Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആത്മഹത്യചെയ്ത...

ആത്മഹത്യചെയ്ത കര്‍ഷകന്‍െറ മൃതദേഹവുമായി നാട്ടുകാര്‍ കലക്ടറേറ്റ് ഉപരോധിച്ചു

text_fields
bookmark_border
ആത്മഹത്യചെയ്ത കര്‍ഷകന്‍െറ മൃതദേഹവുമായി നാട്ടുകാര്‍ കലക്ടറേറ്റ് ഉപരോധിച്ചു
cancel

കോഴിക്കോട്: കക്കാടംപൊയിലില്‍ കഴിഞ്ഞദിവസം ആത്മഹത്യചെയ്ത കര്‍ഷകന്‍ ജോസ് കണിയാറകത്തിന്‍െറ മൃതദേഹവുമായി നാട്ടുകാര്‍ കോഴിക്കോട് കലക്ടറേറ്റ് ഉപരോധിച്ചു. ആത്മഹത്യക്ക് കാരണക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കര്‍ഷകദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് കലക്ടറേറ്റിന് അപരിചിതമായ പ്രതിഷേധം അരങ്ങേറിയത്.
 കര്‍ഷകന്‍െറ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന് ചുറ്റുമിരുന്ന ഉപരോധം അരമണിക്കൂര്‍ നീണ്ടു. പശ്ചിമഘട്ട ജനസംരക്ഷണ സമിതി, കത്തോലിക്ക കോണ്‍ഗ്രസ്, മലയോരകര്‍ഷക ആക്ഷന്‍ കമ്മിറ്റി, ഇന്‍ഫാം, ഫാര്‍മേഴ്സ് റിലീഫ് ഫോറം, കര്‍ഷക യൂനിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് 100ഓളം പേരത്തെിയത്. 
കാലങ്ങളായി നികുതിയടക്കുന്ന ഭൂമി വനംവകുപ്പിന്‍േറതാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. 1977 മുതല്‍ ജോസ് നികുതിയടച്ചുവരുന്ന ആറേക്കറില്‍ നാലേക്കര്‍ 2008ല്‍ വനംവകുപ്പ് ജണ്ട കെട്ടിത്തിരിച്ചു. നിക്ഷിപ്ത വനംഭൂമിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഇതോടെ, കിടപ്പാടമുള്‍പ്പെടുന്ന ശേഷിക്കുന്ന ഭൂമിപോലും നിയമക്കുരുക്കിലായി. 
നാലേക്കര്‍ വിട്ടുതന്നാല്‍ ശേഷിക്കുന്നത് പതിച്ചുനല്‍കാമെന്നാണ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തോട് പറഞ്ഞത്. കൃഷിനാശം കാരണം കടക്കെണിയിലായി. അഞ്ചുവര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലാവുകയും ചെയ്തതോടെയാണ് കര്‍ഷകന്‍ ജീവനൊടുക്കിയതെന്ന് ഇവര്‍ പറഞ്ഞു. 
ഉപരോധം നടത്തിയ പ്രതിഷേധക്കാരെ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ചര്‍ച്ചക്ക് വിളിച്ചു. മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തശേഷം റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് കലക്ടര്‍ സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. 
ഉപരോധസമരത്തിന് ഫാ. ആന്‍റണി കൊഴുവനാല്‍, ഫാ. എബ്രഹാം കാവില്‍ പുരയിടം, ബേബി പെരുമാലില്‍, ഒ.ഡി. തോമസ്, ബേബി സക്കറിയാസ്, സി.സി. തോമസ് എന്നിവര്‍ സംസാരിച്ചു. ബാബു പാറക്കല്‍, കെ.ജെ. ആന്‍റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
Next Story