തെരുവുനായ പ്രശ്നം: മനുഷ്യാവകാശ കമീഷന്‍ ഡി.ജി.പിയോട് വിശദീകരണം തേടി
text_fieldsതിരുവനന്തപുരം: ഹൈകോടതി ഉത്തരവ് മറികടന്ന് തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയതിനെ ക്കുറിച്ച് വിശദീകരണം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. നവംബര്‍ 30നകം വിശദീകരണം നല്‍കണമെന്നാണ് കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ നിര്‍ദേശം. കേസ് ഡിസംബര്‍ ഏഴിന് പരിഗണിക്കും. സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്‍റിന് വേണ്ടി ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഭരണാധികാരികളുടെ അനാസ്ഥയാണ് തെരുവുനായ്ക്കളുടെ വര്‍ധനക്ക് കാരണമെന്ന് ജസ്റ്റിസ് കോശി വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് നായശല്യം കാരണം വഴിനടക്കാനാവുന്നില്ല. അങ്കണവാടികളില്‍പ്പോലും കുട്ടികള്‍ക്ക് നായ്ക്കളെ പേടിക്കാതെ ജീവിക്കാനാവുന്നില്ല. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പരാതിയില്‍ പൊലീസ് മേധാവി എങ്ങനെയാണ് സര്‍ക്കുലര്‍ അയച്ചതെന്ന് കമീഷന്‍ ചോദിച്ചു. ബോര്‍ഡിന്‍െറ ആവശ്യങ്ങള്‍ 2006ല്‍ കേരള ഹൈകോടതി തള്ളിയതാണ്. 2014ല്‍ കമീഷനും ഇതേ നിര്‍ദേശം നല്‍കിയിരുന്നു.
ക്രമണകാരികളല്ലാത്ത തെരുവുനായ്ക്കളെ കൊല്ളേണ്ടതില്ല. കൊന്നത് ഏതുതരം നായയെയാണെന്ന് തീരുമാനിക്കേണ്ടത് അതത് സ്റ്റേഷന്‍ ഹൗസ് ഓഫിസറാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 429ാം വകുപ്പില്‍ നായ്ക്കളെക്കുറിച്ച് പ്രതിപാദിക്കുന്നില്ളെന്നും നടപടിക്രമത്തില്‍ പറയുന്നു. ഈ വിഷയത്തില്‍ 2014 സെപ്റ്റംബര്‍ നാലിന് കമീഷന്‍ പാസാക്കിയ നടപടിക്രമം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അറിയിക്കണം. വഴിനീളെ ഭക്ഷണം നല്‍കി തെരുവുനായ്ക്കളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുക, പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന മൃഗങ്ങളെ ഉടന്‍ കൊല്ലുക, അല്ലാത്തവയെ വന്ധ്യംകരിച്ച് സംരക്ഷണ കേന്ദ്രത്തിലാക്കുക തുടങ്ങിയവയായിരുന്നു നടപടിക്രമത്തിലെ പ്രധാന നിര്‍ദേശങ്ങള്‍.
ഭരണഘടന വിഭാവനം ചെയ്യുന്ന, മാന്യമായി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാറിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ഗ്രാന്‍റ് ലഭിക്കുന്ന ബോര്‍ഡുകള്‍ക്കും ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. നായസംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിക്കാനും നടപ്പാക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ടോ, നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയാറുണ്ടോ എന്നീ കാര്യങ്ങളും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
