മലപ്പുറം പാണ്ടിക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
text_fieldsമലപ്പുറം: പാണ്ടിക്കാട് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. 20 പേർക്ക് പരിക്കേറ്റു. കണ്ണൂർ കാട്ടാപ്പള്ളി സ്വദേശി ചെന്നിയൻ അബ്ദുറഹ്മാന്‍റെ മകൻ റഹീസ്(35), മേലാറ്റൂർ ഉച്ചാരക്കടവ് സ്വദേശി പായംകുളത്ത് മുഹമ്മദിന്‍റെ മകൻ ഇല്യാസ്(28) എന്നിവരാണ് മരിച്ചത്. ഇരുവരും അപകടത്തിൽപ്പെട്ട ലോറിയിലെ ഡ്രൈവറും ക്ലീനറുമാണ്. ബുധനാഴ്ച പുലർച്ചെ 3.30ന് സംസ്ഥാന പാതകൾ കൂടിചേരുന്ന പാണ്ടിക്കാട് ജംങ്ഷനിലായിരുന്നു അപകടം.
ലോറിയിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആൾക്കും പരിക്കേറ്റിട്ടുണ്ട്. ഗൂഡല്ലൂർ പിതൃക്കാട് സ്വദേശി ചാത്തപ്പന്‍റെ മകൻ ചന്ദ്രൻ(58), ഭാര്യ സതീകുമാരി, ഇവരുടെ മകൻ വിപിൻ(3), കോട്ടയം പാലാ സ്വദേശികളായ സമീഷ്(34), മനോജ്(42), അനിൽ കുമാർ(54), വാണിയമ്പലം സ്വദേശി റഹീം (53), പെരുമ്പാവൂർ സ്വദേശി ഗിരീഷ് (36) ജയേഷ്, മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്.

പാലായിൽ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിലാണ് ലോറി ഇടിച്ചത്. പാണ്ടിക്കാട് ജംങ്ഷനിലെ സ്റ്റോപ്പിൽ നിർത്തുകയായിരുന്ന ബസിൽ അമിത വേഗത്തിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. കോഴി കയറ്റി മണ്ണാർക്കാട്ട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു ലോറി.
നാട്ടുകാരും മലപ്പുറം, പെരിന്തൽമണ്ണ അഗ്നിശമനസേന യൂനിറ്റുകളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
