മുല്ലപ്പെരിയാർ ജലനിരപ്പ് 141.8 അടിയായി; വൃഷ്ടി പ്രദേശത്ത് കനത്ത മഴ
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.8 അടിയായി ഉയർന്നു. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതാണ് ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. സെക്കൻഡിൽ 2853 ഘനയടി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. സെക്കൻഡിൽ 1850 ഘനയടി ജലമാണ് ഇറച്ചിപ്പാലം, പെൻസ്റ്റോക്ക് പൈപ്പുകൾ വഴി തമിഴ്നാട് കൂടുതൽ ജലം കൊണ്ടു പോകുന്നുണ്ട്. തമിഴ്നാട് കൊണ്ടു പോകേണ്ട ജലത്തിന്‍റെ പരമാവധി അളവ് സെക്കൻഡിൽ 2200 ഘനയടിയാണ്.
വൈഗ ജല സംഭരണിയിലേക്ക് പരമാവധി ജലം കൊണ്ടുപോയി പ്രതിസന്ധി പരിഹരിക്കാനാണ് തമിഴ്നാടിന്‍റെ ശ്രമം. ശക്തമായ മഴ തുടർന്നാൽ മാത്രമേ മുല്ലപ്പെരിയാർ ഷട്ടർ തുറന്ന് അധിക ജലം കേരളത്തിലേക്ക് ഒഴുക്കേണ്ടിവരൂ. ഇതുപ്രകാരം പരമാവധി രണ്ട് ടി.എം.സി ജലം മാത്രമാണ് ഇടുക്കി സംഭരണിയിലേക്ക് ഒഴുകാൻ സാധ്യത. നിലവിൽ 20 ടി.എം.സി വെള്ളം കൂടി ശേഖരിക്കാൻ ഇടുക്കി അണക്കെട്ടിന് സാധിക്കും.
അതേസമയം, അണക്കെട്ട് തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് വിവരം അറിയിക്കണമെന്നും രാത്രിയില്‍ അണക്കെട്ട് തുറക്കരുതെന്നും ഇടുക്കി ജില്ലാ കലക്ടര്‍ തേനി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി ജില്ലാ കലക്ടര്‍ സ്ഥിതിഗതികൾ വിലയിരുത്താൻ കുമളിയിൽ യോഗം ചേരുന്നുണ്ട്. കലക്ടര്‍ ഇന്ന് അണക്കെട്ട് സന്ദർശിക്കും.
സ്ഥിതി വിലയിരുത്താന്‍ തമിഴ്നാട് പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ വള്ളിയപ്പന്‍, എക്സി. എന്‍ജിനീയര്‍ മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം അണക്കെട്ടില്‍ ക്യാമ്പ് ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
