Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ഐ.പി സ്കൂളുകള്‍ക്ക്...

എ.ഐ.പി സ്കൂളുകള്‍ക്ക് ‘ദയാവധം’ നിര്‍ദേശിച്ച് ധനവകുപ്പ്

text_fields
bookmark_border
എ.ഐ.പി സ്കൂളുകള്‍ക്ക് ‘ദയാവധം’ നിര്‍ദേശിച്ച് ധനവകുപ്പ്
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ 35 എ.ഐ.പി സ്കൂളുകള്‍ക്ക് ‘ദയാവധം’ നിര്‍ദേശിച്ച്  ധനവകുപ്പ്. വിദ്യാഭ്യാസചട്ടം അനുശാസിക്കുംവിധം സ്കൂളുകളില്‍ തസ്തിക നിര്‍ണയം നടത്താനും കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍  1:45 അനുപാതത്തില്‍ തസ്തിക അനുവദിക്കാനും നിര്‍ദേശിച്ച് വിദ്യാഭ്യാസ വകുപ്പ് അയച്ച ഫയലിലാണ് ധനവകുപ്പിന്‍െറ എതിര്‍പ്പുയര്‍ന്നത്.  
എ.ഐ.പി സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഒറ്റത്തവണ ഗ്രാന്‍റ് നല്‍കിയതാണെന്നും ഇനി അനുവദിക്കാനാകില്ളെന്നുമാണ് ധനവകുപ്പിന്‍െറ നിലപാട്. നിലവിലുള്ള അധ്യാപകര്‍ 56 വയസ്സ് പൂര്‍ത്തിയായി വിരമിച്ചുപോവുകയോ അല്ളെങ്കില്‍ സ്കൂളുകള്‍ നിര്‍ത്തലാക്കുകയോ ആണ് ചെയ്യേണ്ടതെന്നും ധനവകുപ്പ് നിര്‍ദേശിക്കുന്നു.
 കേന്ദ്രാവിഷ്കൃത പദ്ധതിയായ ഏരിയ ഇന്‍റന്‍സിവ് പ്രോഗ്രാം (എ.ഐ.പി) പ്രകാരം സംസ്ഥാനത്തെ ന്യൂനപക്ഷ കേന്ദ്രീകൃതമായ ആറ് ജില്ലകളില്‍ 1994ല്‍ അനുവദിച്ച സ്കൂളുകളെയാണ് ഇല്ലായ്മ ചെയ്യാന്‍ നീക്കം നടക്കുന്നത്. 2013ല്‍ ഈ സ്കൂളുകളിലെ അധ്യാപകര്‍ക്ക് കേരള വിദ്യാഭ്യാസചട്ടവും കേരള സേവന നിയമവും ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ഇവിടത്തെ 238 ജീവനക്കാര്‍ക്ക് 2003 മുതലുള്ള കുടിശ്ശിക അടക്കം ശമ്പളം അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ആദ്യഘട്ടത്തില്‍ ഗ്രാന്‍റ് അനുവദിക്കുകയും ചെയ്ത സ്കൂളുകള്‍ പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കണമെന്ന വ്യവസ്ഥയിലാണ് തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ ഗ്രാന്‍റ് നിര്‍ത്തിയതോടെ സ്കൂളുകള്‍ പ്രതിസന്ധിയിലാകുകയായിരുന്നു.  
2013ല്‍ ഈ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. ഭരണതലത്തില്‍  മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടലിനു വരെ ഇടയാക്കിയ വിവാദങ്ങളെ തുടര്‍ന്ന് സ്കൂളിന് എയ്ഡഡ് പദവി നല്‍കാനുള്ള നിര്‍ദേശം തള്ളുകയും പകരം ജീവനക്കാര്‍ക്ക് കെ.ഇ.ആറും കെ.എസ്.ആറും ബാധകമാക്കി സര്‍ക്കാര്‍ ശമ്പളം നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. വന്‍തോതില്‍ കുട്ടികള്‍ വര്‍ധിച്ചുവരുന്ന ഈ സ്കൂളുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ നടത്തിപ്പുകാര്‍ക്ക് സാധിക്കാത്ത അവസ്ഥയാണ്.
മാത്രവുമല്ല, സ്കൂളില്‍ തസ്തിക നിര്‍ണയം നടത്തി പുതിയ നിയമനത്തിന് അനുമതിയുമില്ല. ഇതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസചട്ടം അനുശാസിക്കുംവിധം സ്കൂളുകളില്‍ തസ്തിക നിര്‍ണയം നടത്താന്‍  നിര്‍ദേശിക്കുന്ന ഫയലില്‍ ധനവകുപ്പ് ഉടക്കിട്ടത്.
  മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും സാന്നിധ്യത്തില്‍ അധ്യാപക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടന്നപ്പോഴും ധനവകുപ്പ് നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതേ നിലപാട് തന്നെയാണ് ഫിനാന്‍സ് ആന്‍ഡ് എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ ചുമതലയുള്ള ബി. ശ്രീനിവാസും സ്വീകരിച്ചത്. എന്നാല്‍ കെ.ഇ.ആറും കെ.എസ്.ആറും ബാധകമാക്കിയ അധ്യാപകര്‍ ജോലിചെയ്യുന്ന സ്കൂളുകളില്‍ ചട്ടപ്രകാരമുള്ള തസ്തിക നിര്‍ണയം നടത്തണമെന്നും സ്കൂളുകള്‍ക്ക് ഇതര എയ്ഡഡ് സ്കൂളുകള്‍ക്ക് അനുവദിക്കുന്ന മെയിന്‍റനന്‍സ് ഗ്രാന്‍റിന് അര്‍ഹതയുണ്ടെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്‍െറ നിലപാട്.
 ഈ നിലപാട് വ്യക്തമാക്കിയ ഫയലാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഇത് ധനവകുപ്പിലേക്കും അവിടുന്ന് നിയമവകുപ്പിലേക്കും അയച്ചു. പ്രശ്നവുമായി ബന്ധമില്ലാത്ത  ഉദ്യോഗസ്ഥ പരിഷ്കരണ വകുപ്പിലേക്കും ഫയല്‍ അയച്ചു.ഇവിടെ നിന്ന് വീണ്ടും ധനവകുപ്പിലത്തെിയ ഫയല്‍ ഇതുവരേക്കും വിദ്യാഭ്യാസവകുപ്പിലേക്ക് കൈമാറിയിട്ടില്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story