തോൽവി വിലയിരുത്താൻ കെ.പി.സി.സി യോഗം; നേതാക്കൾക്ക് രൂക്ഷവിമർശം
text_fieldsതിരുവനന്തപുരം∙ തെരഞ്ഞെടുപ്പു തോൽവി വിലയിരുത്താൻ ചേർന്ന കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടീവ് യോഗത്തിൽ നേതൃത്വത്തിന് രൂക്ഷവിമർശം. സംസ്ഥാനത്തെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരൻ എന്നിവർക്കെതിരെയും എ.കെ. ആന്‍റണിക്കെതിരെയും കടുത്ത വിമർശങ്ങളാണ് യോഗത്തിൽ ഉയർന്നത്.
സംസ്ഥാന നേതൃത്വത്തിൽ മാറ്റം വേണമെന്നും പരാജയത്തിന്‍റെ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്നും അംഗങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പിന് സംഘടനാപരമായ മുന്നൊരുക്കം ഉണ്ടായില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. പാർട്ടി, ഭരണ നേതൃത്വങ്ങളിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പോലും പാഠമായില്ലെന്ന് എം.എം. ഹസൻ കുറ്റപ്പെടുത്തി. വി.എം. സുധീരനെതിരെ കടുത്ത ആരോപണങ്ങളാണ് എം.എം. ഹസൻ ഉന്നയിച്ചത്.
ഹൈക്കമാന്‍റിനെതിരെയും യോഗത്തിൽ വിമർശമുണ്ടായി. സ്ഥാനാർഥി നിർണയ ചർച്ചകൾ നീണ്ടുപോയത് പരാജയത്തിന് കാരണമായി. യു.ഡി.എഫ് സർക്കാറിന്‍റെ മദ്യനയം ഗുണം ചെയ്തില്ലെന്നും ചില അംഗങ്ങൾ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ രണ്ടുദിവസം നീളുന്ന യോഗമാണ് കെ.പി.സി.സി നടത്തുന്നത്. കെ.പി.സി.സി സെക്രട്ടറിമാർ, ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡന്‍റുമാർ, ഡി.സി.സി പ്രസിഡന്‍റുമാർ, വക്താക്കൾ, ക്ഷണിതാക്കൾ, പോഷക സംഘടനകളുടെ അധ്യക്ഷൻമാർ, എം.എൽ.എമാർ, തോറ്റ സ്ഥാനാർഥികൾ എന്നിവരാണ് നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്ന ക്യാമ്പ് എക്സിക്യൂട്ടിവിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.