എൽ.ഡി.എഫ് വോട്ട് അസാധുവായി; ഇരിങ്ങാലക്കുടയിൽ യു.ഡി.എഫ് ചെയർപേഴ്സൺ
text_fieldsതൃശൂർ: എൽ.ഡി.എഫിനും യു.ഡി.എഫിനും 19 അംഗങ്ങളുള്ള ഇരിങ്ങാലക്കുട നഗരസഭയിൽ ചെയർപേഴ്സണായി യു.ഡി.എഫിെൻറ കോൺഗ്രസ് പ്രതിനിധി നിമ്യ ഷിജു തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ കെ.കെ. ശ്രീജിത്തിന് 18ഉം നിമ്യക്ക് 19ഉം വോട്ടാണ് കിട്ടിയത്. രണ്ടു പേരും തുല്യ വോട്ട് നേടി നറുക്കെടുപ്പ് വേണ്ടിവരുമെന്ന് കരുതിയ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സി.പി.ഐ പ്രതിനിധി വി.കെ. സരളയുടെ വോട്ട് അസാധുവായതാണ് തിരിച്ചടിയായത്.
ആദ്യ ഘട്ടത്തിൽ കുറച്ച വോട്ട് കിട്ടിയ ബി.ജെ.പി പ്രതിനിധി മത്സരത്തിൽ നിന്ന് പുറത്തായി. പിന്നീട് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ തമ്മിൽ മത്സരം വന്നു. ഇതിലാണ് വി.കെ. സരളയുടെ വോട്ട് അസാധുവായത്.
അതേസമയം, രണ്ടാം ഘട്ടത്തിൽ രണ്ട് പേർ മാത്രം മത്സരിക്കുമ്പോൾ മൂന്ന് കോളങ്ങളുള്ള ബാലറ്റ് പേപ്പറാണ് വരണാധികാരി നൽകിയത്. ഇതിലെ ആശയക്കുഴപ്പമാണ് സരളയുടെ വോട്ട് അസാധുവാകാൻ കാരണമെന്ന് എൽ.ഡി.എഫ് വാദിച്ചു. വരണാധികാരിയുടെ നടപടി തെറ്റാണെന്നും രണ്ട് പേർ മാത്രമുള്ള ബാലറ്റ് പേപ്പർ വിതരണം ചെയ്ത് വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നുമുള്ള എൽ.ഡി.എഫിെൻറ ആവശ്യം നിരസിക്കപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പ്രവർത്തകർ നഗരസഭയിൽ ധർണ ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
