ആരാണ് ആളൂർ? ബിജു ആൻറണി, അഡ്വ. ബി.എ ആളൂരായ കഥ!
text_fieldsഅഡ്വ. ആളൂർ 2017ൽ ‘മാധ്യമം കുടുംബം’ മാസികക്ക് നൽകിയ അഭിമുഖം
സിനിമാക്കഥയിലെ നായകെൻറയോ വില്ലെൻറയോ എൻട്രി പോലെയാണ് സൗമ്യ വധക്കേസിൽ അഡ്വ. ആളൂർ എന്ന വക്കീലിന്റെ രംഗപ്രവേശം. ഗോവിന്ദച്ചാമി എന്ന കൊടുംകുറ്റവാളിക്കായി മഹാരാഷ്ട്രയിൽ നിന്നെത്തുന്ന വക്കീൽ. പിന്നിൽ മുംബൈ അധോലോകം, ഭിക്ഷാടന മാഫിയ, മതംമാറ്റ മാഫിയ...ആളൂരിനെ ചുറ്റിപ്പറ്റി കഥകളേറെയിറങ്ങി. ഒന്നും നിഷേധിക്കപ്പെട്ടില്ല.
എല്ലാം കേട്ട് ആളൂർ വക്കീൽ ചിരിച്ചു.‘ നിങ്ങളെന്തുവേണമെങ്കിലും എഴുതിക്കോളൂ,,, ഞാൻ അത് കാര്യമാക്കുന്നില്ല’ -ആളൂർ പറഞ്ഞു. പിന്നെ ആളൂരിനെ കേട്ടത് സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്തപ്പോഴാണ്. ഇതെെൻറ വിജയം – അന്ന് ആളൂർ പറഞ്ഞു. സൗമ്യക്ക് പിന്നാലെ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന് വേണ്ടിയും പൾസർ സുനിക്ക് വേണ്ടിയും കോട്ടണിഞ്ഞപ്പോൾ ആളുകൾ മറ്റൊരു പേരിട്ടു–സ്ത്രീ വിരോധി... പൾസർ സുനിക്കുവേണ്ടി അങ്കമാലി കോടതിയിലെത്തിയ അഡ്വ. ആളൂർ തന്നെക്കുറിച്ചും ഗോവിന്ദച്ചാമിയെക്കുറിച്ചും തന്നെ ചുറ്റിപ്പറ്റിയുള്ള കഥകളെക്കുറിച്ചും മാധ്യമം ‘കുടുംബ’ത്തോട് സംസാരിച്ചു.
? ബിജു ആൻറണി ആളൂരിൽ നിന്ന് അഡ്വ. ബി.എ. ആളൂരിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു. അഭിഭാഷകനായതിനെക്കുറിച്ച് ...
-തൃശൂർ ജില്ലയിലെ പതിയാരം ഗ്രാമത്തിലാണ് ജനിച്ചത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ൈപ്രവറ്റ് ആയി ബിരുദ പരീക്ഷയെഴുതിയപ്പോൾ നഷ്ടപ്പെട്ട വിഷയം ‘ലോ സ്റ്റഡീസ്’ ആയിരുന്നു. ഞാനത് എഴുതിയെടുത്തപ്പോൾ തുടങ്ങിയ താൽപര്യമാണ് നിയമ പഠനത്തോട്. പിന്നീട് സഹോദരന്മാരോടൊപ്പം പുണെയിലേക്ക് പറിച്ചുനടപ്പെട്ടു. അവിടെ ഐ.എൽ.എസ് ലോ കോളജിൽ നിന്ന് നിയമ ബിരുദമെടുത്തു.
പക്ഷേ ആളൂര് വക്കീലായി എന്നത് നുണ പറയുകയാണ് എന്ന് പറയാൻ നാട്ടിൽ ആളുകളുണ്ടായിരുന്നു. നീ വക്കീലായത് പത്താളുകൾ അറിയണ്ടേ... എന്ന് വീട്ടുകാർ. 1998ൽ അവരുടെ സമ്മർദത്തിന് വഴങ്ങി ഞാൻ നാട്ടിലെത്തി. മൂന്നര– നാലുവർഷം ജില്ലാകോടതി, വടക്കാഞ്ചേരി മജിസ്േട്രറ്റ് , മുൻസിഫ് കോടതികളിൽ പ്രാക്ടീസ് ചെയ്തു.
വീടുവിട്ടുപോവണം എന്ന ചിന്ത വന്നതോടെ പുണെയിലേക്ക് തിരിച്ചുപോയി. 2003 ഡിസംബർ 31ന് മൂന്ന് കൊലപാതകക്കേസ് പ്രതികളെ പുണെ ജില്ല കോടതി വെറുതെ വിട്ടതോടെ ഇത് എനിക്ക് ചേരുന്ന ജോലിയാണെന്ന് ഉറപ്പിച്ചു. പിന്നീട് ഒട്ടേറെ കേസുകൾ...
? സൗമ്യ, ജിഷ, ഇപ്പോഴിതാ പൾസർ സുനി....കേരളം ചർച്ചചെയ്യുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളുടെ അഭിഭാഷകനായി താങ്കളുണ്ട്.
-കേരളവും മാധ്യമങ്ങളും ചർച്ച ചെയ്യുന്ന കേസുകളിൽ ഞാൻ അഭിഭാഷകനായി ഉണ്ടാകുകയെന്നത് സന്തോഷകരമായ കാര്യമാണ്. ആളൂർ എവിടെയുണ്ടോ അവിടെ മാധ്യമ ശ്രദ്ധ വരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമുള്ള കാര്യമാണ്. ഞാൻ ക്രിമിനൽ അഭിഭാഷകനാണ്. സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടറായി ജോലിയെടുക്കേണ്ടിവന്നിട്ടുണ്ട്. അതിനാൽ ഇരുവിഭാഗത്തിന് വേണ്ടിയും വാദിക്കേണ്ടി വരും.
? ഗോവിന്ദച്ചാമിയുടേത് ഉൾപ്പെടെ വിവാദ കേസുകൾ സ്വയം ഏറ്റെടുത്ത് മാധ്യമ ശ്രദ്ധക്കായുള്ള ശ്രമമാണോ നടത്തിവരുന്നത്
-തീർച്ചയായും അല്ല. എന്റെ കരിയറിൽ എനിക്ക് അങ്ങോട്ടുപോയി സ്വയം കേസ് ഏറ്റെടുക്കേണ്ട ഗതികേട് വന്നിട്ടില്ല. 2011ൽ സൗമ്യ കൊലപാതകക്കേസ് പുണെയിൽ ജോലിചെയ്തുകൊണ്ടിരുന്ന എനിക്ക് നാട്ടിൽ വരാൻ നിമിത്തമായി എന്നത് ശരിയാണ്. ഗോവിന്ദച്ചാമിക്ക് വേണ്ടി കക്ഷികൾ എന്നോട് കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇത് ഇത്ര വലിയ കേസാണെന്നും അറിഞ്ഞിരുന്നില്ല.
ഒരു സായാഹ്ന പത്രത്തിൽ ‘ഗോവിന്ദച്ചാമിക്ക് വേണ്ടി മുംബൈ ഹൈകോടതിയിലെ അഭിഭാഷകൻ’ എന്ന വാർത്ത വന്നു. അക്കാര്യം നാട്ടിലുള്ള കൂട്ടുകാർ ഫോണിൽ വിളിച്ച് അറിയിച്ചു. ആ വാർത്തയാണ് കേസിനെ ഇത്രയും മാധ്യമശ്രദ്ധ കൊണ്ടുവന്നതിൽ കാരണമായ ഒന്നെന്ന് കരുതുന്നു. അന്ന് ഞാൻ വക്കാലത്ത് ഏറ്റെടുത്തുകഴിഞ്ഞിരുന്നു.
? ആരാണ് കേസ് തന്നത് എന്നത് വെളിപ്പെടുത്താമോ.
-ഇല്ല. അത് പ്രഫഷണൽ സീക്രട്ട് ആണ്. അന്നും ഇന്നും എന്നും ആ കാര്യം വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല.
? അധോലോകം, മതം മാറ്റ മാഫിയ, ഭിക്ഷാടന മാഫിയ... എല്ലാ മാഫിയകളുടെയും ആളായാണ് സൗമ്യ കേസിൽ താങ്കൾ വന്നപ്പോൾ ചില മാധ്യമങ്ങൾ അവതരിപ്പിച്ചത്. വാസ്തവത്തിൽ താങ്കൾ ആരുടെ ആളാണ്.
-നിങ്ങൾ കേട്ടതൊക്കെ കെട്ടുകഥകളാണ്. മാധ്യമങ്ങളും പല വ്യക്തികളും പറയുന്ന അധോലോകം, മയക്കുമരുന്നു മാഫിയ, മതംമാറ്റ മാഫിയ ഇതൊക്കെ കളവായ കാര്യങ്ങളാണ്. അത്തരം ഒരു ബന്ധവും എനിക്കില്ല. ബിജു ആൻറണി ആളൂർ എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഞാൻ ദൈവ വിശ്വാസിയും അസ്സൽ നസ്രാണിയുമാണ്.
? ആരാണ് ഗോവിന്ദച്ചാമി
-ഗോവിന്ദച്ചാമി മയക്കുമരുന്നും മറ്റും വിറ്റുനടക്കുന്ന ട്രെയിനിൽ പിടിച്ചുപറി നടത്തുന്ന ഒരു വ്യക്തി. ഗോവിന്ദച്ചാമി കുറ്റകൃത്യത്തിൽ ഒരു അറ്റം വരെ പങ്കെടുത്തിട്ടുണ്ട്. പക്ഷേ കേസിൽ പറയുന്ന കുറ്റം ചെയ്തിട്ടുണ്ടെന്ന് അന്നും ഇന്നും വിശ്വസിക്കുന്നില്ല. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ, പുകക്കുള്ള കുറ്റമുണ്ട്, പക്ഷേ തീയിനുള്ള കുറ്റം അയാൾ ചെയ്തിട്ടില്ല.
? ഗോവിന്ദച്ചാമി വേട്ടക്കാരനായിരുന്നോ അതോ ഇരയായിരുന്നോ..
-ഗോവിന്ദച്ചാമി ഇരയായിരുന്നു എന്ന് അവകാശപ്പെടാൻ പറ്റില്ല, എന്നാൽ വേട്ടക്കാരനല്ലേ എന്ന് ചോദിച്ചാൽ സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ അങ്ങനെ വിമർശനം നടത്തുന്നതും ശരിയല്ല. കാരണം വേട്ടക്കാരുടെ കേസും ഇരയുടെ കേസും യാഥാർഥ്യം പൂർണമായി ഉണ്ടെങ്കിൽ അത് നടത്താൻ ഞാൻ വിധിക്കപ്പെട്ടവനാണ്. അതിനാലാണ് കേസുമായി മുന്നോട്ടുപോയത്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ 2014 സെപ്തംബർ 15ലെ സുപ്രീം കോടതി വിധി കേട്ടപ്പോൾ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാനായല്ലോ എന്ന ചാരിതാർഥ്യത്തോടെയാണ് മടങ്ങിയത്. ആ ദിവസം എന്റെ ജീവിതത്തിൽ മറക്കാനാകില്ല.
? സൗമ്യ കേസിൽ പൊലീസിന് സംഭവിച്ച പിഴവ് എന്തായിരുന്നു. ചൂണ്ടിക്കാണിച്ച പല തെളിവുകളും പൊലീസ് അവഗണിച്ചുവെന്ന് താങ്കൾ ആരോപിച്ചിരുന്നു.
-സൗമ്യ വധം നടന്ന ദിവസം അതേ ട്രെയിനിൽ 50 വയസ്സുള്ള യാത്രക്കാരൻ ഉണ്ടായിരുന്നു. ആ യാത്രക്കാരനെ പ്രതിഭാഗം സാക്ഷിയാക്കണമെന്ന് പറഞ്ഞ് ഞാൻ ഒരു വ്യക്തിയുടെ പൂർണ അഡ്രസ്സോടെ ലിസ്റ്റ് കൊടുത്തിരുന്നു. ഗോവിന്ദച്ചാമി ട്രെയിനിന്റെ ഇടതുഭാഗത്തുകൂടെ പോയപ്പോൾ ഇയാൾ വലതു വാതിലിലൂടെ പോയെന്ന് കാണിച്ചായിരുന്നു സമൻസ് പൊലീസിന് കൊടുത്തത്.
ഇയാൾ പിച്ചയെടുത്ത് നടക്കുന്നയാളാണ്. പൊലീസ് അയാളെ ഓടിപ്പിച്ചു. അയാളെകൊണ്ടുവന്നില്ല. സമൻസ് കൊടുത്തിട്ടും അയാൾ വന്നില്ല. അത് തന്നെയായിരുന്നു പൊലീസിന്റെ ഏറ്റവും വലിയ പരാജയം. അയാളെ കണ്ടെത്താതിനാൽ നേരിട്ട് തെളിവില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. അന്ന് ഞാൻ ഉന്നയിച്ച ആ യാഥാർഥ്യം സുപ്രീം കോടതി കണ്ടെത്തി എന്നതിൽ സന്തോഷമുണ്ട്. അയാൾ ഭിക്ഷാടന മാഫിയയുടെ ആളായിരുന്നു. അയാളുടെ ഫോട്ടോ, കാർഡ് എല്ലാം പൊലീസിന് കൈമാറിയിരുന്നു. പൊലീസ് അത് കോടതിയുടെ മുമ്പിൽ കൊണ്ടുവന്നില്ല. അത് പൊലീസിന് തിരിച്ചടിയായി. അതിനാൽ കൊലപാതകക്കേസിന് ശിക്ഷിക്കാൻ കോടതിക്ക് സാധിച്ചില്ല.
? അതിന് ശേഷമാണ് ജിഷ കൊലപാതകക്കേസിൽ പ്രതിയുടെ വക്കീലായി വരുന്നത്
-അമീറുൽ ഇസ്ലാമിെൻറ കേസ് ഏറ്റെടുക്കാൻ ഞാൻ കോടതിയിൽ അപേക്ഷ കൊടുത്തിരുന്നു. കോടതി അത് അംഗീകരിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു എഴുത്തുമായി അമീറുൽ കോടതിയിൽ വരുന്നത്. പൊലീസ് ഭീഷണിപ്പെടുത്തിയതിനാൽ ആ എഴുത്ത് കൊടുക്കാൻ സാധിച്ചില്ല. ആ എഴുത്തിെൻറ കോപ്പി പ്രതി അമീറുലിെൻറ സഹോദരൻ ബദറുൽ ഇസ്ലാമിൽ നിന്ന് എനിക്ക് കിട്ടി. അപ്പോഴാണ് യാഥാർഥ്യം അറിയാൻ വേണ്ടി അമീറുൽ ഇസ്ലാമിനെ പോയി കാണുന്നത്. കേസ് കൈകാര്യം ചെയ്യുന്നത് വേറെ വക്കീലായതിനാൽ എനിക്ക് ഹാജരാകാനാകില്ലെന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു. അധികംവൈകാതെ കേരളത്തിലുള്ള അഭിഭാഷകരെ വിശ്വാസമില്ലെന്നും അതിനാൽ അഡ്വ. ബി.എ. ആളൂരിനെ എെൻറ കേസ് ഏൽപ്പിക്കണം എന്ന് പറഞ്ഞ അപേക്ഷ തയ്യാറാക്കി കോടതിയിൽ അമീറുൽ നൽകുകയായിരുന്നു. അങ്ങനെ ഞാൻ വന്ന് കേസ് നടത്തിക്കൊണ്ടിരിക്കുന്നു. 195 സാക്ഷികളിൽ 140 സാക്ഷികളുടെ വിസ്താരം പൂർത്തിയായി. കേസിൽ മെഡിക്കൽ എവിഡൻസുകളാണ് വരാനുള്ളത്.
? ഇപ്പോഴിതാ അഡ്വ. ടെന്നിയുമായി അസ്വാരസ്യത്തിനിടയാക്കിയാണ് പൾസർ സുനിയുടെ അഭിഭാഷകനായി താങ്കൾ എത്തിയത്. അഡ്വ.ടെന്നിയുമായി ഉണ്ടായ തർക്കം എന്തായിരുന്നു.
-പ്രതി ആണ് അയാളുടെ വക്കീൽ ആരെന്ന് തീരുമാനിക്കുക. അങ്ങനെയാണ് അഡ്വ. ടെന്നിയെ മാറ്റി ഞാൻ വരുന്നത്. അഡ്വ. ടെന്നിയോട് എനിക്ക് വിരോധമില്ല. പൾസർ സുനിയുടെ വക്കാലത്ത് ഒഴിയാൻ അദ്ദേഹം തയ്യാറായിരുന്നില്ല. എെൻറ കേസുകൾ വേറൊരാൾക്ക് പോകാൻ പാടില്ല എന്ന ശാഠ്യം ശരിയല്ല. പൾസർ സുനി അവസാനം വരെ എന്നോടൊപ്പം നിൽക്കുമോ എന്നുപോലും എനിക്കറിയില്ല. എെൻറ കക്ഷിക്ക് ഞാൻ ഹാജരാകാൻ താൽപര്യം ഇല്ലെങ്കിൽ ഞാൻ എന്നേ വക്കാലത്ത് വേണ്ടെന്ന് വെച്ചേനേ.
? സ്ത്രീകൾക്കെതിരായ കേസുകളിലാണോ സ്പെഷലൈസ് ചെയ്യുന്നത് എന്ന് തോന്നും താങ്കൾ ഹാജരാകുന്ന പ്രധാന കേസുകൾ കണ്ടാൽ
-ഞാൻ സ്ത്രീ വിരുദ്ധനൊന്നുമല്ല. ക്രിമിനൽ വക്കീൽ വിജിലൻറായി ഇരിക്കണം. സഹായം ചോദിച്ചെത്തുന്ന കക്ഷിക്ക് നിയമപരമായി ചെയ്യാൻ കഴിയുന്നത് ചെയ്തുകൊടുക്കണം . അവിടെ സെൻറിമെൻസ് ഇല്ല.
? കേരളത്തിൽ സ്ത്രീ പീഡനങ്ങൾ വർധിച്ചുവരുന്നത് ക്രിമിനൽ വക്കീൽ എന്ന നിലയിൽ എങ്ങനെ കാണുന്നു.
-ലൈംഗിക വികാരങ്ങൾ അടിച്ചമർത്തുന്നതിലെ മാനസികപിരിമുറുക്കങ്ങളാണ് കേരളത്തിലെ പല പീഡനങ്ങൾക്കും കാരണം. കേരളത്തിന് പുറത്ത് സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ ഒരുപാട് നടക്കുന്നുണ്ടെങ്കിലും കേരളത്തിലെത് പോലെ ലൈംഗിക അതിക്രമങ്ങൾ അധികം നടക്കാറില്ല. പല കേസുകളിലും ആസൂത്രിതമായ കുറ്റകൃത്യങ്ങളല്ല നടക്കുന്നത്. പെട്ടന്നുണ്ടാകുന്ന വികാരത്തള്ളിച്ചയിൽ ചെയ്തുപോകുന്നവയാണ് അധികവും. വളരെ കൃത്യമായ ആസൂത്രണത്തിൽ ചെയ്യുന്നവ കുറവാണ്
ഏതാണ്ട് ഇവിടെത്തെ 85 ശതമാനം കേസുകളും ആ വിഭാഗത്തിൽപ്പെടുന്നവ ആണ്. സംസ്ഥാന സർക്കാരാണ് സ്ത്രീകളുടെ മാന്യത, സ്വകാര്യത,ജീവൻ ഇവയൊക്കെ സംരക്ഷിക്കേണ്ടതെന്നാണ് ഭരണഘടനയിൽ പറയുന്നത്. സർക്കാരിന് അത് സാധിക്കാതെ വാതോരാതെ സംസാരിച്ചിട്ട് കാര്യമില്ല.
? ‘മാധ്യമ വിചാരണ’ കേസുകളെ സ്വാധീനിക്കുന്നുണ്ടെന്ന വിമർശനമുയരുന്നുണ്ട്.
-മീഡിയ റേറ്റിങ് കൂട്ടാൻ വേണ്ടി നിഷ്പക്ഷമല്ലാത്ത ‘മാധ്യമ വിചാരണ’യോട് എനിക്ക് യോജിക്കാനാകില്ല. ഒരു ഭാഗത്തിെൻറ പക്ഷം പിടിച്ച് നിഷ്പക്ഷത ഭാവിച്ചുള്ള പ്രകടനമാണത്.. എല്ലാവരും ഇരയുടെ പക്ഷമാണെങ്കിൽ അവർക്കുവേണ്ടി വാദിക്കുന്നു. പ്രതിയുടെ കൂടെയാണ് ഭൂരിപക്ഷമെങ്കിൽ അവർക്ക് വേണ്ടിയും. രണ്ടുഭാഗവും തുലനം ചെയ്തുപേകണം.അതിനാകണം മീഡിയ ശ്രമിക്കേണ്ടത്. പക്ഷേ ജുഡീഷ്യറി നിഷ്പക്ഷമാണ്. പത്രങ്ങളുടെ സ്വാധീനത്തിൽ ജുഡീഷ്യറി കുടുങ്ങുമെന്ന് കരുതാനാവില്ല.
?ഗോവിന്ദച്ചാമി ക്രിമിനലാണെന്ന് പറഞ്ഞു. അമീറുൽ ഇസ്ലാം,പൾസർ സുനി... ഇവരൊക്കെ ആരോപണ വിധേയരാണ്. താങ്കൾ ദൈവവിശ്വാസിയാണെന്ന് പറഞ്ഞു. എന്നെങ്കിലും താങ്കളിലെ ദൈവ വിശ്വാസം പറഞ്ഞിട്ടില്ലേ, ആളൂരേ... ഇത് ചെയ്യുന്നത് ശരിയല്ലെന്ന്....
-ഞങ്ങൾ ക്രിസ്ത്യാനികൾക്ക് പഠിപ്പിക്കുന്ന സുകൃത ജപമുണ്ട്. അതിൽ പ്രധാനപ്പെട്ട സംഗതി ഇതാണ്... ജയിലിൽ പാർക്കുന്നവരെ പോയി സന്ദർശിക്കണമെന്ന്. അത് പൊതുജനങ്ങൾക്കുള്ളതാണ്, വക്കീലിനുള്ളതല്ല. പക്ഷേ ഇത് എെൻറ ഡ്യൂട്ടിയുടെ ഭാഗമായതുകൊണ്ട് ചുമതല ഏറ്റെടുത്തശേഷം അവരെ സന്ദർശിക്കുന്നതിെൻറ ഒരുപടി കൂടി മുന്നോട്ടുനീങ്ങി അവർക്കുവേണ്ടി കേസ് വാദിക്കുന്നതിൽ ഞാൻ തെറ്റ് കാണുന്നില്ല.
ഞാൻ ഒരു ക്രിമിനൽ വക്കീലല്ലേ, എനിക്ക് ക്രിമിനലുകളുടെതല്ലാതെ പുണ്യവാളന്മാരുടെ കേസ് കിട്ടില്ലല്ലോ. വാദിയുടെയും പ്രതിയുടെയും ഭാഗത്തുനിന്ന് ഞാൻ കേസ് വാദിക്കാറുണ്ട്. മഹാരാഷ്ട്രയിൽ സർക്കാർ ഉത്തരവനുസരിച്ച് സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടറായി പ്രവർത്തിക്കുന്നുണ്ട്.
ഇപ്പോൾ പശ്ചിം മഹാരാഷ്ട്രയിലെ എസ്.സി/ എസ്.ടി പീഡന വിരുദ്ധ നിയമത്തിെൻറ കീഴിലുള്ള എല്ലാ കേസുകളും സ്പെഷൽ പബ്ലിക്േപ്രാസിക്യൂട്ടർ എന്ന ഉത്തരവാദിത്തം സർക്കാർ എന്നെ ഏൽപ്പിക്കാൻ പോവുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എെൻറ തൊഴിലിൽ വിശ്വസിക്കുന്നയാളാണ്. അതിൽ ചാരിതാർഥ്യമുള്ളയാളാണ്. ഇരക്കായാലും വേട്ടക്കാരനായാലും നീതി നടപ്പാകണം. കോടതി എന്നത് നീതി നടപ്പാക്കാനുള്ള സ്ഥാപനം തന്നെയാണെന്ന വിശ്വാസം എനിക്കുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.