'ആ സൈക്കിൾ എന്‍റെ സ്വപ്നമായിരുന്നു, കണ്ടെത്തിയതിന് ബിഗ് സല്യൂട്ട്'-പൊലീസിന് വരയിലൂടെയും വരിയിലൂടെയും നന്ദി പറഞ്ഞ് 12കാരി
text_fields
കൊച്ചി: കോവിഡ് ഡ്യൂട്ടിയുടെ തിരക്കിൽ നിൽക്കുേമ്പാളാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിസാറിന്‍റെ മൊബൈലിലേക്ക് ഒരു കോൾ വരുന്നത്. കീർത്തന എന്ന 12 വയസ്സുകാരിയായിരുന്നു വിളിച്ചത്. 'സാറിന്‍റെ സഹായം വേണം' എന്നായിരുന്നു ഏറെ സങ്കടത്തോടെയുള്ള അവളുടെ ആവശ്യം. 'എന്താണ്, പറയൂ' എന്ന വാത്സല്യത്തോടെയുള്ള മറുപടി കേട്ടപ്പോൾ അവൾക്ക് ആശ്വാസമായി.
എറണാകുളത്ത് കേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന തന്‍റെ കുടുബം മഹാരാജാസ് കോളജിന് പിന്നിൽ വാടകയ്ക്ക് താമസിക്കുകയാണെന്നും കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ പോയി തിരികെ വന്നപ്പോൾ തന്‍റെ സൈക്കിൾ മോഷണം പോയതായി കണ്ടെത്തിയെന്നുമായിരുന്നു അവളുടെ പരാതി. ആ സൈക്കിൾ തന്‍റെ സ്വപ്നം ആയിരുന്നു എന്നും രണ്ട് വർഷം കൊണ്ട് പണം സ്വരൂപിച്ചു വാങ്ങിയതാണെന്നും അവൾ സങ്കടത്തോടെ പറഞ്ഞു. എങ്ങനെ എങ്കിലും പൊലീസ് അങ്കിൾ സൈക്കിൾ കണ്ടുപിടിച്ചു തരണമെന്നും അവൾ ആവർത്തിച്ചു.
കുട്ടിയുടെ വിഷമം ക്ഷമയോടെ കേട്ടിരുന്ന ഇൻസ്പെക്ടർ നിസാർ സ്നേഹപൂർവം ഉറപ്പ് നൽകിയ ശേഷമാണ് കീർത്തന ഫോൺ കട്ട് ചെയ്തത്. കോവിഡ് ഡ്യൂട്ടിത്തിരക്കിനിടയിലും ആ കുട്ടിയുടെ ആവശ്യം അവഗണിക്കാതെ അന്വേഷണത്തിനായി ഇൻസ്പെക്ടർ നിസാർ നിർദേശം നൽകി. ഏതാനും മണിക്കൂറിനുള്ളിൽ തന്നെ സെൻട്രൽ ടീം സൈക്കിൾ കണ്ടെത്തുകയും ചെയ്തു. ഈ വാർത്ത ഫോണിലൂടെ അറിയിച്ചപ്പോൾ സന്തോഷത്തോടെ സ്റ്റേഷനിൽ ഒാടിയെത്തി കീർത്തന സൈക്കിളുമായി മടങ്ങി.
വെള്ളിയാഴ്ച അവൾ വീണ്ടും സ്റ്റേഷനിലെത്തി. തന്‍റെ എല്ലാമെല്ലാമായിരുന്ന സൈക്കിൾ കണ്ടെത്തി തന്ന പൊലീസ് അങ്കിളുമാർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കത്തുമായിട്ടായിരുന്നു ആ വരവ്. തനിക്ക് പൊലീസ് സൈക്കിൾ തിരികെ നൽകിയ ദൃശ്യം അവൾക്ക് സാധിക്കുന്ന രീതിയിൽ വരക്കുകയും ചെയ്തിരുന്നു. കേരള പൊലീസിനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും കോവിഡ് മുൻനിര പോരാളികൾ എന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും ഒരു കുട്ടിക്ക് സന്തോഷം പകരുന്നതിന് സമയം കണ്ടെത്തിയതിൽ അവരെ സല്യൂട്ട് ചെയ്യുന്നുവെന്നും കീർത്തന കത്തിലെഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.