കായംകുളം: പ്രദേശത്ത് കുടുംബത്തിലെ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കായംകുളം സമൂഹവ്യാപന ഭീഷണിയുടെ വക്കിലാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കായംകുളത്ത് രോഗം സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സമ്പർക്കത്തിലൂടെയാണ് കൂടുതൽ പേരിലേക്ക് രോഗം പടർന്നത്.
വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുമായി ബന്ധപ്പെട്ട 26 പേരുടെ സ്രവം പരിശോധനക്കായി അയച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരിൽ എട്ടും ഒമ്പതും മാസം പ്രായമായ രണ്ടു കുഞ്ഞുങ്ങളും ഉൾപ്പെടും.
വ്യാപാരിക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആലപ്പുഴയിൽ 21 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 202 ആയി.
ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ ക്ലസ്റ്റർ ക്വാറൻറീൻ/ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. കായംകുളത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അടിയന്തര സാഹചര്യം പരിഗണിച്ച് നഗരസഭ കണ്ടൈൺമെൻറ് സോണായി പ്രഖ്യാപിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.