ടാങ്കിൽനിന്ന് ആ 1000 കിലോ മത്സ്യം എവിടെപ്പോയി...?
text_fieldsകോഴിക്കോട്: മത്സ്യക്കൃഷി നടത്തുന്ന കോഴിക്കോട് സ്വദേശിയുടെ ടാങ്കിൽനിന്ന് 1000 കിലോ മത്സ്യം കാണാതായി. വെസ്റ്റ്ഹിൽ ബി.ജി. റോഡിൽ കുട്ടിക്കാവ് ക്ഷേത്രത്തിനു സമീപം മത്സ്യക്കൃഷി നടത്തുന്ന മാമ്പറ്റ കൃഷ്ണപ്രസാദിന്റെ ടാങ്കിൽനിന്നാണ് മത്സ്യങ്ങൾ നഷ്ടപ്പെട്ടത്.
സെപ്റ്റംബർ 4 നു വിളവെടുക്കാൻ തീരുമാനിച്ചിരിക്കെയാണ് സംഭവം. ഗിഫ്റ്റ് ഫിലാപ്പിയ ഇനത്തിൽ പെട്ട 1300 മത്സ്യങ്ങളാണ് ടാങ്കിൽ ഉണ്ടായിരുന്നത്. ആറെണ്ണം ചത്തതിനുശേഷം 1294 മത്സ്യങ്ങൾ ബാക്കിയുണ്ടായിരുന്നു. വിളവെടുക്കാൻ ടാങ്കിലെ 27,000 ലിറ്റർ വെള്ളം മാറ്റിയപ്പോൾ ഒരു മീൻ ഒഴികെ ബാക്കിയെല്ലാം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
ഓരോ മത്സ്യവും 800 ഗ്രാം - 900 ഗ്രാം വളർച്ച എത്തിയവയായിരുന്നു. വിപണിയിൽ ഇവയ്ക്ക് ഏതാണ്ട് 2.8 ലക്ഷം രൂപ വില വരും.
മോഷണം പോകാൻ സാധ്യത കുറവാണെന്ന് കൃഷ്ണപ്രസാദ് പറയുന്നത്. ടാങ്കിൽ ഇറങ്ങി പെരുമ്പാമ്പോ മറ്റോ മത്സ്യങ്ങളെ ഭക്ഷിച്ചതാകാമെന്നുമാണ് ഉയരുന്ന ഒരു സംശയം.
കഴിഞ്ഞ വർഷത്തെ വിളവെടുപ്പിൽ 750 കിലോ മത്സ്യങ്ങൾ ലഭിച്ചിരുന്നു. ഇവ കിലോയ്ക്ക് 280 രൂപയ്ക്കായിരുന്നു വിറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

