Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സീതക്ക് ഇനി പുതിയ വിലാസം
cancel
camera_alt??? ?????????????????

കോഴിക്കോട്: പിന്നാക്ക വിഭാഗത്തില്‍നിന്ന് ക്രമസമാധാനപാലനരംഗത്തിന്‍െറ സ്വതന്ത്ര ചുമതലയിലേക്ക് എത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ വനിതാ എസ്.ഐ എന്ന പേര് വി. സീതയുടെ ‘കാക്കി’യില്‍. സംസ്ഥാനത്തെ ഏഴ് വനിതാ എസ്.ഐമാര്‍ക്ക് ലോക്കല്‍ പൊലീസ് സ്റ്റേഷനുകളുടെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്.എച്ച്.ഒ) പദവി നല്‍കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായാണിത്. ദാരിദ്ര്യത്തിന്‍െറയും വറുതിയുടെയും ഓര്‍മകളേറെയുള്ള, തേഞ്ഞിപ്പലം സ്വദേശിയായ 48കാരി സീത 1991ല്‍ കോണ്‍സ്റ്റബ്ള്‍ ആയാണ് സര്‍വിസില്‍ പ്രവേശിച്ചത്. സ്ഥാനക്കയറ്റത്തിലൂടെ ഏഷ്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.ഐയായി രണ്ടുവര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പൊലീസ് സ്റ്റേഷനുകളുടെ ചുമതല വനിതാ എസ്.ഐമാര്‍ക്ക് നല്‍കാനുള്ള ഡി.ജി.പിയുടെ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് നഗരത്തിലെ ചെമ്മങ്ങാട്ട് സ്റ്റേഷന്‍ ചുമതല സീതക്ക് നല്‍കാന്‍ സിറ്റി കമീഷണര്‍ ഉമ ബെഹറ തീരുമാനിച്ചത്. നഗരത്തില്‍ താരതമ്യേന കുറ്റകൃത്യനിരക്ക് കുറഞ്ഞ ചെമ്മങ്ങാട് സ്റ്റേഷനില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഗാര്‍ഹിക പീഡനം, സ്ത്രീധനം തുടങ്ങിയ കേസുകളാണ്.

സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വനിതാ ഉദ്യോഗസ്ഥ സ്റ്റേഷന്‍ മേധാവിയായി വരുന്നത് ഉചിതമാണെന്ന് കമീഷണര്‍ ഉമ ബെഹറ അഭിപ്രായപ്പെട്ടു. വട്ടാംപൊയില്‍, ഇടിയങ്ങര, പള്ളിക്കണ്ടി, കോതി എന്നീ പ്രദേശങ്ങളാണ് 1973ല്‍ പ്രവര്‍ത്തനം തുടങ്ങിയ ചെമ്മങ്ങാട് സ്റ്റേഷന്‍െറ അധികാര പരിധി. ഏഴ് സ്കൂളും ഒരു കോളജും സര്‍ക്കാര്‍ ഓഫിസുകളുമടങ്ങിയ സ്റ്റേഷന്‍ പരിധിയില്‍ ആദ്യഘട്ടത്തില്‍തന്നെ ജനമൈത്രി പൊലീസ് പദ്ധതി നിലവില്‍ വന്നിട്ടുണ്ട്.

വനിതാ സ്റ്റേഷന് പിന്നാലെ വനിതാ എസ്.ഐയുടെ നേതൃത്വത്തില്‍ ലോക്കല്‍ പൊലീസ് സ്റ്റേഷന്‍കൂടി വരുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അനിവാര്യമാണെന്ന് കമീഷണര്‍ കൂട്ടിച്ചേര്‍ത്തു. വനിതാ മേധാവിയത്തെുന്നതോടെ സേനയിലെ വനിതാ ജീവനക്കാരികളുടെ ആത്മവിശ്വാസം ഉയരുമെന്നും അവര്‍ പറഞ്ഞു. അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നും ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും സീത പറഞ്ഞു. സ്ത്രീകളുള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടന്‍ അപ്പുകുട്ടനാണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്.

സംസ്ഥാനത്താകമാനം ഏഴ് വനിതാ എസ്.എച്ച്.ഒമാര്‍ക്ക് നിയമനം നല്‍കാനാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറയുടെ ഉത്തരവ്.
നേരത്തേ വനിതാ എസ്.ഐമാര്‍ക്ക് വനിതാ പൊലീസ് സ്റ്റേഷനുകളുടെയും വനിതാ സെല്ലിന്‍െറയും മാത്രം ചുമതലയാണ് നല്‍കിയിരുന്നത്. ലോക്കല്‍ സ്റ്റേഷനുകളില്‍ വനിതാ എസ്.ഐമാര്‍ ചുമതലയേല്‍ക്കുമ്പോള്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയുമായി സമീപിക്കാനുള്ള ആശങ്ക ഒഴിവാകും. സ്ത്രീകള്‍ക്ക് മാത്രമുള്ള പൊലീസ് സ്റ്റേഷനിലോ സെല്ലിലോ മാത്രമായിരുന്നു ഇതുവരെ വനിതാ ഉദ്യോഗസ്ഥകള്‍ക്ക് ചുമതലയുണ്ടായിരുന്നത്. നേരത്തേ പരീക്ഷണാടിസ്ഥാനത്തില്‍ പല സ്റ്റേഷനുകളിലും വനിതകളെ എസ്.എച്ച്.ഒമാരായി നിയമിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നയത്തിന്‍െറ ഭാഗമായി ഒൗദ്യോഗിക ഉത്തരവോടെ ആദ്യമായാണ് പിന്നാക്ക വിഭാഗത്തില്‍നിന്ന് ഇത്തരമൊരു നിയമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:si seetha
Next Story