Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറേഷന്‍കാര്‍ഡ്:...

റേഷന്‍കാര്‍ഡ്: ഓണ്‍ലൈനില്‍ തിരുത്തുന്നതില്‍ ആശയക്കുഴപ്പം

text_fields
bookmark_border
റേഷന്‍കാര്‍ഡ്: ഓണ്‍ലൈനില്‍ തിരുത്തുന്നതില്‍ ആശയക്കുഴപ്പം
cancel

കോഴിക്കോട്: റേഷന്‍കാര്‍ഡ് പുതുക്കലിന്‍െറ ഭാഗമായി ഓണ്‍ലൈന്‍ മുഖേന തിരുത്തുന്നതില്‍ സര്‍വത്ര ആശയക്കുഴപ്പം. സ്വന്തമായി തിരുത്താന്‍ കഴിയാത്തതും തിരുത്താനുള്ള സമയക്കുറവും അക്ഷരത്തെറ്റുകളും പ്രശ്നം സങ്കീര്‍ണമാക്കുകയാണെന്നാണ് കാര്‍ഡുടമകളുടെ പരാതി.
എല്ലാ ജില്ലകളിലും ഈ പ്രശ്നമുണ്ട്. വിവരങ്ങള്‍ പരിശോധിക്കാന്‍ കാര്‍ഡുടമകള്‍ക്ക് ആഗസ്റ്റ് 28വരെയാണ് അവസരം. www. civilsupplieskerala.gov.in വെബ്സൈറ്റിലൂടെയാണ് തിരുത്തേണ്ടത്. വെബ്സൈറ്റിലെ ‘വ്യൂ റേഷന്‍കാര്‍ഡ് ഡീറ്റെയില്‍സ്’ എന്ന ലിങ്കില്‍ ക്ളിക് ചെയ്ത് സ്വന്തം കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തണം. തിരുത്താനായി മൂന്നാം പേജില്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തണം. മൊബൈലില്‍ വണ്‍ടൈം പാസ്വേര്‍ഡ് ലഭിച്ചാല്‍ ആ നമ്പര്‍ രേഖപ്പെടുത്തിയശേഷം തിരുത്തല്‍ വരുത്താം. തുടര്‍ന്ന് ബാങ്ക്, ആധാര്‍ നമ്പറുകള്‍ എന്നിവ അപേക്ഷയുടെ അവസാനഭാഗത്ത് ചേര്‍ക്കണം. ഇത്തരം സങ്കീര്‍ണമായ നടപടിക്രമങ്ങളും അതിലെ പോരായ്മകളും സാധാരണക്കാരെ വലക്കുകയാണ്.  കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ അബ്ദുല്‍ അസീസിന്‍െറ ഭാര്യയുടെ പേരിലുള്ള റേഷന്‍കാര്‍ഡിന്‍െറ ഓണ്‍ലൈനിലെ വിവരങ്ങളില്‍ വാര്‍ഡിന്‍െറ പേര് തെറ്റായി രേഖപ്പെടുത്തിയപ്പോള്‍ രാമനാട്ടുകര സ്വദേശി ഹസീബിന്‍െറ കുടുംബത്തിന്‍െറ റേഷന്‍ കാര്‍ഡില്‍ അദ്ദേഹത്തിന്‍െറ മക്കള്‍ക്കെല്ലാം ഒരേ ജനനത്തീയതിയാണ്.

മലയാളത്തില്‍ തിരുത്താന്‍ കഴിയുന്നില്ളെങ്കില്‍ ഇംഗ്ളീഷില്‍ നല്‍കാമെന്നാണ് അധികൃതരുടെ വിശദീകരണം. മൂന്നു ഭാഗങ്ങളായുള്ള വിവരങ്ങളുടെ ഏറ്റവും അവസാനം മാത്രമാണ് തിരുത്താനുള്ള കോളമുള്ളത്. ഇതിനാല്‍ ആദ്യം എല്ലാ ഭാഗത്തിന്‍െറയും പ്രിന്‍റൗട്ട് എടുത്തശേഷം മാത്രമേ തിരുത്താന്‍ കഴിയൂ. സഹായത്തിനുള്ള ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ കിട്ടില്ല. കോളത്തില്‍ രേഖപ്പെടുത്തുന്ന തിരുത്തലുകളില്‍ അക്ഷരങ്ങള്‍ക്ക് പരിധിയുമുണ്ട്. കൂടുതല്‍ തിരുത്തലുകള്‍ക്ക് ശ്രമിക്കുമ്പോള്‍  ‘അക്ഷരം കൂടുതലാണെന്ന്’ കമ്പ്യൂട്ടറില്‍ തെളിയും. ചിലര്‍ക്ക് ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും രേഖപ്പെടുത്തേണ്ട കോളവും ലഭിക്കുന്നില്ല. സ്വന്തമായി തിരുത്താന്‍ കഴിയാത്തവര്‍ ഇന്‍റര്‍നെറ്റ് കഫേകളേയും അക്ഷയ സെന്‍ററുകളേയും ആശ്രയിക്കുകയാണ്. സമയനഷ്ടവും പണച്ചെലവും വെറെ. അക്ഷയ സെന്‍ററുകളില്‍ മലയാളത്തില്‍ തിരുത്താന്‍ കഴിയുന്നുണ്ടെങ്കിലും സമയക്കുറവ് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. നിശ്ചിതസമയത്തിനുള്ളില്‍ തിരുത്തല്‍ പൂര്‍ത്തിയാക്കിയില്ളെങ്കില്‍ സബ്മിറ്റ് ചെയ്യാന്‍ കഴിയുന്നില്ല.

ചില സമയങ്ങളില്‍ ഒ.ടി.പി നമ്പര്‍ വരാത്തതും തിരുത്തലിന് തടസ്സമാകുന്നു. തിരുത്തിയതിനുശേഷം അതിന്‍െറ പ്രിന്‍റൗട്ടോ മറ്റു തെളിവുകളോ ലഭിക്കാത്തതിനാല്‍ തിരുത്തലുകള്‍ ശരിയായിവരുമോ എന്നുപോലും ഉറപ്പുപറയാനാകുന്നില്ല. ഇതേക്കുറിച്ച് സിവില്‍ സപൈ്ളസ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ‘ഞങ്ങള്‍ക്കൊന്നും അറിയില്ല’ എന്ന മറുപടിയാണ് ലഭിച്ചത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story