Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗോപിനാഥന്‍ നായര്‍...

ഗോപിനാഥന്‍ നായര്‍ ഇത്തവണ തിരശ്ശീലക്ക് പിന്നില്‍ തിരക്കില്‍

text_fields
bookmark_border
ഗോപിനാഥന്‍ നായര്‍ ഇത്തവണ തിരശ്ശീലക്ക് പിന്നില്‍ തിരക്കില്‍
cancel

കായംകുളം: ഓണാട്ടുകരയുടെ രാഷ്ട്രീയചര്‍ച്ചകളിലെ അമരക്കാരനും അണിയറക്കാരനുമായിരുന്ന കറ്റാനം ശബരിക്കല്‍ ഗോപിനാഥന്‍ നായര്‍ (84) ഇത്തവണ വാര്‍ധക്യ അവശതകള്‍മൂലം തിരശ്ശീലക്ക് പിന്നില്‍. ഭരണിക്കാവിന്‍െറ വിവിധ തെരഞ്ഞെടുപ്പുകാലങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി നയിച്ച ഗോപിനാഥന്‍ നായരുടെ മനസ്സ് ഇന്നും തെരഞ്ഞെടുപ്പ് കളത്തില്‍തന്നെ. സി.പി.എം ലോക്കല്‍ സെക്രട്ടറിയും മുന്നണി കണ്‍വീനറുമായി കാല്‍നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്‍റായി നിരവധി വികസനമാതൃകകള്‍ സൃഷ്ടിച്ചു. ഭരണിക്കാവ് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്, എ.ആര്‍. രാജരാജവര്‍മ സാംസ്കാരികസമിതി പ്രസിഡന്‍റ് പദവികളും വഹിച്ചു. നേതൃശേഷിയും നേതാക്കളുമായുള്ള ബന്ധവും പാര്‍ട്ടിയില്‍ തന്‍െറ വളര്‍ച്ചക്ക് അവസരമുണ്ടാക്കിയെങ്കിലും നാട്ടില്‍നിന്ന് വേറിട്ടൊരു ജീവിതം അദ്ദേഹം ആഗ്രഹിച്ചില്ല.

അടിയന്തരാവസ്ഥക്കാലത്ത് ഇ.കെ. നായനാര്‍ ഒളിവുജീവിതം നയിച്ചത് ഗോപിനാഥന്‍ നായരുടെ വീട്ടിലായിരുന്നു. ജില്ലാകമ്മിറ്റിയുടെ പ്രത്യേക തീരുമാനപ്രകാരമാണ് സുരക്ഷിത ഒളിത്താവളമെന്ന നിലയില്‍ ശബരിക്കല്‍ വീടിനെ തെരഞ്ഞെടുക്കുന്നത്. അന്ന് നിരവധി ജില്ലാകമ്മിറ്റി യോഗങ്ങളും ഇവിടെ നടന്നിരുന്നു. 1950 കാലഘട്ടത്തില്‍ ആലപ്പുഴ എസ്.ഡി കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ വിദ്യാര്‍ഥിപ്രവര്‍ത്തകനായാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിചേര്‍ന്നത്. 20ാം വയസ്സില്‍ വി.എസ്. അച്യുതാനന്ദനാണ് പാര്‍ട്ടി മെംബര്‍ഷിപ് നല്‍കിയത്. പിന്നീട് വള്ളികുന്നം ഹൈസ്കൂളില്‍ അധ്യാപകനായി. ഒപ്പം പാര്‍ട്ടി പ്രവര്‍ത്തനവും. തന്‍െറ ശിഷ്യനായി സ്കൂളില്‍ പഠിച്ച ജി. സുധാകരന്‍ അന്ന് മികച്ച നേതാവായി മാറിയത് ഈ അധ്യാപകന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. തന്‍െറ അധ്യാപകനെ സുധാകരനും പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്.

സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പദവിയിലത്തെിയ 1979ലാണ് ഭരണിക്കാവ് പഞ്ചായത്തിന്‍െറ പ്രസിഡന്‍റായത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായിരുന്ന പി. സുധാകരനായിരുന്നു വൈസ് പ്രസിഡന്‍റ്. സംസ്ഥാന കമ്മിറ്റി അംഗവും എം.എല്‍.എയുമായിരുന്ന വി. കേശവനും പഞ്ചായത്തംഗമായി കമ്മിറ്റിയിലുണ്ടായിരുന്നു. അക്കാലയളവിലാണ് കമ്യൂണിറ്റിഹാളും ഷോപ്പിങ് കോംപ്ളക്സും അടക്കമുള്ളവ പഞ്ചായത്ത് നിര്‍മിക്കുന്നത്. ഒരുവരുമാനവുമില്ലാത്ത കാലത്ത് ഒരുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കമ്യൂണിറ്റി ഹാളും 13 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഷോപ്പിങ് കോംപ്ളക്സുമാണ് ഇന്നും പഞ്ചായത്തിന്‍െറ പ്രധാന തനതുവരുമാന സ്രോതസ്സ്. പിന്നിട്ട കാലയളവിലൊന്നും ഇത്തരമൊരു വികസനമാതൃക തീര്‍ക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടുമില്ല.

ഒൗദ്യോഗികചുമതലകളെല്ലാം ഒഴിഞ്ഞെങ്കിലും ശബരിക്കല്‍ വീട്ടില്‍ സന്ദര്‍ശകര്‍ക്ക് കുറവൊന്നുമില്ല. ഇത്തവണയും ഇടതുമുന്നണിയുടെ വിജയത്തിനാവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ ശബരിക്കല്‍ വീട്ടിലിരുന്നും ഇദ്ദേഹം നല്‍കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story