Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസര്‍ക്കാര്‍...

സര്‍ക്കാര്‍ സാമ്പത്തികസഹായം വെട്ടിക്കുറച്ചു; ഭിന്നശേഷി വിദ്യാര്‍ഥികളുടെ പഠനം ദുരിതത്തില്‍

text_fields
bookmark_border
സര്‍ക്കാര്‍ സാമ്പത്തികസഹായം വെട്ടിക്കുറച്ചു; ഭിന്നശേഷി വിദ്യാര്‍ഥികളുടെ പഠനം ദുരിതത്തില്‍
cancel

തിരുവനന്തപുരം: ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തികസഹായം സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. ഇതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനം ദുരിതത്തിലായി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഐ.ഇ.ഡി സെല്ലില്‍നിന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് ലഭിച്ച ഉത്തരവ് പ്രകാരം ഭിന്നശേഷിയുള്ള കുട്ടികളുടെ സ്കോളര്‍ഷിപ്പില്‍ ചിലത് നിര്‍ത്തലാക്കുകയും, മറ്റുചിലത് വെട്ടിക്കുറച്ച് വിതരണംചെയ്യാനുമാണ് നിര്‍ദേശം. കഴിഞ്ഞ വിദ്യാഭ്യാസവര്‍ഷം വിതരണംചെയ്യേണ്ടിയിരുന്ന സ്കോളര്‍ഷിപ്പുകളാണ് വളരെ വൈകി വെട്ടിക്കുറച്ച് വിതരണംചെയ്യുന്നത്. ബുദ്ധി, ചലന, ശ്രവണ, കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളിലാണ് മാറ്റംവരുത്തിയത്.

വര്‍ഷത്തില്‍ ബുക് ആന്‍ഡ് സ്റ്റേഷനറി ആനുകൂല്യം 700 രൂപ, യൂനിഫോം ആനുകൂല്യം 700 രൂപ, യാത്ര ആനുകൂല്യം 700 രൂപ, സംസ്ഥാന ഗവണ്‍മെന്‍റിന്‍െറ പ്രത്യേക സ്കോളര്‍ഷിപ്  600 രൂപ, ഗുരുതര ചലനവൈകല്യമുള്ളവര്‍ക്കും, ബുദ്ധിപരമായ വൈകല്യമുള്ളവര്‍ക്കുമുള്ള എസ്കോര്‍ട്ടിങ് ആനുകൂല്യം 850 രൂപ, കാഴ്ചവൈകല്യമുള്ളവര്‍ക്ക് റീഡേഴ്സ് ആനുകൂല്യം 750 രൂപ, ഭിന്നശേഷിയുള്ള പെണ്‍കുട്ടികള്‍ക്ക് 2000 രൂപ എന്നിങ്ങനെയാണ് സ്കോളര്‍ഷിപ് നല്‍കാറുള്ളത്. ഈ വര്‍ഷം ബുക് ആന്‍ഡ് സ്റ്റേഷനറി, യൂനിഫോം ആനുകൂല്യമായി 500 രൂപ വീതം മാത്രമേ അനുവദിച്ചിട്ടുള്ളൂ. സംസ്ഥാന സര്‍ക്കാറിന്‍െറ സ്കോളര്‍ഷിപ് പൂര്‍ണമായും നിര്‍ത്തലാക്കി. യാത്ര ആനുകൂല്യത്തില്‍നിന്ന് 100 രൂപയും, എസ്കോര്‍ട്ടിങ്, റീഡേഴ്സ് ആനുകൂല്യത്തില്‍ നിന്ന് 150 രൂപ വീതവും കുറച്ച് വിതരണംചെയ്യാനാണ് ഐ.ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് നല്‍കിയിട്ടുള്ളത്.

പുതിയ ഉത്തരവോടെ ശരാശരി ഭിന്നശേഷിയുള്ള ഒരു ആണ്‍കുട്ടിക്ക് 3550 രൂപ കിട്ടേണ്ടിടത്ത് 1800 രൂപയും ഭിന്നശേഷിയുള്ള പെണ്‍കുട്ടിക്ക് 5550 രൂപ കിട്ടേണ്ടിടത്ത് 3800 രൂപയും മാത്രമേ ലഭിക്കൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കഴിഞ്ഞ വര്‍ഷമാണ് സ്കോളര്‍ഷിപ്പിന് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയത്.
സ്കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറക്കാന്‍ കാരണം ഐ.ഇ.ഡി സെല്ലിന്‍െറ അനാസ്ഥയാണെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. കുട്ടികളുടെ മരുന്നിനും, പഠനത്തിനുമായി വലിയ സാമ്പത്തികബാധ്യത നേരിടുന്ന രക്ഷിതാക്കള്‍ക്ക് ഇത്തരം സ്കോളര്‍ഷിപ്പുകള്‍ ആശ്വാസമാണ്. ഇത് വെട്ടിക്കുറച്ചതിലുള്ള ആശങ്കയിലാണ് രക്ഷിതാക്കള്‍.

അതേസമയം, രക്ഷിതാക്കള്‍ക്കായുള്ള ബോധവത്കരണ ക്ളാസില്‍ പങ്കെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ശമ്പളത്തിന് പുറമെ ആയിരങ്ങളാണ് ടി.എ, ഡി.എ ഇനത്തില്‍ എഴുതി എടുക്കുന്നത്. തുക വെട്ടിക്കുറച്ചത് സംബന്ധിച്ച് കേരള റിസോഴ്സ് ടീച്ചേഴ്സ് ഫെഡറേഷനും, രക്ഷിതാക്കളും വിദ്യാഭ്യാസമന്ത്രിക്ക് പരാതിനല്‍കി. ഭിന്നശേഷിയുള്ള കുട്ടികളുടെ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിന് ഐ.ഇ.ഡി സെല്ലില്‍നിന്ന് പണം നല്‍കാത്തതിനാല്‍ ഇതും തടസ്സപ്പെട്ടിരിക്കുകയാണ്.
ഐ.ഇ.ഡി സെല്ലിനെതിരെ വ്യാപകപരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍  നടപടി എടുക്കുന്നില്ളെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വിഹിതം വെട്ടിക്കുറച്ചതുകാരണമാണ് അലവന്‍സ് വെട്ടിക്കുറക്കേണ്ടിവന്നതെന്നാണ് ഐ.ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജന്‍ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disabled fund
Next Story