Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശരണാരവങ്ങളുടെ...

ശരണാരവങ്ങളുടെ നഭസ്സില്‍ മകരജ്യോതി; ദര്‍ശനസായുജ്യവുമായി ഭക്തസഹസ്രം

text_fields
bookmark_border
ശരണാരവങ്ങളുടെ നഭസ്സില്‍ മകരജ്യോതി; ദര്‍ശനസായുജ്യവുമായി ഭക്തസഹസ്രം
cancel

ശബരിമല: കാടും മേടും ശബരീശന്‍െറ തിരുമുറ്റവും നിറഞ്ഞുകവിഞ്ഞ ജനസഞ്ചയം. ശരണാരവങ്ങളുടെ കടലിരമ്പം. ഭക്തമനസ്സില്‍ നിര്‍വൃതിയുടെ ആന്ദോളനമുണര്‍ത്തി ഉദിച്ചുയര്‍ന്ന മകരജ്യോതി. മോക്ഷസാഫല്യമായി തെളിഞ്ഞ മകരവിളക്ക്. വിളക്ക് തെളിഞ്ഞ് അല്‍പസമയം കഴിഞ്ഞാണ് ജ്യോതി കാണാനായത്. വെള്ളിയാഴ്ചയിലെ സായന്തനം ശബരിമലയെ ദേവനഗരിയാക്കി. പുണ്യനിമിഷങ്ങള്‍ക്ക് സാക്ഷിയായതിന്‍െറ അനുഭവം നെഞ്ചേറ്റി തീര്‍ഥാടകസാഗരം നിര്‍വൃതികൊണ്ടു. വൈകുന്നേരം 6.19 ഓടെയാണ് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങിയത്. നടയടച്ച് നിമിഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ദീപാരാധനയുടെ മണിയൊച്ച ഉയര്‍ന്നതോടെ എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്കായി. മൂന്നുതവണ ഉയര്‍ന്നു തെളിഞ്ഞ ദിവ്യവിളക്ക് ശരണഘോഷത്തോടെ ഭക്തര്‍ കണ്‍കുളിര്‍ക്കെ കണ്ട് തൊഴുതു. തിരുവാഭരണങ്ങളണിഞ്ഞ് പൊന്‍പ്രഭ ചൊരിഞ്ഞ അയ്യനെയും വണങ്ങി രാത്രിയോടെ തീര്‍ഥാടകര്‍ മലയിറങ്ങിത്തുടങ്ങി, വരുംവര്‍ഷവും ഈ ദര്‍ശനപുണ്യം നുകരാന്‍ കഴിയണേ എന്ന പ്രാര്‍ഥനകളുമായി. 
വെള്ളിയാഴ്ച പുലര്‍ച്ചെ 1.27നായിരുന്നു മകര പിറവി. പന്തളത്തുനിന്ന് രണ്ടുദിവസം മുമ്പ് തിരിച്ച തിരുവാഭരണ ഘോഷയാത്ര വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ശരംകുത്തിയിലത്തെി. അവിടെ നിന്ന് ദേവസ്വം അധികൃതര്‍ ഘോഷയാത്രാ സംഘത്തെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. ഘോഷയാത്രയുടെ മേളം കേട്ടുതുടങ്ങിയതുമുതല്‍ ഭക്തര്‍ മകരവിളക്ക് തെളിയുന്നത് കാത്തുനില്‍ക്കുകയായിരുന്നു. തിരുവാഭരണങ്ങള്‍ ചാര്‍ത്തി 6.35നായിരുന്നു ദീപാരാധന. ഈ സമയം, പൊന്നമ്പലമേട്ടില്‍ ഭക്തര്‍ക്ക് നിര്‍വൃതി പകര്‍ന്ന് മകരവിളക്ക് മിന്നിത്തെളിഞ്ഞു.                    
ദേവസ്വം പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍െറ നേതൃത്വത്തില്‍ ശരംകുത്തിയില്‍ എത്തിയ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാന്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് പൂജിച്ച മാലകള്‍ നല്‍കി ദേവസ്വം അധികൃതര്‍ക്ക് അനുജ്ഞയേകി. ഘോഷയാത്രയെ ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ ബി.എല്‍. രേണുഗോപാലിന്‍െറ നേതൃത്വത്തില്‍ സ്വീകരിച്ചു. പതിനെട്ടാം പടികടന്ന് കൊടിമര ചുവട്ടില്‍ എത്തിയ തിരുവാഭരണപേടകം ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്‍െറ നേതൃത്വത്തില്‍ സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു. ശ്രീകോവിലിന് മുന്നില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരര്, മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങി ഭഗവാന് ചാര്‍ത്തി ദീപാരാധന നടത്തി. 
കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, സിനിമനടന്മാരായ വിവേക് ഒബ്റോയി, ജയറാം, ജയം രവി, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കമീഷണര്‍ രാമരാജ പ്രേമപ്രസാദ്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി.കെ. കുമാരന്‍, അജയ് തറയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
Next Story