പാലാരിവട്ടം പാലം അഴിമതി: ടി.ഒ സൂരജ് അറസ്റ്റിൽ
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. നിർമാണത്തിന് കരാറെടുത്ത ആർ.ഡി.എസ് പ്രോജക്ട്സ് കമ്പനി മാനേജിങ് ഡയറ ക്ടർ സുമിത് ഗോയൽ, കിറ്റ്കോ മുൻ മാനേജിങ് ഡയറക്ടർ ബെന്നി പോൾ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ ് കോർപറേഷൻ അസി. ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. അഴിമതി, ഫണ്ട് ദുർവിനിയോഗം, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്, സുമിത് ഗോയൽ, കിറ്റ്കോയുടെയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷെൻറയും ഉദ്യോഗസ്ഥർ എന്നിവർക്ക് പിന്നാലെ സൂരജിനെയും വ്യാഴാഴ്ച കൊച്ചിയിലെ വിജിലൻസ് ഓഫിസിൽ വിളിച്ചു വരുത്തി മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് പാലം നിർമാണത്തിന് കരാർ നൽകിയത്.
മന്ത്രിസഭ തീരുമാനപ്രകാരം ഉത്തരവിറക്കുക മാത്രമാണ് താൻ ചെയ്തത് എന്നായിരുന്നു സൂരജിെൻറ വാദം. എന്നാൽ, മൊഴികളിൽ പൊരുത്തക്കേട് കണ്ടതിനെത്തുടർന്ന് അന്വേഷണസംഘം സൂരജ്, ബെന്നി പോൾ, സുമിത് ഗോയൽ എന്നിവരെ െവള്ളിയാഴ്ച വീണ്ടും വിളിച്ചു വരുത്തി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. അഴിമതി സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനായിരുന്നു ഇത്.
വൈകുന്നേരം ആറരയോടെ മൂവാറ്റുപുഴ വിജിലൻസ് േകാടതിയിൽ ഹാജരാക്കിയ നാലു പ്രതികളെയും റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിജിലൻസ് നൽകിയ അപേക്ഷ ശനിയാഴ്ച പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ചയും കോടതിയിലെത്തും.
44 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കി, 2016 ഒക്ടോബർ 12ന് ഉദ്ഘാടനം ചെയ്ത പാലത്തിൽ ഒരു വർഷത്തിനകം കുഴികളും വിള്ളലും രൂപപ്പെട്ടു. രൂപകൽപന മുതൽ ഗുരുതര ക്രമക്കേട് നടന്നു എന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. തുടർന്ന് വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പുനർനിർമാണം പരിഗണിക്കണമെന്ന ശിപാർശയോടെ കഴിഞ്ഞ ജൂണിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച പ്രഥമവിവര റിപ്പോർട്ടിൽ 17 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. സുമിത് ഗോയലാണ് ഒന്നാം പ്രതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.