Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊടിമോന്‍െറ...

പൊടിമോന്‍െറ ഇടനെഞ്ചില്‍ വിനയകുമാറിന്‍െറ ഹൃദയമിടിപ്പ്

text_fields
bookmark_border
പൊടിമോന്‍െറ ഇടനെഞ്ചില്‍ വിനയകുമാറിന്‍െറ ഹൃദയമിടിപ്പ്
cancel

ഗാന്ധിനഗര്‍ (കോട്ടയം): അമ്പതുകാരനായ പൊടിമോന്‍െറ ഇടനെഞ്ചില്‍ 40കാരന്‍ വിനയകുമാറിന്‍െറ ഹൃദയം തുടിച്ചുതുടങ്ങിയതോടെ 45വര്‍ഷം പിന്നിട്ട കോട്ടയം മെഡിക്കല്‍ കോളജ് ചുവടുവെച്ചത് ചരിത്രനേട്ടത്തിലേക്ക്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ആദ്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കോട്ടയത്ത് വിജയകരമായി. ചെലവുകുറഞ്ഞ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയെന്ന നേട്ടമാണ് ഇവിടുത്തെ കാര്‍ഡിയോ തൊറാസിക് വിഭാഗം സാധ്യമാക്കിയത്.
ഹൃദയം ഏറ്റുവാങ്ങിയ പത്തനംതിട്ട ചിറ്റാര്‍ വയ്യാറ്റുപുഴ വാലുപറമ്പില്‍ പൊടിമോന്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. തുന്നിച്ചേര്‍ത്ത ഹൃദയം ശരീരം സ്വീകരിക്കേണ്ട ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കൊച്ചി ലൂര്‍ദ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച എറണാകുളം പടിഞ്ഞാറെ കടുങ്ങല്ലൂര്‍ തെക്കുംമൂട്ടത്ത് വിനയകുമാറിന്‍െറ ഹൃദയം കോട്ടയം മെഡിക്കല്‍ കോളജിന് ലഭിക്കുമെന്ന വിവരം മൃതസഞ്ജീവനി കോഓഡിനേറ്റര്‍ ജിമ്മി ജോര്‍ജ് അറിയിച്ചതോടെ അവസരത്തിന് ഒത്തുയരുകയായിരുന്നു ഡോക്ടര്‍മാരും ജീവനക്കാരും. തിങ്കളാഴ്ച വൈകീട്ട് ആറിന് അങ്ങനെ 12 മണിക്കൂര്‍ നീളുന്ന നടപടിക്രമങ്ങള്‍ തുടങ്ങി.
ഹൃദയം മാറ്റിവെക്കലിന് കാത്തിരുന്ന പൊടിമോനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി. പൊടിമോന്‍ എത്തിയശേഷം 6.30ന് ഹൃദയം ശേഖരിക്കാന്‍ മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്‍െറ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം കൊച്ചി ലൂര്‍ദ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. രാത്രി 12.30ന് സംഘം വിനയകുമാറിന്‍െറ ശരീരത്തില്‍നിന്ന് ഹൃദയം വേര്‍പെടുത്തുന്ന ശസ്ത്രക്രിയ ആരംഭിച്ചു. കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ഡോ. ദീപ, ഡോ. സഞ്ജയ്, ഡോ. അഷ്റഫ് എന്നിവരും പങ്കാളികളായി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് ശേഖരിച്ച ഹൃദയവുമായി ലൂര്‍ദ് ആശുപത്രിയില്‍നിന്ന് പുറപ്പെട്ട ഡോക്ടര്‍മാര്‍ 4.30ന് കോട്ടയം മെഡിക്കല്‍ കോളജിലത്തെി. സംഘം തൃപ്പൂണിത്തുറ വരെ എത്തിയെന്ന സന്ദേശം ലഭിച്ചതോടെ തൊറാസിക് വിഭാഗം ഓപറേഷന്‍ തിയറ്ററില്‍ ഡോ. രതീഷിന്‍െറ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടപടി ആരംഭിച്ചു.
ഹൃദയവുമായി ആംബുലന്‍സ് എത്തിയപ്പോള്‍തന്നെ പൊടിമോനെ ബൈപാസ് മിഷനിലേക്ക് മാറ്റി.
പൊടിമോന്‍െറ ഹൃദയം ശരീരത്തില്‍നിന്ന് വേര്‍പെടുത്തി പുലര്‍ച്ചെ ആറിന് പെട്ടിയിലാക്കി കൊണ്ടുവന്ന വിനയകുമാറിന്‍െറ ഹൃദയം വെച്ചുപിടിപ്പിച്ചു. രാവിലെ ഏഴിന് ശസ്ത്രക്രിയക്കായി തുറന്ന നെഞ്ച് കുത്തിക്കെട്ടി ഒമ്പതോടെ പൊടിമോനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് ഭാര്യ ഓമനെയെയും ഇളയമകന്‍ അജിലിനെയും കാണിച്ചു.
മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയില്‍ ഡോ. ടി.കെ. ജയകുമാര്‍, ഡോ. രതീഷ്, ഡോ. ഷാജി പാലങ്ങാടന്‍, ഡോ. ദീപ, ഡോ. വിനീത, ഡോ. അഷ്റഫ്, ഡോ. ജോസഫ്, അനസ്തറ്റിസ്റ്റുമാരായ ഡോ. എല്‍സമ്മ ലൂക്കാ, ഡോ. സഞ്ജയ്തമ്പി, ഡോ. തോമസ്, ഡോ. അഞ്ജു, ഡോ. ജിയോപോള്‍ എന്നിവരും പെര്‍ഫ്യൂണിസ്റ്റുകളായ ജിബിന്‍, രാഹുല്‍, നഴ്സുമാരായ എല്‍സമ്മ, ഏലിയാമ്മ, ലതികാമ്മാള്‍, ബെറ്റി, അഖില, ജിനേഷ്, ബിന്ദു, ലിസി, പ്രീതി എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story