പഞ്ചായത്ത് നഗരസഭാ ഭരണസമിതി യോഗതീരുമാനങ്ങൾ ‘സകർമ’ സോഫ്റ്റ് വെയർ വഴി
text_fieldsകോഴിക്കോട്: പുതിയ പഞ്ചായത്ത് നഗരസഭാ ഭരണസമിതികളുടെ യോഗ തീരുമാനങ്ങൾ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ‘സകർമ’ സോഫ്റ്റ് വെയർ വഴിമാത്രം നടത്തണമെന്ന് സർക്കാർ നിർദേശം. മിനുട്സ് തയാറാക്കിയ സമയവും ദിവസവും കൃത്യതയോടെ രേഖപ്പെട്ടു കിടക്കുമെന്നതാണ് ഈ സംവിധാനത്തിെൻറ മേന്മ. വെട്ടൽ, തിരുത്തൽ, കൂട്ടിച്ചേർക്കൽ തുടങ്ങിയ അഭ്യാസങ്ങൾക്ക് ഇതോടെ അറുതിയാവും.
ഭരണസമിതികൾക്ക് പുതിയ മുഖച്ഛായ നൽകുന്ന പരിപാടികൾ ആവിഷ്കരിച്ചതായി ‘കില’ ഡയറക്ടർ ഡോ. പി.പി. ബാലൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
സംസ്ഥാനത്ത് 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 21871 ജനപ്രതിനിധികൾക്ക് മൂന്ന് ഘട്ടങ്ങളിലായി പരിശീലനം നൽകും. 300 റിസോഴ്സ് പേഴ്സൺമാരുടെ പരിശീലനം കിലയിൽ പൂർത്തിയായി. പഞ്ചായത്ത് പ്രസിഡൻറുമാർക്കുള്ള പരിശീലനം ഡിസംബർ മൂന്നു മുതൽ ആറുവരെ കിലയിൽ നടക്കും. ആറു മുതൽ 17 വരെ മറ്റു ജനപ്രതിനിധികൾക്ക് 152 ബ്ലോക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടത്തും. കിലയിൽ പരിശീലനം നേടിയ ആർ.പിമാരാണ് ഇത് നയിക്കുക. പ്രഭാഷണം മാത്രം നടത്തുന്ന രീതിമാറി ദൃശ്യശ്രാവ്യ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ക്ലാസുകൾ നടത്തുക. വിവിധ മേഖലകളിൽ അറിവും അവഗാഹവും നൽകാനുതകുന്ന ആറ് കൈപ്പുസ്തകങ്ങൾ കില തയാറാക്കിയിട്ടുണ്ട്. ഐ.എസ്.ഒ അംഗീകാരം നേടാൻ പ്രാപ്തമാവുംവിധം എങ്ങനെ ഗുണനിലവാരം ഉയർത്താമെന്ന പാഠവും ഇതിൽപെടും. 201617 വർഷത്തെ പദ്ധതി ആസൂത്രണം സംബന്ധിച്ച് 12 മുതൽ 23 വരെ പരിശീലനം നൽകും.
ജനുവരിയിൽ സറ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർക്ക് പ്രത്യേക പരിശീലനമുണ്ടാവും. സേവാഗ്രാമങ്ങൾ നിർബന്ധമാക്കുന്നതിലൂടെ പൗരഭരണം കൂടുതൽ അടിത്തട്ടിൽ നടക്കും. 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകളിലും 86 നഗരസഭകളിലെ 3088 വാർഡുകളിലും ആറ് കോർപറേഷനുകളിലെ 414 വാർഡുകളിലും ഓഫിസുകൾ പ്രവർത്തിക്കും. 2013ൽ ഇതുസംബന്ധിച്ച് സർക്കാർ മാർഗനിർദേശം നൽകിയിരുന്നെങ്കിലും 320 സ്ഥാപനങ്ങൾ മാത്രമാണ് നടപ്പാക്കിയത്. വാർഡ് അംഗം അതത് ഗ്രാമകേന്ദ്ര ഓഫിസിൽ ഉണ്ടാവണമെന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. ഓരോ അംഗത്തിനും സ്വതന്ത്ര അധികാരത്തോടെ പി.എയെ നിയമിക്കാം. പ്രതിമാസം 1000 രൂപയാണ് പി.എക്ക് സർക്കാർ നിശ്ചയിച്ച തുടക്ക വേതനം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് വാർഡുതല ജാഗ്രത സമിതികൾക്ക് നിയമപ്രാബല്യം നൽകി സർക്കാർ വിജ്ഞാപനമിറക്കിയത് പുതിയ ഭരണസമിതികളിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന മറ്റൊരു സേവനമാണ്. മാസത്തിൽ ഒരിക്കലെങ്കിലും സമിതി യോഗം ചേരണമെന്ന നിർദേശം തുടർച്ചയായി മൂന്നുമാസം ലംഘിച്ചാൽ വാർഡ് അംഗം അയോഗ്യനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
