ജിഷ വധം: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsകൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ് ലാമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30വരെ 10 ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചാണ് പെരുമ്പാവൂർ കോടതി ഉത്തരവിട്ടത്. പ്രതിയെ 30ാം തീയതി വൈകിട്ട് 4.30ന് മുമ്പ് കോടതിയിൽ ഹാജരാക്കണം.
കുറുപ്പംപടി മജിസ്ട്രേറ്റ് അവധിയിലായതിനാൽ പകരം ചുമതല വഹിക്കുന്ന പെരുമ്പാവൂർ കോടതി ജഡ്ജി വി. മഞ്ജുഷയാണ് ഉത്തരവിട്ടത്.
എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് തനിക്ക് നാട്ടിലേക്ക് പോകണമെന്ന് പ്രതി അമീറുൽ ഇസ് ലാം പറഞ്ഞു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ഇന്ന് കോടതി നടപടികൾ പൂർത്തിയാക്കിയത്. കസ്റ്റഡിയിൽ ലഭിച്ച അമീറുൽ ഇസ് ലാമിനെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബിൽ എത്തിക്കും.
കൂടാതെ പ്രതിയെ പൊതുജനമധ്യത്തിൽ ഹാജരാക്കുമ്പോൾ മുഖം മറക്കാൻ അനുവദിക്കണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം ജഡ്ജി അംഗീകരിച്ചു. കേസിലെ മുഖ്യ തെളിവുകളായ കത്തിയും വസ്ത്രവും കണ്ടെടുക്കാനുണ്ട്. കൂടാതെ തിരിച്ചറിയൽ പരേഡും ആവശ്യമായതിനാൽ പ്രതിയുടെ മുഖം മറക്കാൻ അനുവദിക്കണമെന്നായിരുന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്.
പ്രതിയുടെ അഭിഭാഷകനായി അഡ്വ. പി. രാജനെ നിയമിക്കുന്നതിന് കോടതി അംഗീകാരം നൽകി. ഇന്ന് കോടതിയിൽ അഡ്വ. രാജനെ അസിസ്റ്റന്‍റ് അഡ്വ. ധന്യ കൈമളാണ് ഹാജരായത്. പ്രതി പൊലീസുമായി സഹകരിക്കുമെന്നും തെളിവെടുപ്പിനായി അസം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ എതിർപ്പില്ലെന്നും അഡ്വ. ധന്യ കൈമൾ കോടതിയെ അറിയിച്ചു.
പ്രോസക്യൂഷന് വേണ്ടി എ.പി.പി അബ്ദുൽ നസീർ കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.