Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ മാനേജ്മെന്‍റ്...

സ്വാശ്രയ മാനേജ്മെന്‍റ് സീറ്റ്; പ്രവേശം സുതാര്യമാക്കാന്‍ ജയിംസ് കമ്മിറ്റി നിര്‍ദേശം

text_fields
bookmark_border
സ്വാശ്രയ മാനേജ്മെന്‍റ് സീറ്റ്; പ്രവേശം സുതാര്യമാക്കാന്‍ ജയിംസ് കമ്മിറ്റി നിര്‍ദേശം
cancel

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍/ ഡെന്‍റല്‍ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലെ പ്രവേശ നടപടികള്‍ സുതാര്യമായി നടത്താന്‍ കോളജ് മാനേജ്മെന്‍റുകള്‍ക്ക് പ്രവേശ മേല്‍നോട്ട/ ഫീസ് നിയന്ത്രണ ചുമതലയുള്ള ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശം.    വിദ്യാര്‍ഥികളില്‍നിന്ന് അമിത ഫീസ് ഈടാക്കിയാല്‍ കമ്മിറ്റി ഇടപെടും. മുഴുവന്‍ പ്രവേശനടപടികളും വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കണം. മാനേജ്മെന്‍റ് സീറ്റിലേക്ക് ഓരോ കോളജും സ്വന്തംനിലക്ക് അപേക്ഷ ക്ഷണിച്ച് പ്രവേശം നടത്തുകയായിരിക്കുമെന്ന് മാനേജ്മെന്‍റുകള്‍ കമ്മിറ്റിയെ അറിയിച്ചു. അപേക്ഷ ക്ഷണിക്കുന്നത് ഓണ്‍ലൈനായി ആകണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. കോളജിലെ സീറ്റുകളുടെ എണ്ണവും വെബ്സൈറ്റില്‍ വ്യക്തമാക്കണം. അപേക്ഷയുടെ അടിസ്ഥാനത്തില്‍ കൗണ്‍സലിങ്ങിന് വിളിക്കുന്ന കുട്ടികളുടെ വിവരവും പ്രവേശം നല്‍കിയ കുട്ടികളുടെ വിവരവും വെവ്വേറെ പ്രസിദ്ധീകരിക്കണം.

പ്രവേശം നേടിയ കുട്ടികളുടെ റാങ്ക് ഉള്‍പ്പെടെ സമ്പൂര്‍ണ വിവരങ്ങള്‍ പട്ടികയില്‍ ഉണ്ടാകണം. ഏതെങ്കിലും കാരണത്താല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കാതിരുന്നാല്‍ അത് വെബ്സൈറ്റില്‍ കാരണസഹിതം വ്യക്തമാക്കണം. വിദ്യാര്‍ഥിക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യം മാനേജ്മെന്‍റ് കേള്‍ക്കണം. പരാതിയിലുള്ള തീര്‍പ്പും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. പരിഹാരം ലഭിച്ചില്ളെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കമ്മിറ്റിയെ സമീപിക്കാം. പ്രവേശത്തിനുള്ള പ്രോസ്പെക്ടസ്, ഫീസ് വിവരങ്ങള്‍ എന്നിവയും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശം പൂര്‍ണമായും ‘നീറ്റ്’ റാങ്ക് പട്ടികയില്‍ നിന്നാവണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. പ്രവേശ നടപടികള്‍ കമ്മിറ്റി നിരീക്ഷിക്കും. ക്രമക്കേട് കണ്ടത്തെിയാല്‍ പ്രവേശ നടപടികള്‍ റദ്ദുചെയ്യുന്നത് ഉള്‍പ്പെടെ നടപടി സ്വീകരിക്കും.

‘നീറ്റ്’ ഫലം പ്രസിദ്ധീകരിച്ചശേഷം കേരളത്തില്‍നിന്ന് പരീക്ഷക്ക് ഹാജരായ വിദ്യാര്‍ഥികളുടെ റാങ്ക് പട്ടിക പ്രത്യേകം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. സ്വാശ്രയ ആയുര്‍വേദ, സിദ്ധ, യൂനാനി കോളജ് പ്രതിനിധികളുടെ യോഗവും ജയിംസ് കമ്മിറ്റി വിളിച്ചിരുന്നു. ചെയര്‍മാന്‍ ജസ്റ്റിസ് ജയിംസ്, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, പ്രവേശപരീക്ഷാ കമീഷണര്‍ ബി.എസ്. മാവോജി, ആരോഗ്യ സര്‍വകലാശാല പ്രോ -വൈസ് ചാന്‍സലര്‍ ഡോ. നളിനാക്ഷന്‍, ആയുഷ് വകുപ്പ് സെക്രട്ടറി ബി. അശോക് എന്നിവര്‍ പങ്കെടുത്തു.

സര്‍ക്കാറിന്‍െറ മുന്നറിയിപ്പ്

സീറ്റ് പങ്കിടല്‍ കരാറില്‍ ഒപ്പുവെക്കാന്‍ തയാറാകാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ നിലപാട് ഗൗരവമായി കാണുമെന്ന് ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍. കഴിഞ്ഞ വര്‍ഷംവരെ ചില സ്വാശ്രയ കോളജ് ന്യൂനപക്ഷ പദവിയുടെ മറവില്‍ സ്വന്തംനിലക്ക് പ്രവേശം നടത്തിയ സാഹചര്യത്തിലാണ് ഇത്. ഈ കോളജുകള്‍ സ്വന്തംനിലക്ക് പ്രവേശവുമായി മുന്നോട്ടുപോകാനാണ് നീക്കമെങ്കില്‍ മുഴുവന്‍ സീറ്റിലെ പ്രവേശവും ‘നീറ്റ്’ പട്ടികയെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. കരാര്‍ ഒപ്പിട്ടാല്‍ 50 ശതമാനം മെറിറ്റ് സീറ്റുകളിലേക്ക് സംസ്ഥാന പ്രവേശപരീക്ഷാ പട്ടികയില്‍നിന്ന് എന്‍ട്രന്‍സ് കമീഷണര്‍ അലോട്ട്മെന്‍റ് നടത്തും. അവശേഷിക്കുന്ന മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് ‘നീറ്റ്’ പട്ടികയില്‍നിന്ന് പ്രവേശം നടത്തേണ്ടിവരും. ഇത്തരം കോളജുകളുടെ ഫീസ് ഘടന കമ്മിറ്റി പരിശോധിച്ച് നിശ്ചയിക്കുമെന്ന് ജസ്റ്റിസ് ജയിംസ് വ്യക്തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:self finance college
Next Story