകാരം നല്‍കിയത്. 
ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിയത് അസാധാരണ നടപടിയിലൂടെയാണെന്ന വിവരം പുറത്തുവന്നതോടെ രമേശ് ചെന്നിത്തലയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറയും ഇടപെടലുകളും വിവാദമാകുകയാണ്. റവന്യൂ വകുപ്പിന്‍െറ നടപടിക്രമങ്ങള്‍പോലും മറികടന്ന് കലക്ടറെക്കൊണ്ട് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നുവെന്ന ആരോപണവുമുണ്ട്. കായല്‍ കൃഷിഭൂമിയല്ളെന്ന്  ഉത്തരവ് ഇറക്കിച്ചതിന് പിന്നില്‍ മന്ത്രിമാര്‍ക്ക് പുറമെ മുഖ്യമന്ത്രിയും  ഇടപെട്ടെന്നാണ് മറ്റൊരാരോപണം.
എന്നാല്‍, കായല്‍ നികത്താന്‍ അനുമതി നല്‍കുന്ന ഉത്തരവില്‍ തനിക്ക് പങ്കില്ളെന്നും മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിട്ടില്ളെന്നും കലക്ടര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. റവന്യൂ വകുപ്പിനെ മറികടന്ന് കായല്‍ നികത്താന്‍ മുന്നിട്ടിറങ്ങിയവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 
മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരുടെ ഇടപെടല്‍ കോണ്‍ഗ്രസിലും വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്.  മെത്രാന്‍ കായല്‍ കൃഷി ഭൂമിയല്ളെന്ന് ഉത്തരവിറക്കി ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിയതിന് പിന്നില്‍ വ്യവസായികളുടെ ഇടപെടല്‍ നടന്നതായാണ് വിവരം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:methran kayal
Next Story