Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസ് യൂനിഫോം മാറ്റണമെന്ന്

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസ് യൂനിഫോം മാറ്റണമെന്ന്
cancel

ആറ്റിങ്ങല്‍: യൂനിഫോമിനെച്ചൊല്ലി കെ.എസ്.ആര്‍.ടി.സി സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ പൊലീസ് രംഗത്തത്തെിയത് വിവാദമായി. അഞ്ചു ദിവസത്തിനകം യൂനിഫോം മാറ്റണമെന്ന് രേഖാമൂലമുള്ള ഉത്തരവും കെ.എസ്.ആര്‍.ടി.സിക്ക് പൊലീസ് നല്‍കി. പൊലീസിന്‍െറ ഉത്തരവിനെതുടര്‍ന്ന് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍. അതേസമയം, പൊലീസ് നടപടി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി ആറ്റിങ്ങല്‍ ഡിപ്പോയിലാണ് യൂനിഫോമിനെച്ചൊല്ലി വിവാദമുയര്‍ന്നത്. കെ.എസ്.ആര്‍.ടി.സിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ കാക്കി യൂനിഫോമാണ് പതിവായി ധരിക്കുന്നത്. ബുധനാഴ്ച കാക്കി യൂനിഫോം ധരിച്ചുനിന്ന സെക്യൂരിറ്റി ജീവനക്കാരെ ആറ്റിങ്ങല്‍ സി.ഐ എത്തി  ഭീഷണിപ്പെടുത്തിയത്രെ. സെക്യൂരിറ്റിയോടും സെര്‍ജന്‍റിനോടും ഇനി ഇത് ധരിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇത് തങ്ങളുടെ യൂനിഫോമാണെന്ന് പറഞ്ഞപ്പോള്‍ ‘എന്നാല്‍ മൂന്ന് സ്റ്റാര്‍ കൂടി വെച്ചോ, അപ്പോള്‍ ഡിവൈ.എസ്.പിയാകും’ എന്നായിരുന്നു മറുപടിയെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറഞ്ഞു.

സ്റ്റാന്‍റിനുള്ളില്‍ യാത്രക്കാരടക്കമുള്ള സമയത്തായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ പൊലീസ് രംഗത്തത്തെിയതോടെ യാത്രക്കാരും  തടിച്ചുകൂടി. തുടര്‍ന്ന് തിരിച്ചുപോയ പൊലീസ് ഒരു മണിക്കൂറിനകം സെക്യൂരിറ്റി ജീവനക്കാരുടെ യൂനിഫോം മാറ്റാന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് രേഖാമൂലം അറിയിപ്പ്  നല്‍കി. ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരായ ബി. സുനില്‍കുമാര്‍, സുനില്‍ എന്നിവര്‍ പൊലീസ് യൂനിഫോമാണ് ധരിക്കുന്നതെന്നും ഇത് അഞ്ചുദിവസത്തിനകം മാറ്റി കെ.എസ്.ആര്‍.ടി.സിക്ക് അനുയോജ്യമായ യൂനിഫോം ധരിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് രേഖാമൂലം അറിയിച്ചിട്ടുള്ളത്.

പൊലീസ് യൂനിഫോമാണ് ഷോള്‍ഡര്‍ ബാഡ്ജും സ്റ്റാറും ഉള്‍പ്പെടെവെച്ച് ഇവിടെ സെക്യൂരിറ്റി ജീവനക്കാര്‍ ധരിക്കുന്നതെന്ന് ആറ്റിങ്ങല്‍ സി.ഐ സുനില്‍കുമാര്‍ പറഞ്ഞു. പൊലീസ് ഡ്രസ്കോഡ് മറ്റുള്ളവര്‍ അനുകരിക്കാന്‍ പാടില്ല. പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതായി പരാതി ഉയര്‍ന്നതിനാലാണ് ഇതു സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story