Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേസില്‍ കുടുക്കിയെന്ന...

കേസില്‍ കുടുക്കിയെന്ന ആരോപണം തച്ചങ്കരിക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണം -ഹൈകോടതി

text_fields
bookmark_border
കേസില്‍ കുടുക്കിയെന്ന ആരോപണം തച്ചങ്കരിക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണം -ഹൈകോടതി
cancel

കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരെ നടപടി എടുക്കണമെന്ന ശിപാര്‍ശയില്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈകോടതി. തച്ചങ്കരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്‍റലിജന്‍സ് എ.ഡി.ജി.പിയായിരുന്ന ഇന്നത്തെ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ അറിയിക്കാനാണ് ജസ്റ്റിസ് പി. ഉബൈദിന്‍െറ ഇടക്കാല ഉത്തരവ്.
തന്‍െറ സ്ഥലം തട്ടിയെടുക്കാനുള്ള ശ്രമത്തിന് വഴങ്ങാതിരുന്നതിന്‍െറ വൈരാഗ്യത്തിന് സ്ത്രീപീഡനക്കേസില്‍ കുടുക്കിയെന്നാരോപിച്ച് തച്ചങ്കരിക്കെതിരെ  പറവൂര്‍ പീഡനക്കേസിലെ പ്രതി കന്യാകുമാരി സ്വദേശി കെ. മണികണ്ഠന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഭൂമി തട്ടിപ്പും കള്ളക്കേസില്‍ കുടുക്കലും സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് മണികണ്ഠന്‍െറ ഹരജി. തനിക്ക് കൊച്ചി നഗരത്തിലെ തമ്മനത്തുണ്ടായിരുന്ന പത്തേക്കര്‍ സ്ഥലം വാങ്ങാന്‍ കരാര്‍ എഴുതി അഡ്വാന്‍സ് തന്നശേഷം ബാക്കി നല്‍കാതെ മുഴുവന്‍ സ്ഥലവും പതിച്ചു നല്‍കണമെന്ന ഭീഷണിക്ക് വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് പറവൂര്‍ പെണ്‍വാണിഭക്കേസില്‍ തന്നെപ്പെടുത്തിയതെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.
ടോമിന്‍ ജെ. തച്ചങ്കരിയുടെ ഭാര്യ മാനേജിങ് ഡയറക്ടറായ കൊച്ചിയിലെ എ.പി.ജി ഡെവലപ്മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍െറ പേരില്‍ സ്ഥലം കൈമാറാന്‍ ടോമിന്‍ തച്ചങ്കരിയുടെ സാന്നിധ്യത്തില്‍ 2010 നവംബര്‍ 23ന് മണികണ്ഠന്‍ കരാര്‍ ഒപ്പുവെച്ചതായി ഹരജിയില്‍ പറയുന്നു. പത്തേക്കറോളം വരുന്ന സ്ഥലത്തിന് ആറര കോടി വിലയിട്ടാണ് വില്‍പന കരാറുണ്ടാക്കിയത്. താനും ഭാര്യയുമായി എ.പി.ജി കമ്പനി മാനേജരാണ് കരാര്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം അഡ്വാന്‍സായി രണ്ടരക്കോടി രൂപ നല്‍കി. 50 ലക്ഷം നേരിട്ടും ബാക്കി രണ്ട് കോടി ബാങ്ക് മുഖേനയുമാണ് നല്‍കിയത്.
പിന്നീട് അഡ്വാന്‍സ് തുകക്ക് മുഴുവന്‍ ഭൂമിയും പതിച്ചു നല്‍കണമെന്ന ആവശ്യവുമായി തച്ചങ്കരി സമീപിക്കുകയായിരുന്നു. സ്ഥലം പതിച്ചു തരാതിരുന്നാല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നും പീഡനക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണി സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
സ്ഥലം വിട്ടു നല്‍കില്ളെന്ന് ഉറപ്പായതോടെ പറവൂര്‍ അടക്കം രണ്ട് പീഡന കേസുകളില്‍ തന്നെ തച്ചങ്കരിയുടെ സ്വാധീനപ്രകാരം ഉള്‍പ്പെടുത്തി. തോക്ക് ലൈസന്‍സ് സംഘടിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനും പറവൂര്‍ കേസില്‍ പ്രതിയുമായ ശക്തിവേലിന് പെണ്‍കുട്ടിയെ കാഴ്ചവെച്ചുവെന്ന കേസാണ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അറസ്റ്റിലായശേഷം തന്നെ ആലുവ സബ് ജയിലില്‍നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതും ഐ.ജി ടോമിന്‍ തച്ചങ്കരിയുടെ ഇടപെടല്‍ മൂലമാണെന്നും ഹരജിയില്‍ പറയുന്നു.
കാര്യങ്ങള്‍ വ്യക്തമാക്കി പൊലീസിനും സര്‍ക്കാറിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഉണ്ണിരാജയും എ.ഡി.ജി.പിയായിരുന്ന സെന്‍കുമാറും പരാതിയില്‍ അന്വേഷണം നടത്തി തച്ചങ്കരിയുടെ ക്രിമിനല്‍ ഇടപെടല്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, തച്ചങ്കരിയുടെ സ്വാധീനം മൂലം ഇതിന്‍മേല്‍ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ ഭൂമി ഇടപാടും കള്ളക്കേസില്‍ കുടുക്കിയതും സംബന്ധിച്ച് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
പരാതിക്കാരന്‍െറ ഭൂമി തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗൂഢോദ്ദേശ്യപരമായ പങ്കാളിത്തം ടോമിന്‍ തച്ചങ്കരിയില്‍ നിന്നുണ്ടായെന്ന കണ്ടത്തെലുള്ള റിപ്പോര്‍ട്ട് സെന്‍കുമാര്‍ ഡി.ജി.പിക്ക് നല്‍കിയതായി കോടതി വ്യക്തമാക്കി. തച്ചങ്കരിക്കെതിരെ നടപടി ശിപാര്‍ശ ചെയ്താണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഈ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന്  വ്യക്തമല്ല. ഈ സാഹചര്യത്തില്‍ തച്ചങ്കരിക്കെതിരെ നടപടി ശിപാര്‍ശ ചെയ്ത് 2013 മാര്‍ച്ച് 10നും 2014 ജനുവരി ആറിനും നല്‍കിയ റിപ്പോര്‍ട്ടുകളിലെ തുടര്‍നടപടികള്‍ മൂന്നാഴ്ചക്കകം സര്‍ക്കാര്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഈ റിപ്പോര്‍ട്ട് ലഭിക്കുംവരെ അനുബന്ധ റിപ്പോര്‍ട്ട് കോടതിയുടെ കസ്റ്റഡിയിലുള്ള രഹസ്യ രേഖകളായി സൂക്ഷിക്കും.
അതേസമയം, ഹരജിക്കാരനെ പീഡനക്കേസില്‍ മന$പൂര്‍വം കുടുക്കിയെന്ന ആരോപണം ശരിവെക്കുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി. എങ്കിലും ഈ വാദങ്ങള്‍ വിചാരണ കോടതി മുമ്പാകെ ഹരജിക്കാരന് ഉന്നയിക്കാവുന്നതാണെന്ന് വ്യക്തമാക്കിയ കോടതി കേസ് വീണ്ടും മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. മണികണ്ഠന്‍ സര്‍ക്കാറിന് നല്‍കിയ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇയാളുടെ ഭാര്യ ജനക ജെബഗെലും ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയും കോടതിയുടെ പരിഗണനയിലാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story