നികുതിപിരിവ് ശക്തിപ്പെടുത്തി പ്രതിസന്ധി മറികടക്കുമെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷം നികുതിപിരിവ് ഊര്‍ജിതമാക്കി സാമ്പത്തികപ്രതിസന്ധി മറികടക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ചരക്ക് സേവനനികുതി പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തിനുള്ള നികുതിവിഹിതം കൂടും. നികുതിയില്‍ സ്ഥായിയായി 25 ശതമാനത്തിന്‍െറ വളര്‍ച്ചനിരക്ക് അപ്പോള്‍ ലഭിക്കും. റവന്യൂകമ്മി വിശ്വാസ്യമായ നിലയില്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നികുതിപിരിവില്‍ രണ്ട് വര്‍ഷത്തേക്ക് 20-25 ശതമാനം വരെ വര്‍ധനയാണ് ധവളപത്രം ലക്ഷ്യമിടുന്നത്. കൃത്യമായ സാമ്പത്തികഅച്ചടക്കം പാലിച്ച് ചെലവ് നിയന്ത്രിക്കും. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവയിലൊന്നും കൈവെക്കില്ല. മൂലധനചെലവ് ബജറ്റിനുള്ളില്‍ നിര്‍ത്തും. എന്നാല്‍, അടിസ്ഥാനസൗകര്യവികസന മേഖലകളിലെ വന്‍കിട പദ്ധതികള്‍ക്കായി ബജറ്റിന് പുറത്തുനിന്ന് പണം കണ്ടത്തെും. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ മേഖലയില്‍ പിന്നില്‍പോകാതിരിക്കാന്‍ അതത് മേഖലയിലെ ഏജന്‍സികളുമായി കൈകോര്‍ത്ത് ധനസമാഹരണം നടത്തുന്നതിനാണ് മുന്‍ഗണന നല്‍കുക. വാണിജ്യനികുതി, മോട്ടോര്‍ വാഹനം, രജിസ്ട്രേഷന്‍, റവന്യൂ, എക്സൈസ് വകുപ്പുകള്‍ വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി കൃത്യമായി പിരിച്ചെടുക്കും. സാമ്പത്തികഅച്ചടക്കം ലക്ഷ്യമിടുന്നുണ്ടെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ള പദ്ധതികള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തുന്ന കാര്യവും ആലോചനയിലുണ്ട്. ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. കയര്‍, മത്സ്യബന്ധനം, കൈത്തറി, കശുവണ്ടി തുടങ്ങി പരമ്പരാഗത തൊഴില്‍ മേഖലകളിലുള്ളവരുടെ ക്ഷേമവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
പത്ത് വര്‍ഷത്തിനിടെ ശമ്പളത്തില്‍ നാലരയിരട്ടി വര്‍ധന; പദ്ധതിയേതര ചെലവ് നിയന്ത്രിച്ചില്ല
തിരുവനന്തപുരം: കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ജീവനക്കാരുടെ ശമ്പളത്തിലുണ്ടായത് നാലരയിരട്ടി വര്‍ധന. 2006 മുതല്‍ 2016 വരെ പരിശോധിച്ചാല്‍ റവന്യൂ ചെലവില്‍ 306 ശതമാനത്തിന്‍െറ വളര്‍ച്ചയുണ്ടായതായും ധവളപത്രം വ്യക്തമാക്കുന്നു. 2006ല്‍ 18,424 കോടിയായിരുന്ന റവന്യൂ ചെലവ് 2016 ആകുമ്പോള്‍ 75,249 കോടിയായാണ് ഉയര്‍ന്നിരിക്കുന്നത്.
ഈ കാലയളവില്‍ റവന്യൂ ചെലവിന്‍െറ സിംഹഭാഗവും കവരുന്ന ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയിലും ഗണ്യമായ വര്‍ധനയാണുണ്ടായത്. 2005ല്‍ ശമ്പളത്തിനായി മൊത്തം വിനിയോഗിച്ചിരുന്നത് 5345.58 കോടിയായിരുന്നു. എന്നാല്‍ 2016ല്‍ അത് 23,506.42 കോടിയായി ഉയര്‍ന്നു. 309 ശതമാനമായിരുന്നു വര്‍ധന. 2005ല്‍ 2600.77 കോടിയായിരുന്ന പെന്‍ഷന്‍ 13,062.62 കോടിയായാണ് വര്‍ധിച്ചത്. 357 ശതമാനം വര്‍ധന. പലിശയിലും വര്‍ധനയുണ്ടായിട്ടുണ്ട്. 2005ല്‍ 3,612.54 കോടിയായിരുന്നത് 2016ല്‍ 9,114.38 കോടിയായാണ് വര്‍ധിച്ചത്; 239 ശതമാനം. 2005ല്‍ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കെല്ലാം ചേര്‍ന്ന് ചെലവിട്ടിരുന്നത് 11,558.88 കോടിയാണ്. മൊത്തം റവന്യൂ ചെലവ് 17,169.41 കോടിയായിരുന്നു. എന്നാല്‍ 2016ല്‍ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കുള്ള ചെലവ് 45,683.42 കോടിയായി. മൊത്തം റവന്യൂ ചെലവ് 75,349.05 കോടിയായി വളര്‍ന്നു.
പദ്ധതിയേതര ചെലവുകളെ നിയന്ത്രിക്കാന്‍ യു.ഡി.എഫ് സര്‍ക്കാറിന് കഴിയാഞ്ഞതാണ് ധനസ്ഥിതി ഇത്രയും വഷളാക്കിയതെന്ന് ധവളപത്രത്തില്‍ വിമര്‍ശം.
പദ്ധതിയേതര ചെലവുകളില്‍ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ ചുരുക്കാനാകില്ല. ദീര്‍ഘകാല നിയന്ത്രണം മാത്രമേ കഴിയൂ. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് നിര്‍ബന്ധിത ചെലവുകള്‍ കഴിഞ്ഞുള്ള പദ്ധതിയേതര ചെലവ് ഉയര്‍ന്നു. 2011ല്‍ 27 ശതമാനം ആയിരുന്നത് ഈ കാലയളവില്‍ 30 ആയി. 2015ല്‍ അത് 32 ശതമാനം വരെ ഉയര്‍ന്നു. കാഷ് ബാലന്‍സിന്‍െറ കുറവും കടങ്ങളൊക്കെ ഒന്നിച്ചുകൂട്ടുകയും ചെയ്തതുകൊണ്ട് 2015-16ല്‍ ഇതിന് ചെറിയ കുറവുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
