Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്...

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കും

text_fields
bookmark_border
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കും
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ റേഷന്‍ കാര്‍ഡുകള്‍ ഡിസംബറിനകം വിതരണം ചെയ്യും. ഭക്ഷ്യധാന്യങ്ങളുടെ വിതരണം സുഗമമാക്കാന്‍ ബ്ളോക്തലത്തില്‍ കുറഞ്ഞത് രണ്ട് സര്‍ക്കാര്‍ സംഭരണശാലകള്‍ ഒരുക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാനിയമപ്രകാരം മുന്‍ഗണനാവിഭാഗത്തെ കണ്ടത്തൊന്‍ താലൂക്ക്തല റാങ്കിങ്ങിന് പകരം സംസ്ഥാനതല റാങ്കിങ് നടത്തും. കരട് മുന്‍ഗണന/മുന്‍ഗണന-ഇതര പട്ടിക സംബന്ധിച്ച് പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ദേശീയ ഭക്ഷ്യസുരക്ഷാനിയമപ്രകാരം 15480040 പേരാണ് മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളില്‍ 52.63 ശതമാനവും നഗരപ്രദേശങ്ങളില്‍ 39.5 ശതമാനവും ജനങ്ങളാണ് മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടേണ്ടത്. താലൂക്ക്തല റാങ്കിങ് പ്രകാരം സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളില്‍ മുന്നാക്ക-പിന്നാക്ക വ്യത്യാസം പരിഗണിക്കാതെ എല്ലാ താലൂക്കിലും ഒരേ ശതമാനം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതുമൂലം അര്‍ഹതപ്പെട്ട പല കുടുംബങ്ങളും ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം ഒഴിവാക്കി സംസ്ഥാനമൊട്ടാകെ അര്‍ഹതയുള്ള എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷാനിയമപ്രകാരം ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാനതല റാങ്കിങ് സഹായിക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി.

പുതിയ രീതി വരുന്നതോടെ ഇപ്പോഴത്തെ പട്ടികയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. ഗ്രാമപ്രദേശങ്ങളിലെ കൂടുതല്‍ അര്‍ഹരായവരെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തും. 2012 ഏപ്രില്‍ 27ലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കാര്‍ഡുകള്‍ മുന്‍ഗണനാക്രമത്തില്‍ നിന്നൊഴിവാകും. ഈ മാനദണ്ഡപ്രകാരം ക്ളാസ് ഫോര്‍ തസ്തികവരെയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ പട്ടികയില്‍നിന്ന് പുറത്താകും. ഇവരെക്കൂടി മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
റേഷന്‍ മൊത്തവ്യാപാരശാലകളുടെ നടത്തിപ്പ് ഘട്ടംഘട്ടമായി സപൈ്ളകോയെ ഏല്‍പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ഗോഡൗണുകള്‍ ലഭ്യമല്ലാത്തതിനാല്‍, നിലവില്‍ സംഭരണശാലകള്‍ കൈവശമുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും റേഷന്‍ മൊത്തവ്യാപാരികളുമായും ചര്‍ച്ച നടത്തി, മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗോഡൗണുകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍തലത്തില്‍ നടത്തും.

ഒപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോഡൗണുകള്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കും. ഇത്തരത്തില്‍ ഗോഡൗണുകള്‍ ലഭ്യമാകുന്നമുറയ്ക്ക് സ്വകാര്യഗോഡൗണുകളെ ഒഴിവാക്കും. റേഷന്‍സാധനങ്ങള്‍ വാതില്‍പടി വിതരണം മുഖേന റേഷന്‍ കടകളില്‍ എത്തിക്കുന്നതിന്‍െറ മേല്‍നോട്ടം സപൈ്ളകോയെ ഏല്‍പിക്കും. മൊത്തത്തിലുള്ള പൊതുവിതരണം ഇലക്ട്രോണിക് ആയി നിരീക്ഷിക്കും. ഇതിനുതകുന്ന സോഫ്റ്റ്വെയര്‍ എന്‍.ഐ.സി വികസിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinetnational food seccurity
Next Story