രാഹുൽ ഗാന്ധി മുതൽ പിണറായി വരെ; രാഷ്ട്രീയ മഹാസംഗമവേദിയായി സത്യപ്രതിജ്ഞാ ചടങ്ങ്
text_fieldsതിരുവനന്തപുരം: കേരളത്തിന് പുത്തൻ പ്രതീക്ഷകൾ നൽകി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ചടങ്ങ് ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ അപൂർവ്വ സംഗമവേദിയായി മാറി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ചുള്ള നേതാക്കളുടെ സാന്നിധ്യമാണ് ജനശ്രദ്ധ ആകർഷിച്ചത്.
കേന്ദ്ര-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ കോൺഗ്രസ്, ഇന്ത്യാ സഖ്യ നേതാക്കളുടെ വൻ സാന്നിധ്യമാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ ദൃശ്യമായത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ചടങ്ങിന്റെ ഭാഗമായി.
കേരളത്തിന്റെ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖ മുഖ്യമന്ത്രിമാരും എത്തിയിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു എന്നിവരും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വേദിയിൽ മുൻനിരയിലുണ്ടായിരുന്നു.
മുന്നണി രാഷ്ട്രീയത്തിനപ്പുറം കേരളത്തിന്റെ ഉയർന്ന രാഷ്ട്രീയ മര്യാദകൾ വിളിച്ചോതുന്നതായിരുന്നു വേദിയിലെ മറ്റ് നേതാക്കളുടെ സാന്നിധ്യം. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും രാഷ്ട്രീയ ഭേദമന്യേ ചടങ്ങിൽ സംബന്ധിച്ചത് വേറിട്ട കാഴ്ചയായി.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ മുമ്പാകെയായിരുന്നു പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. രാഷ്ട്രീയ നേതാക്കൾക്ക് പുറമെ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ഒഴുകിയെത്തിയ പതിനായിരകണക്കിന് ജനങ്ങളും സാക്ഷിയായ ചടങ്ങ്, കേരള രാഷ്ട്രീയത്തിലെ ഒരു പുതിയ സൗഹൃദ അധ്യായത്തിനാണ് തിരുവനന്തപുരത്ത് തുടക്കമിട്ടത്. പുതിയ സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചടങ്ങിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ നേതാക്കൾ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

