Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എവുദുവനുമു...

‘എവുദുവനുമു ബായിപ്പനുമു കീന്‍റ തൊടാക്ക’... ആദിവാസി ഭാഷ പഠിക്കാം...

text_fields
bookmark_border
‘എവുദുവനുമു ബായിപ്പനുമു കീന്‍റ തൊടാക്ക’... ആദിവാസി ഭാഷ പഠിക്കാം...
cancel

കല്‍പറ്റ: ‘ഒറങ്ങ്വിനിക്കി കാണന്‍റ്ത് ഇല്ല. നമ്മളെ ഒറങ്ങ്വാന്‍ ശമ്മ്തിക്കാത്തതാണം ക്നാവ്’. ‘ഉറക്കത്തില്‍ കാണുന്നതല്ല, നമ്മളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം’ എന്നാണ് ഇതിന്‍െറ മലയാളം. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്‍െറ പ്രശസ്തമായ വാക്കുകള്‍ മുതുവാന്‍ വിഭാഗം ആദിവാസികളുടെ ഭാഷയില്‍ ഇങ്ങനെയാണ് പറയുക. പലരും കളിയാക്കി ചിരിക്കുന്ന ആദിവാസി ഭാഷകളില്‍ പുസ്തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കുകയാണ് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ നിര്‍മാണ്‍ സൊസൈറ്റി. ആദിവാസികളുടെ ഭാഷയിലുള്ള ആദ്യമാസികയാണ് ‘എങ്ങള ശത്തം’ (ഞങ്ങളുടെ ശബ്ദം). മാസികയുടെ 2015 ആഗസ്റ്റ് ലക്കത്തിന്‍െറ മുഖലേഖനം കലാമിനെ പറ്റിയാണ്. തലക്കെട്ട് ഇങ്ങനെ ‘ഒറ്മ്മയില് തീച്ചെറക്ക്’ അഥവാ ഓര്‍മയിലെ അഗ്നിച്ചിറക്.

ആദിവാസി ഭാഷകളുടെ പരിപോഷണത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിര്‍മാണ്‍ സൊസൈറ്റിക്ക് നേതൃത്വം നല്‍കുന്നത് ഏറെക്കാലം വയനാട്ടില്‍ സേവനമനുഷ്ഠിച്ച എബ്രഹാം ജോസാണ്. സാറാമ്മയാണ് ഭാര്യ. ഐറിന്‍, ഐവിയ എന്നിവര്‍ മക്കള്‍.
കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലെ ബിന്നി അബ്രഹാമാണ് ഭാഷാസഹായി. കേരളത്തില്‍ ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ഥികളാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഓരോ വര്‍ഷവും സ്കൂളുകളില്‍നിന്ന് കൊഴിഞ്ഞുപോകുന്നത്. തങ്ങള്‍ക്ക് തീര്‍ത്തും അന്യമായ സാഹചര്യത്തില്‍ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനാലാണ് ഇതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. അവരുടെ ഭാഷയില്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസം നല്‍കിയാല്‍ അവരെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിലനിര്‍ത്താനാകും. ഇതിന് അധ്യാപകര്‍ക്കും മറ്റും സഹായകരമാകുന്ന തരത്തില്‍ നിരവധി പുസ്തകങ്ങള്‍ സൊസൈറ്റി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തില്‍ വിവിധയിടങ്ങളിലുള്ള ആദിവാസി വിഭാഗങ്ങളായ റാവുളര്‍ (അടിയ വിഭാഗം), പാല്‍കുറുമ്പ, മുഡുഗ, മണ്ണാന്‍, മുതുവാന്‍ എന്നിവരുടെ ഭാഷകളില്‍ നാല് ഭാഗങ്ങളുള്ള ഭാഷാപഠന സഹായികളാണിവ.
റാവുള പുസ്തകത്തിന്‍െറ ആദ്യഭാഗത്തിന്‍െറ പേര് ‘റാവുള ബാക്കു എവുദുവനുമു ബായിപ്പനുമു കീന്‍റ തൊടാക്ക’ (റാവുള ഭാഷ എഴുതാനും വായിക്കാനുമുള്ള ഒരുക്കം) എന്നാണ്. രണ്ടാമത്തെ ഭാഗം ‘റാവുള ബാക്കു എവുദുവനുമു പടേപ്പനുമു കീന്‍റ ബുക്കു ഒന്‍റു’ (റാവുള ഭാഷ എഴുതാനും വായിക്കാനുമുള്ള തുടക്കം) എന്നാണ്.
ഒന്നാം ഭാഗത്തില്‍ ചിത്രങ്ങളും അവയുടെ പേരുകളും മാത്രമേ ഉള്ളൂ. സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും പഠിപ്പിക്കുന്നുണ്ട്. പുല്‍പള്ളി പയ്യമ്പള്ളി മുട്ടന്‍കര കോളനിയിലെ ശിവന്‍ വരച്ച ചിത്രങ്ങളുമുണ്ട്. നാലാം പുസ്തകത്തില്‍ കഥകള്‍ മാത്രം. മറ്റ് ഭാഷകളിലും സൊസൈറ്റി മാസിക ഇറക്കുന്നുണ്ട്. മുതുവാന്‍ ഭാഷയില്‍ ‘എങ്ങളെ ശത്തം’ അഥവാ ‘ഞങ്ങളുടെ ശബ്ദം’, റാവുള ഭാഷയില്‍ ‘റാവുള കന്നലാടി’ അഥവാ ‘ദൂതന്‍’ എന്നും മന്നാന്‍ ഭാഷയില്‍ ‘മന്നാന്‍ ചേദി’ (മന്നാന്‍ ശബ്ദം) എന്നുമാണ് മാസികകളുടെ പേര്. ആദിവാസി വിഭാഗത്തിലുള്ളവരുടെ പ്രത്യേക യോഗങ്ങള്‍ വിളിച്ചാണ് പുസ്തകങ്ങളും മാസികകളും തയാറാക്കുന്നത്. പണിയ ഭാഷയിലുള്ള പുസ്തകങ്ങള്‍ പണിപ്പുരയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story