കണ്ണൂരിൽ രണ്ടാനച്ഛന്‍റെ ക്രൂരതക്കിരയായ ഒരുവയസുകാരി ആശുപത്രി വിട്ടു
text_fieldsകണ്ണൂർ: കേളകം കണിച്ചാറിൽ രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു കുട്ടി ചികിത്സയിൽ കഴിഞ്ഞത്. കൈക്കും തലക്കുമായിരുന്നു പരിക്ക്. സംഭവത്തിൽ അമ്മ രമ്യയും രണ്ടാനച്ഛൻ രതീഷും അറസ്റ്റിലായിരുന്നു. കുഞ്ഞിനെ മുത്തശ്ശിക്കൊപ്പമാണ് വിട്ടത്.
സംരക്ഷണം ഏറ്റെടുക്കാൻ തയാറാണെന്ന് ജില്ല ചൈൽഡ് ലൈൻ കുഞ്ഞിന്‍റെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് രതീഷ് കുഞ്ഞിനെ മർദിച്ചത്. വീടിനകത്ത് മൂത്രമൊഴിച്ചതിനാണത്രെ കുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചത്. വിറകുകൊള്ളി കൊണ്ട് കുഞ്ഞിനെ അടിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മുത്തശ്ശിയുടെ പരാതിയിലാണ് കേളകം പൊലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ മർദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയെയും അറസ്റ്റ് ചെയ്തത്. ഇരുവരും റിമാൻഡിലാണ്.
മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. രതീഷ് കുഞ്ഞിന് പാലുകൊടുക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്ന് കുഞ്ഞിന്‍റെ മുത്തശ്ശി പറയുന്നു. കുഞ്ഞിനെ രതീഷിന് ഇഷ്ടമല്ലായിരുന്നുവെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.