മാതാവ് പുഴയിലെറിഞ്ഞ പിഞ്ചുകുട്ടികളെ മീന്‍പിടിത്തക്കാര്‍ രക്ഷിച്ചു; യുവതിയെ ഓട്ടോഡ്രൈവര്‍ രക്ഷിച്ചു
text_fields
ആലുവ: വിനോദയാത്ര പോയ ഭര്‍ത്താവിനോട് പിണങ്ങി യുവതി പുഴയിലെറിഞ്ഞ മക്കളെ മീന്‍പിടിത്തക്കാര്‍ അതിസാഹസികമായി രക്ഷിച്ചു. ആത്മഹത്യ ചെയ്യാനുള്ള യുവതിയുടെ ശ്രമം അതുവഴിയത്തെിയ ഓട്ടോഡ്രൈവര്‍ തടഞ്ഞു. ശനിയാഴ്ച രാവിലെ 10.30ന് പെരിയാറിനു കുറുകെ മാറമ്പിള്ളി പാലത്തിലാണ് സംഭവം.
കിഴക്കേ ഏഴിപ്രം താഴത്താന്‍ വീട്ടില്‍ ബീവിയാണ് (30) കുട്ടികളെ പുഴയിലെറിഞ്ഞത്. മക്കളായ നുഫീന (മൂന്ന്), ഒമ്പതുമാസം പ്രായമുള്ള നുഫീദ് എന്നിവരെ പാലത്തില്‍നിന്ന് താഴേക്ക് എറിയുകയായിരുന്നു. നുഫീന വെള്ളത്തില്‍ വീണു. നുഫീദിനെ പുഴയിലുണ്ടായിരുന്ന മീന്‍പിടിത്തക്കാരായ ചെങ്ങമനാട് പാലപ്രശ്ശേരി മൂലംപറമ്പില്‍ സിദ്ദീഖ്, കണ്ടകത്ത് ജമാല്‍ എന്നിവര്‍ വെള്ളത്തില്‍ വീഴാതെ കാത്തു. ഇവര്‍ ഉടന്‍തന്നെ നുഫീനയെ പുഴയില്‍നിന്ന് രക്ഷിച്ചു. കുട്ടികള്‍ക്ക് പരിക്കില്ല. പുഴയില്‍ ചാടുന്നത് തടഞ്ഞ ഓട്ടോ ഡ്രൈവര്‍ റഹീമിന്‍െറ കൈയില്‍ യുവതി കടിച്ചു. റഹീം ഓടിയത്തെിയ നാട്ടുകാരുടെ സഹായത്തോടെ ബീവിയെ തടഞ്ഞുവെച്ചു. പിന്നീട് ആംബുലന്‍സില്‍ മൂവരെയും ആലുവ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ശുശ്രൂഷക്കുശേഷം ബന്ധുക്കള്‍ ഇവരെ വീട്ടിലേക്കു കൊണ്ടുപോയി. ഭര്‍ത്താവ് വയനാട്ടിലേക്ക് വിനോദയാത്ര പോയ നിരാശയാണ് ആത്മഹത്യാ ശ്രമത്തിനു കാരണമെന്ന് അറിയുന്നു.
സാഹസികമായാണ് മീന്‍പിടിത്തക്കാരായ ജമാലും സിദ്ദീഖും കുട്ടികളെ രക്ഷിച്ചത്. മാറമ്പിള്ളി സ്വദേശികളായ മാഹിന്‍, പരീത് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വെള്ളത്തില്‍ മുങ്ങിപ്പോയെങ്കിലും നുഫീനയെ ഒരുപ്രശ്നവും കൂടാതെ രക്ഷിച്ചത് ഇവരുടെ സമയോചിത ഇടപെടലാണ്. ഇവരടങ്ങുന്ന 20 പേര്‍ ഉള്‍പ്പെട്ട പരമ്പരാഗത മത്സ്യബന്ധന സംഘം പെരിയാറിന്‍െറ പലഭാഗത്തും പലസമയങ്ങളിലും ഉണ്ടാകാറുണ്ട്. ഇതിനകം നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ സംഘം നടത്തിയിട്ടുണ്ട്. 2014 ആഗസ്റ്റ 15ന് ആലുവ റെയില്‍വേ പാലത്തില്‍വെച്ച് ട്രെയിനില്‍നിന്ന് ചാടിയ മലപ്പുറം സ്വദേശിനിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ രക്ഷിച്ചത് ഈ സംഘത്തില്‍പെട്ട ചെങ്ങമനാട് പാലപ്രശ്ശേരി മഠത്തിപറമ്പില്‍ മുഹമ്മദ് കുഞ്ഞും അബൂബക്കറുമായിരുന്നു. പൊലീസിന്‍െറ പ്രധാന സഹായികളാണ് മുങ്ങല്‍വിദഗ്ധര്‍ കൂടിയായ സംഘം.
പുറംലോകം അറിയാതിരിക്കാന്‍ പൊലീസ് നീക്കുപോക്ക്
അങ്കമാലി: പെറ്റമ്മ കുട്ടികളെ പുഴയിലെറിഞ്ഞ സംഭവം പുറംലോകം അറിയാതിരിക്കാന്‍ പൊലീസ് നീക്കുപോക്കെന്ന് ആക്ഷേപം.
പട്ടാപ്പകല്‍ നാടിനെ നടുക്കിയ സംഭവമുണ്ടായിട്ടും പെരുമ്പാവൂര്‍ പൊലീസ് വിഷയം അറിഞ്ഞഭാവം നടിച്ചില്ല. ഇതരസംസ്ഥാന തൊഴിലാളിയാണ് കൃത്യം ചെയ്തതെന്നാണ് കരുതിയതെന്നും അതിനാല്‍ വീട്ടമ്മയുടെയോ ബന്ധുക്കളുടെയോ മേല്‍വിലാസം ശേഖരിക്കാന്‍ സാധിച്ചില്ളെന്നുമായിരുന്നു പൊലീസിന്‍െറ വാദം. ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മയെ ബന്ധുക്കളോടൊപ്പം പറഞ്ഞുവിടാനും പൊലീസ് തിടുക്കംകൂട്ടുകയായിരുന്നത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
