ദലിത് പെൺകുട്ടിയെ റാഗ് ചെയ്ത സംഭവം: കേസ് രജിസ്റ്റർ ചെയ്തു
text_fieldsകോഴിക്കോട്: ദലിത് പെൺകുട്ടിയെ റാഗ് ചെയ്ത സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റാഗിങിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ദലിത് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസ് ഗുൽബർഗയിലേക്ക് മാറ്റുമെന്ന് മെഡിക്കൽ കോളജ് സി.ഐ തോട്ടത്തിൽ ജലീൽ അറിയിച്ചു.
എട്ട് മുതിര്‍ന്ന നഴ്സിങ് വിദ്യാര്‍ഥിനികൾ സംഘം ചേർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഇതിൽ രണ്ട് പേർ ക്രൂരമായി മർദ്ദിച്ചുവെന്നും മൊഴിയിലുണ്ട്.
എടപ്പാളിനടുത്ത കാലടി കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതിയാണ്(19) കർണാടകയിൽ റാഗിങ്ങിനിരയായത്. കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്സിങ് കോളജ് വിദ്യാര്‍ഥിനിയായ അശ്വതിയെ ഹോസ്റ്റലില്‍ റാഗിങിന് വിധേയമാക്കിയ വിദ്യാര്‍ഥിനികള്‍ ടോയ്ലറ്റ് ക്ളീനര്‍ ബലം പ്രയോഗിച്ച് കുടിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് പെൺകുട്ടി. ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള അശ്വതിക്ക് ദ്രാവകരൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
മേയ് ഒമ്പതിന് രാത്രിയിലാണ് മലയാളികളായ വിദ്യാര്‍ഥിനികൾ അശ്വതിയെ റാഗിങിന് വിധേയമാക്കിയത്. അതിക്രൂരമായ റാഗിങിന്‍റെ വിവിധ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി രസിച്ച സംഘം വായയില്‍ ടോയ്ലറ്റ് ക്ളീനര്‍ ഒഴിച്ചുകൊടുക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥിനികളാണ് അശ്വതിയെ ഗുല്‍ബര്‍ഗയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നാല് ദിവസം ഐ.സി.യുവിലും ഒരു ദിവസം കാഷ്വാലിറ്റിയിലും ചികിത്സയില്‍ കഴിഞ്ഞ അശ്വതിയുടെ അടുത്ത് ഒരിക്കല്‍ കര്‍ണാടക പൊലീസ് മൊഴിയെടുക്കാന്‍ എത്തിയെങ്കിലും സംസാരിക്കാന്‍ കഴിയാത്തത് മൂലം സാധിച്ചില്ല.
നാട്ടിലെത്തിയ അശ്വതിയെ എടപ്പാള്‍ ഹോസ്പിറ്റലിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർച്ഛിതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ എടപ്പാളിലെ അഡ്വ. കെ.പി. മുഹമ്മദ് ഷാഫി അശ്വതിയെ സന്ദര്‍ശിച്ച് കര്‍ണാടക, കേരള മുഖ്യമന്ത്രിമാര്‍, ഡി.ജി.പിമാര്‍, വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.