Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎണ്ണ വില ഇടിയുന്നു;...

എണ്ണ വില ഇടിയുന്നു; നേട്ടം പ്രതീക്ഷിച്ച് കേരളം

text_fields
bookmark_border

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ അസാധാരണ നിലയില്‍ എണ്ണവില ഇടിയുന്നതിന്‍െറ നേട്ടം പ്രതീക്ഷിക്കുകയാണ് സംസ്ഥാനം.
തെക്കേ അറ്റത്തുള്ള സംസ്ഥാനം എന്ന നിലക്കും ഉപഭോക്തൃ സംസ്ഥാനമായതിനാലും എണ്ണ വിലയിലെ ഏറ്റക്കുറച്ചില്‍ ഏറ്റവുമധികം പ്രതിഫലിക്കുക കേരളത്തിലാണ്. ഒരു വര്‍ഷമായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ക്രമാനുഗതമായി കുറഞ്ഞുവരുകയായിരുന്നു. എന്നാല്‍, ഏതാനും ആഴ്ചകളായി കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് എണ്ണവില കുത്തനെ ഇടിയുകയാണ്. 2008 ഡിസംബറിലെ സ്ഥിതിയിലേക്ക് എണ്ണവില എത്തുമോ എന്ന ആശങ്കയാണ് ഉല്‍പാദക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്.
തിങ്കളാഴ്ച ക്രൂഡോയില്‍ വില ബാരലിന് 38.95 ഡോളറാണ് രേഖപ്പെടുത്തിയത്. 2008 ഡിസംബര്‍ 23ന്  ബാരലിന് 30.28 ഡോളര്‍ രേഖപ്പെടുത്തിയതാണ് പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില. 2008 ജൂലൈയില്‍  ബാരലിന് 154 ഡോളര്‍ ഉണ്ടായിരുന്നിടത്തുനിന്നാണ് ആറുമാസംകൊണ്ട് അന്ന് 30 ഡോളറിലേക്ക് ഇടിഞ്ഞത്. അന്ന് ആഗോള സാമ്പത്തിക മാന്ദ്യമാണ് വിലയിടിവിന് കാരണം.
 എന്നാല്‍, അത്തരം സ്ഥിതിവിശേഷങ്ങളൊന്നും ഇല്ലാതെയാണ് ഇപ്പോള്‍ വിലയിടിയുന്നത്. ചൈനയിലെ സാമ്പത്തിക മാന്ദ്യവും നാണയത്തിന്‍െറ മൂല്യം കുറച്ചതുമെല്ലാം സൃഷ്ടിച്ച ആശയക്കുഴപ്പമാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമായി വിലയിരുത്തുന്നത്.
ഏതായാലും ഈ വിലയിടിവിന്‍െറ ഗുണഫലം കാത്തിരിക്കുകയാണ് സര്‍ക്കാറും ഗവണ്‍മെന്‍റും വിവിധ കമ്പനികളും സാധാരണക്കാരുമെല്ലാം. വില കുറയുന്നതിനാല്‍ എണ്ണ ഇറക്കുമതിക്കായി വേണ്ടിവരുന്ന വിദേശനാണയചെലവ് വന്‍തോതില്‍ കുറയും. അതിലൂടെ നാണ്യപെരുപ്പം പിടിച്ചുനിര്‍ത്താനാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാറിന്. ഒപ്പം, എണ്ണ അസംസ്കൃത വസ്തുവായ വിവിധ കമ്പനികളുടെയും മറ്റും പ്രവര്‍ത്തനച്ചെലവും കുറക്കാനാകും.
ഇതിനൊക്കെയപ്പുറം, സാധാരണക്കാരാണ് എണ്ണ വിലയിടിവിനെ ഏറ്റവും പ്രതീക്ഷയോടെ നോക്കുന്നത്. ഇതിന്‍െറ ഭാഗമായി പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില കുറയാനുള്ള സാധ്യതയാണ് സാധാരണക്കാര്‍ക്ക് പ്രതീക്ഷയേകുന്നത്.
  പെട്രോള്‍ വിലയിടിവ് സ്വന്തം വാഹനമുള്ളവര്‍ക്കും മറ്റും ആശ്വാസമാകുമ്പോള്‍ ഡീസല്‍ വിലയിടിവ് ചരക്ക് കടത്തുകൂലി കുറച്ച് അവശ്യസാധനങ്ങളുടെ വിലക്കുറവിനും വഴിയൊരുക്കും. പാചകവാതക വിലയിലെ കുറവ് കുടുംബങ്ങള്‍ക്കും ആശ്വാസമാകും.
നാണ്യപ്പെരുപ്പ നിരക്കിനൊപ്പിച്ച് പലിശനിരക്ക് കുറയുമെന്ന സൂചന ഭവനവായ്പയെടുത്തവര്‍ക്കും പ്രതീക്ഷ നല്‍കുന്നു. എന്നാല്‍, എണ്ണ വില കുറയുന്നതിന് ആനുപാതികമായി  ഗുണഫലം സാധാരണക്കാര്‍ക്ക് കിട്ടുന്നില്ളെന്ന പരാതിയുമുണ്ട്. ആഭ്യന്തര വിപണിയില്‍ വില നിര്‍ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിനാലാണിത്.
കഴിഞ്ഞവര്‍ഷം ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയത് ജൂണിലാണ്-ബാരലിന് 111.87 ഡോളര്‍. അന്ന് കേരളത്തില്‍ ലിറ്ററിന് 75 രൂപയായിരുന്നു പെട്രോള്‍ വില. ഇപ്പോള്‍ ക്രൂഡോയില്‍ വില മൂന്നിലൊന്നായി കുറഞ്ഞ് 38.95 ഡോളറിലത്തെി നില്‍ക്കുമ്പോഴാകട്ടെ, പെട്രോള്‍ വില അന്നത്തേതിനെ അപേക്ഷിച്ച് എട്ട് രൂപമാത്രം കുറഞ്ഞ് ലിറ്ററിന് 67.20 രൂപ എന്ന നിലയിലാണ്.
ഈമാസം 14ന് പെട്രോള്‍ വില ലിറ്ററിന് 1.20 രൂപ കുറച്ചിരുന്നു. കമ്പനികളുടെ ഷെഡ്യൂള്‍ അനുസരിച്ച് ഇനി ഈമാസം 31നാണ് വില കുറക്കുന്നകാര്യം പരിഗണിക്കുക. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവിന്‍െറ ഗുണഫലം സാധാരണക്കാരിലേക്കത്തൊന്‍ ദിവസങ്ങള്‍ കാത്തിരിക്കണമെന്ന് ചുരുക്കം.
 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story