എസ്.ഐ നിയമന അട്ടിമറി: ഒഴിവുകൾ ആഭ്യന്തരവകുപ്പ് മറച്ചുവെച്ചു
text_fieldsകോഴിക്കോട്: പി.എസ്.സി അഡ്വൈസ് ചെയ്ത 339 ഒഴിവുകളിൽ നിയമന അട്ടിമറിക്ക് ആഭ്യന്തരവകുപ്പ് വഴിയൊരുക്കിയത് പൊലീസ് വകുപ്പിലെ ഒഴിവുകൾ മറച്ചുവെച്ച്. 2008ൽ ഹൈകോടതി നടത്തിയ വിധിയിൽ അന്ന് ഡയറക്ട് എസ്.ഐമാരുടെ 695 ഒഴിവുള്ളതായി കണ്ടെത്തിയിരുന്നു. മൊത്തം 1940 എസ്.ഐ തസ്തികയിലെ 524 ഒഴിവുകൾ പ്രമോഷൻ വഴി നികത്തപ്പെട്ടതാണെന്നും ശേഷിക്കുന്ന 1416 ഒഴിവുകളേ നിലവിലുള്ളൂ എന്നുമുള്ള ആഭ്യന്തര വകുപ്പിെൻറ വാദം ശരിയാണെങ്കിൽ 2008– 2014 കാലത്ത് 13 ഒഴിവുകൾ മാത്രമേ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂവെന്ന് അംഗീകരിക്കേണ്ടി വരും. എന്നാൽ, ഇത് വാസ്തവവിരുദ്ധമാണെന്ന് സർക്കാർ രേഖകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാലത്ത് 346 പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെട്ടതായാണ് സർക്കാർ ഉത്തരവുകൾ വ്യക്തമാക്കുന്നത്.
നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിൽ 2011–2014ൽ 319 ഒഴിവുള്ളതായി സർക്കാർ മറുപടി നൽകി. വിവരാവകാശപ്രകാരമുള്ള മറുപടിയിൽ 2008 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലത്ത് 314 ഒഴിവുകൾ ഉള്ളതായി പൊലീസ് വകുപ്പ് തന്നെ വ്യക്തമാക്കി. 2007 വരെ 695 നേരിട്ടുള്ള എസ്.ഐ ഒഴിവുകൾ ഉണ്ടെന്ന് കോടതി കണ്ടെത്തിയതിനാൽ പ്രമോഷൻ വഴിയുള്ള ഒഴിവുകൾ കൂടിയാവുമ്പോൾ ഇതിെൻറ ഇരട്ടിയായ 1390 എസ്.ഐ ഒഴിവുകൾ വകുപ്പിൽ ഉണ്ടാവും.
2008–2013 കാലത്ത് പൊലീസിൽ എസ്.ഐമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ലിസ്റ്റുകളൊന്നും നിലവിലില്ലായിരുന്നു. 2008–2014 കാലത്ത് 346 ഒഴിവുകൾ കണ്ടെത്തി ഇതിെൻറ പകുതിയായ 173 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ പൊലീസ് വകുപ്പിനെ സമീപിച്ചിരുന്നെങ്കിലും നടപടിയെടുത്തില്ല. തുടർന്ന്, കോടതി ഉത്തരവിലാണ് 137 ഒഴിവുകളിൽ നിയമനത്തിന് ആഭ്യന്തരവകുപ്പ് തയാറായത്.
2007–2015 കാലത്ത് പൊലീസ് വകുപ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത് 360 ഒഴിവുകളാണ്. 2012ലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ. അഞ്ച് വർഷക്കാലയളവിൽ 132 എണ്ണം. പിന്നീടുള്ള വർഷങ്ങളിൽ 50ൽ താഴെ ഒഴിവുകൾ മാത്രം. എന്നാൽ, നിയമസഭാ ഉത്തരത്തിൽ പരാമർശിച്ച 2008ലെ 63ഉം 2010 ലെ 119ഉം 2011ലെ 23 ഉം ഒഴിവുകൾ ആഭ്യന്തര വകുപ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതേയില്ല. ഇതിന് പുറമെയാണ് സ്ഥാനക്കയറ്റവും വിരമിക്കലും വഴിയുള്ള ഒഴിവുകൾ. യഥാർഥത്തിൽ, 2008–2013 കാലത്ത് എസ്.ഐ തസ്തികകൾ സൃഷ്ടിക്കാത്തതിനാൽ ഈ ഒഴിവുകളിലേക്ക് എ.എസ്.ഐമാർക്ക് സ്ഥാനക്കയറ്റം നൽകുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തത്. ഈ തസ്തികകളിലെ നേരിട്ടുള്ള നിയമനമാണ് ഉദ്യോഗാർഥികൾക്ക് നിഷേധിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
