Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒൗദ്യോഗിക...

ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് മലയാളം നിര്‍ബന്ധമാക്കുന്ന ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

text_fields
bookmark_border
ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് മലയാളം നിര്‍ബന്ധമാക്കുന്ന ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്
cancel

തിരുവനന്തപുരം: ഒൗദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം മലയാളം നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷാ വ്യാപനവും പരിപോഷണവും ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റെഗുലേഷനുകളും മലയാളത്തിലാകണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇംഗ്ളീഷിലുള്ള പ്രധാന കേന്ദ്ര, സംസ്ഥാന നിയമങ്ങളും ഭേദഗതികളും പരിഭാഷപ്പെടുത്തണം. എല്ലാ ഒൗദ്യോഗിക ആവശ്യങ്ങള്‍ക്കും ഭാഷ മലയാളമായിരിക്കും. സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപുറമെ അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാകും. സ്കൂളിലോ പ്ളസ് ടുവിലോ ബിരുദത്തിനോ മലയാളം പഠിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ നിയമനത്തിന് നിയന്ത്രണം വരും. ഇത്തരക്കാര്‍ ജോലി ലഭിച്ച് നിശ്ചിത കാലത്തിനുള്ളില്‍ മലയാളം മിഷന്‍ നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ളോമക്ക് തുല്യമായ പി.എസ്.സി പരീക്ഷ ജയിക്കണം. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക്  ഇളവുണ്ടാവും.
അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ മത്സരപരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തിലും തയാറാക്കണം. കേന്ദ്രസര്‍ക്കാറുമായും സ്ഥാപനങ്ങളുമായും വിദേശ രാജ്യങ്ങളുമായും മറ്റു സംസ്ഥാനങ്ങളുമായും ഹൈകോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ളീഷ് ഉപയോഗിക്കാം. ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള ഒൗദ്യോഗിക കത്തിടപാടുകളും മറ്റും ഇംഗ്ളീഷിലോ അവരുടെ ഭാഷയിലോ ആകാം. മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഭാഷക്കുപുറമെ മലയാളം കൂടി പഠിക്കാന്‍ അവസരം നല്‍കണം. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുനിന്നും വരുന്ന വിദ്യാര്‍ഥികളെ ഒമ്പത്, 10 ക്ളാസുകളിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും മലയാളം പരീക്ഷ എഴുതുന്നതില്‍നിന്ന് ഒഴിവാക്കും. ഏകീകൃത ലിപി വിന്യാസം നടപ്പാക്കണമെന്നാണ് മറ്റൊരു വ്യവസ്ഥ. കീഴ്കോടതികളിലെ കേസുകളും  വിധിയും അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാകും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാസ്ഥാപനങ്ങളുടെയും  ഉദ്യോഗസ്ഥരുടെയും ഉദ്യോഗപ്പേരും വാഹനങ്ങളിലെ ബോര്‍ഡുകളും  മലയാളത്തിലും  രേഖപ്പെടുത്തണം. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളും  ഹോട്ടലുകളുമടക്കമുള്ളവയുടെ ബോര്‍ഡുകളുടെ ആദ്യപകുതി മലയാളത്തിലാകും. സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍, പരസ്യങ്ങള്‍, രസീതുകള്‍, ബില്ലുകള്‍, അറിയിപ്പുകള്‍ എന്നിവയും മലയാളത്തിലാകണം.  ഇവിടെ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന ഉല്‍പന്നങ്ങളുടെ പേരും ഉപയോഗക്രമവും സര്‍ക്കാര്‍ പരസ്യങ്ങളും വിജ്ഞാപനങ്ങളും മലയാളത്തിലാവും. ഇംഗ്ളീഷ് ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെ പരസ്യങ്ങള്‍ പൂര്‍ണമായി മലയാളത്തില്‍ വേണം. വിവരസാങ്കേതിക രംഗത്ത് മലയാളഭാഷയുടെ ഉപയോഗം കാര്യക്ഷമമാക്കാന്‍ സ്വതന്ത്രസോഫ്റ്റ്വെയറുകളും അനുബന്ധ സംവിധാനങ്ങളും വികസിപ്പിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലെ വിവരങ്ങള്‍ മലയാളത്തില്‍ക്കൂടി നല്‍കണം. ഇ-ഭരണം പദ്ധതിയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ടി.എ. അഹമ്മദ് കബീര്‍, പുരുഷന്‍ കടലുണ്ടി, സി.പി. മുഹമ്മദ്, വി.ടി. ബല്‍റാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam bill
Next Story