പതിനായിരങ്ങൾ പിതൃപുണ്യം തേടി ബലിതര്‍പ്പണം നടത്തി
text_fieldsതിരുവനന്തപുരം: കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിനമായ ചൊവ്വാഴ്ച വിശ്വാസികള്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തി. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പതിനായിരങ്ങളാണ് പിതൃപുണ്യം തേടി വ്രതാനുഷ്ഠാനങ്ങളോടെ ബലിയര്‍പ്പിച്ചത്. പുലര്‍ച്ചെ 3.15ന് ആരംഭിക്കുന്ന ചടങ്ങുകള്‍ക്ക് പ്രമുഖ തന്ത്രിമാരും കര്‍മികളും നേതൃത്വം നല്‍കി. ഉച്ചക്ക് 2.15 വരെയാണ് ബലിതര്‍പ്പണത്തിനുള്ള സമയം. പിതൃക്കളുടെ ആത്മശാന്തിക്കാണ് ബലിതര്‍പ്പണകര്‍മം നിര്‍വഹിക്കുന്നത്. തലേന്നാള്‍ വ്രതമെടുത്ത്, കറുത്തവാവ് ദിനത്തില്‍ കുളിച്ച് ശുദ്ധിവരുത്തി ഈറനോടെ, മണ്‍മറഞ്ഞ പൂര്‍വികരെ മനസ്സില്‍ ധ്യാനിച്ച് അവരുടെ ആത്മശാന്തിക്ക് ബലിയിടുന്നതാണ് സുപ്രധാന ചടങ്ങ്. തുടര്‍ന്ന് വീടുകളില്‍ പൂര്‍വികര്‍ക്ക് സദ്യവട്ടങ്ങളൊരുക്കി നിവേദ്യം നല്‍കും.
ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് വിവിധ ക്ഷേത്രങ്ങളിലും പ്രശസ്ത സ്നാനഘട്ടങ്ങളിലും പുണ്യനദികളിലും വിപുലമായ ഒരുക്കങ്ങളാണ് സജ്ജമാക്കിയിരുന്നത്. ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ദക്ഷിണകാശിയെന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, പമ്പ, വര്‍ക്കല പാപനാശം, തിരുവല്ലം പരശുരാമക്ഷേത്രം തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ബലിതര്‍പ്പണകേന്ദ്രങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ ആഭിമുഖ്യത്തില്‍ കൊല്ലം തിരുമുല്ലവാരം, ശംഖുംമുഖം കടപ്പുറം എന്നിവിടങ്ങളില്‍ വിപുല ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. പ്രമുഖ ബലിയിടല്‍ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
