Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോൽവിക്ക് കാരണം...

തോൽവിക്ക് കാരണം കോൺഗ്രസിന്‍റെ നിലപാടുകളെന്ന് കേരള കോൺഗ്രസ് എം

text_fields
bookmark_border
തോൽവിക്ക് കാരണം കോൺഗ്രസിന്‍റെ നിലപാടുകളെന്ന് കേരള കോൺഗ്രസ് എം
cancel

കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശവുമായി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്. ബാര്‍ കോഴയടക്കം വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് കെ.എം. മാണിയെയും കേരള കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നും നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കെ.എം. മാണിയെ മന$പൂര്‍വം ഒറ്റപ്പെടുത്താനും പ്രതിക്കൂട്ടിലാക്കാനും കോണ്‍ഗ്രസിന്‍െറ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. ‘ബറാബാസിനെ രക്ഷിക്കൂ, യേശുവിനെ ക്രൂശിക്കൂ’ എന്ന യഹൂദ നിലപാടാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചതെന്ന വിമര്‍ശവും യോഗത്തില്‍ ഉയര്‍ന്നു. കെ.എം. മാണിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

അരുവിക്കര ഉപതെരഞ്ഞെടുപ്പുവരെ യു.ഡി.എഫിന്‍െറ പ്രവര്‍ത്തനം മികച്ച രീതിയിലായിരുന്നുവെങ്കിലും പിന്നീട് യു.ഡി.എഫിന്‍െറയും കോണ്‍ഗ്രസിന്‍െറയും മുന്നോട്ടുള്ള പോക്ക് പലയിടത്തും ദുര്‍ബലമായി. ഇത് ഘടകകക്ഷികളെയും ദുര്‍ബലപ്പെടുത്തി. ചിലര്‍ മന$പൂര്‍വം ഘടകകക്ഷികളെ ഇല്ലാതാക്കാനും ശ്രമിച്ചു. കോണ്‍ഗ്രസ് ചിതറിത്തെറിച്ച അവസ്ഥയിലായിരുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. ജെ.ഡി.യുവിനും ആര്‍.എസ്.പിക്കും ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതും അത്തരം തകര്‍ച്ചയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. എന്നാല്‍, ജനപിന്തുണ കേരള കോണ്‍ഗ്രസിനെ രക്ഷിച്ചെന്നും യോഗം വിലയിരുത്തി. ചില നേതാക്കള്‍ മന$പൂര്‍വവും നിര്‍ബന്ധ ബുദ്ധിയോടെയും ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ കുടുക്കാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് കോണ്‍ഗ്രസിനെതിരെ സ്റ്റിയറിങ് കമ്മിറ്റിയില്‍ ഉയര്‍ന്നത്.  മെത്രാന്‍ കായല്‍ അടക്കമുള്ള ഭൂമി ദാനവും അനാവശ്യ ഇടപാടുകളും വിവാദ തീരുമാനങ്ങളും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയായി. ഇക്കാര്യത്തില്‍ പ്രതിപക്ഷം പ്രതികരിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വിമര്‍ശങ്ങളും പ്രസ്താവനകളും യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തി. ഇത് മുന്നണിയുടെ പരാജയത്തിന് ആക്കംകൂട്ടി.

2011നെ അപേക്ഷിച്ച് ബി.ജെ.പി പല മണ്ഡലങ്ങളിലും വോട്ട് വര്‍ധിപ്പിച്ചു. 41 മണ്ഡലങ്ങളില്‍ ഇതിന്‍െറ ഗുണം ഇടതു മുന്നണിക്ക് ലഭിച്ചു. തിരുവല്ല, കോതമംഗലം, ഏറ്റുമാനൂര്‍, ഇരിങ്ങാലക്കുട തുടങ്ങിയയിടങ്ങളില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്ന അഞ്ചു മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടു. ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസിന്‍െറ നിസ്സഹകരണം പരാജയത്തിന് കാരണമായി. തിരുവല്ലയില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ കൈക്കൊണ്ട നിലപാടാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസഫ് എം. പുതുശേരിയുടെ പരാജയത്തിന് വഴിയൊരുക്കിയത്. പലയിടത്തും സീറ്റ് വെച്ചുമാറണമെന്ന കോണ്‍ഗ്രസ് നിലപാട് തിരിച്ചടിയായി. പൂഞ്ഞാറില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയം ഗൗരവമുള്ളതാണെന്നും യോഗം വിലയിരുത്തി. ഇടുക്കിയില്‍ കര്‍ഷകരുടെ പിന്തുണ പാര്‍ട്ടിക്ക് ലഭിച്ചു. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിക്ക് വോട്ട് കുറഞ്ഞത് പരിശോധിക്കും.

ഇതോടൊപ്പം അഞ്ചു മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പരാജയം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, വി.ഡി. സതീശന്‍ എന്നിവര്‍ക്കെതിരെ വ്യക്തിപരമായ വിമര്‍ശങ്ങളും യോഗത്തില്‍ ഉയര്‍ന്നത്രേ. കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടത് സ്ഥാനാര്‍ഥിക്കൊപ്പം ചേര്‍ന്ന് അവിഹിതപ്രവര്‍ത്തനം നടത്തിയെന്ന ആരോപണവും യോഗത്തില്‍ ഉയര്‍ന്നു.കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ ഇല്ലാതാക്കാനും അവിടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചെന്നും പ്രമുഖ നേതാക്കള്‍ കുറ്റപ്പെടുത്തി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km mani
Next Story