സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ്; സ്ഥിതി ഗൗരവതരം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 12 പേർക്കുകൂടി കോവിഡ് -19 സ്ഥിരീകരിച് ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 40 ആയി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ കാസർകോടും അഞ്ചുപേർ എറണാകുളത്തും ഒരാൾ പാലക്കാട് ജില്ലയിലുമാണ്.
കാസർകോ ട് ജില്ലയിൽ കൂടുതൽ രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലക്ക് സർക്കാർ ഒരാഴ്ച അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച മുതൽ ഒരാഴ്ച ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ അടച്ചിടും. മദ്യശാലകൾ ഉൾപ്പെടെയുള്ളവക്ക് ബാധകമാണ്. ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ച അടച്ചിടും.
കടകൾ പകൽ 11 മുതൽ വൈകീട്ട് അഞ്ചുവരെ തുറക്കാം. ബസ് ഗതാഗതത്തിന് തടസ്സമുണ്ടാകില്ല. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്നും എം.സി. ഖമറുദ്ദീനും നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നുവന്ന രോഗം സ്ഥിരീകരിച്ച കാസർകോട് സ്വദേശി ഒരു എം.എൽ.എയെ ഹസ്തദാനം ചെയ്യുകയും മറ്റെയാളെ ആലിംഗനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നിർദേശിച്ച ഞായറാഴ്ചയിലെ ജനത കർഫ്യൂവുമായി സംസ്ഥാന സർക്കാർ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയും കെ.എസ്.ആർ.ടി.സിയും അന്ന് സർവിസ് നടത്തില്ല. ഞായറാഴ്ച വീടും പരിസരവും ശുചീകരിക്കാനുള്ള സന്ദർഭമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
സംസ്ഥാനത്ത് 44,390 പേരാണ് നിരീക്ഷണത്തിൽ. ഇതിൽ 44,165 പേർ വീട്ടിലും 225 പേർ ആശുപത്രിയിലുമാണ്. ഒരുദിവസം 12 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ കാര്യങ്ങൾ കൂടുതൽ ഗൗരവമാെയടുക്കേണ്ട സമയമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളത്ത് രോഗബാധ സ്ഥിരീകരിച്ച അഞ്ചുപേർ നേരത്തേ മൂന്നാറിലെ നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെട്ട് നെടുമ്പാശ്ശേരിയിൽ വിമാനത്തിൽനിന്ന് തിരികെ ഇറക്കിയ വിദേശ സഞ്ചാരികളാണ്. കാസർകോട് രോഗം സ്ഥിരീകരിച്ച രണ്ടുപേർ ദുബൈയിൽനിന്ന് വന്നവരാണ്. രണ്ടുപേർ നേരത്തേ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളാണ്. മറ്റ് രണ്ടുപേരെക്കുറിച്ച് പിന്നീട് വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് രോഗം സ്ഥിരീകരിച്ച ഒരാൾ ഇംഗ്ലണ്ടിൽ നിന്നെത്തുകയും ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളയാളുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.