Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശഭാഷാ സര്‍വകലാശാല:...

വിദേശഭാഷാ സര്‍വകലാശാല: ഉത്തരവിറക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിയില്ല

text_fields
bookmark_border
വിദേശഭാഷാ സര്‍വകലാശാല: ഉത്തരവിറക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിയില്ല
cancel

തിരുവനന്തപുരം: ഒരുമാസത്തിലേറെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പൂഴ്ത്തിവെച്ച വിദേശഭാഷാ സര്‍വകലാശാല സ്ഥാപിക്കാനുള്ള തീരുമാനമടങ്ങിയ ഫയലില്‍ ഉത്തരവിറക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിയില്ല. ഫയല്‍ പൂഴ്ത്തിവെച്ചത് സംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഫയല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുപ്പ് കമീഷന് അയക്കുകയായിരുന്നു. ഫെബ്രുവരി 17ന് മന്ത്രിസഭായോഗം എടുത്ത തീരുമാനത്തില്‍ ഉത്തരവിറക്കാന്‍ അനുമതി തേടി ഏതാനും ദിവസം മുമ്പാണ് ഫയല്‍ തെരഞ്ഞെടുപ്പ് കമീഷന് അയച്ചത്. ഉടന്‍ ഉത്തരവിറക്കുന്നതിന് അനുമതി നിഷേധിച്ച കമീഷന്‍ പെരുമാറ്റച്ചട്ടം പിന്‍വലിച്ചശേഷം ഉത്തരവിറക്കിയാല്‍ മതിയെന്ന നിര്‍ദേശമാണ് നല്‍കിയത്.

ഫെബ്രുവരി 17ന് മന്ത്രിസഭയെടുത്ത തീരുമാനത്തില്‍ ഉത്തരവിറക്കുന്നതില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം വീഴ്ചവരുത്തുകയായിരുന്നു. മന്ത്രിസഭാ യോഗത്തിന്‍െറ കുറിപ്പില്‍ അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കാനാണ് നിര്‍ദേശിക്കുന്നതെന്നും എന്നാല്‍ തീരുമാനം വിദേശഭാഷാ സര്‍വകലാശാല സ്ഥാപിക്കാനാണെന്നുമുള്ള സാങ്കേതിക തടസ്സം ഉന്നയിച്ച് ഫയല്‍ വൈകിപ്പിച്ചു. ഇതില്‍ വ്യക്തത വരുത്തിയിട്ടും ആഴ്ചകളോളം ഫയല്‍ പൂഴ്ത്തിവെച്ചു. ഇതുസംബന്ധിച്ച്  വാര്‍ത്തകള്‍ വന്നതോടെയാണ് ഫയല്‍ തെരഞ്ഞെടുപ്പ് കമീഷനിലേക്ക് അയച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പുതന്നെ ഉത്തരവിറക്കാനാകുന്ന വിധത്തിലായിരുന്നു മന്ത്രിസഭാ തീരുമാനം. മന്ത്രിസഭാ തീരുമാനമെടുത്ത് രണ്ടാഴ്ചയിലേറെ കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഉത്തരവിറക്കാന്‍ അനുമതി നല്‍കാതിരുന്ന പല മന്ത്രിസഭാ തീരുമാനങ്ങളിലും കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിയോടെ സര്‍ക്കാര്‍ ഉത്തരവിറക്കുന്നുണ്ട്.

എന്നാല്‍, വിദേശഭാഷാ സര്‍വകലാശാലയുടെ കാര്യത്തില്‍ ഇതുണ്ടായിട്ടില്ല. ഹൈദരാബാദിലെ ‘ഇഫ്ളു’ മാതൃകയില്‍ സംസ്ഥാനത്ത് വിദേശഭാഷാ സര്‍വകലാശാല സ്ഥാപിക്കാനും ഇതുസംബന്ധിച്ച് പഠിച്ച് ആറാഴ്ചക്കകം കരട് ഓര്‍ഡിനന്‍സ് സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാറിനെ ചുമതലപ്പെടുത്താനുമായിരുന്നു മന്ത്രിസഭാ തീരുമാനം. മന്ത്രിസഭ തീരുമാനമെടുത്തിട്ട് ആറാഴ്ച പിന്നിട്ടിട്ടും ഉത്തരവുപോലും ഇറക്കാന്‍ സര്‍ക്കാറിന് ആയിട്ടില്ല.    

നേരത്തേ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ ശിപാര്‍ശപ്രകാരം സംസ്ഥാനത്ത് അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ മുമ്പാകെ എത്തിയത്. എന്നാല്‍, അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനെതിരെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍െറ ചുമതല കൂടിയുള്ള ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമും നിലപാട് സ്വീകരിച്ചു. ഇതുസംബന്ധിച്ച് ഇരുവരും ഫയലില്‍ രേഖപ്പെടുത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

ഒടുവില്‍ ഫയല്‍ മന്ത്രിസഭയുടെ പരിഗണനക്ക് വന്നപ്പോഴാണ് അറബിക് ഉള്‍പ്പെടെ വിദേശഭാഷകളുടെ പഠനത്തിനും ഗവേഷണത്തിനുമായി സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അറബിക് സര്‍വകലാശാല വിവാദം സാമുദായിക വേര്‍തിരിവിന് ഇടവരുത്തുമെന്ന നിഗമനത്തിലാണ് വിദേശഭാഷാ സര്‍വകലാശാല സ്ഥാപിക്കാനുള്ള തീരുമാനത്തിലത്തെിയത്. ഈ തീരുമാനവും അട്ടിമറിക്കുന്നതിന്‍െറ ഭാഗമായാണ് ഫയല്‍ ഒരു മാസത്തിലേറെ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ഉന്നതന്‍െറ അറിവോടെ പൂഴ്ത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign language university
Next Story