വയനാട്ടിലെ പെൺപുലി ‘ജാനവി’ അനന്തപുരിയിൽ
text_fieldsതിരുവനന്തപുരം/കൽപറ്റ: വയനാട് പെരുന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് വനംവകുപ്പിെൻറ കെണിയിൽ കുടുങ്ങിയ പെൺപുലി തിരുവനന്തപുരം മൃഗശാലയിൽ സുഖമായി വാഴുന്നു. മൂന്നു വയസ്സുള്ള പുള്ളിപ്പുലിയാണ് മറ്റു പുലികൾക്ക് കൂട്ടായി ചൊവ്വാഴ്ച എത്തിയത്. പുലിക്ക് ‘ജാനവി’ എന്നാണ് മൃഗശാല അധികൃതർ പേരിട്ടത്. ഞായറാഴ്ചയാണ് ഇത് വനംവകുപ്പിെൻറ കെണിയിൽപെട്ടത്. പെരുന്തട്ട യു.പി സ്കൂൾ പരസരത്ത് കറങ്ങിനടന്ന പുലിയെ കാട്ടിലേക്ക് തിരിച്ചയക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മൃഗശാലയിലെത്തിച്ചത്.
ഒമ്പതിലധികം ആടുകളെ പുലി പിടികൂടിയിരുന്നു. ഇപ്പോൾ മൃഗശാലയുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ മൃഗശാലയിലെ പുലികൾ ആറായി. ഇതിൽ രണ്ടെണ്ണം ആണാണ്. പുലിയെ ചികിത്സക്കും വാക്സിനേഷനും ശേഷമേ പൊതുജനങ്ങൾക്ക് മുമ്പാകെ പ്രദർശിപ്പിക്കൂ. തൃശൂർ മൃഗശാലയിൽ വനംവകുപ്പ് പിടികൂടിയ നാലു പുലികൾ ഉള്ളതിനാലാണ് ജാനവിയെ തിരുവനന്തപുരത്തേക്ക് മാറ്റിയത്. ജാനവിക്ക് കൂട്ടായി അശ്വിനി, ഷീന, സാരംഗി എന്നീ പെൺപുലികളും രാമു, ഗണേശ് എന്നീ ആൺപുലികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
