ശബരിമല സ്വർണക്കൊള്ള; കേരളം മറക്കില്ല
text_fieldsയു.ഡി.എഫ് ഇക്കുറി ഭരണം പിടിക്കുമെന്ന് ഉറപ്പാണെന്നും ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ മുഖ്യചർച്ചയാവുമെന്നും പറയുന്നു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആരാവുമെന്ന വിവാദം അനാവശ്യമാണെന്നും മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറയുന്നു
എന്തുകൊണ്ടാണ് യു.ഡി.എഫ് ഭരണം പിടിക്കുമെന്ന് ഇത്ര ആത്മവിശ്വാസം?
കഴിഞ്ഞ 10 വർഷത്തെ ഭരണത്തിന്റെ കെടുതികൾ ജനം അനുഭവിക്കുകയാണ്. അതിനെ പരസ്യബോർഡു കൊണ്ടൊന്നും മറച്ചുവെക്കാനാവില്ല. മുഖം നഷ്ടപ്പെട്ട പിണറായി ഗവൺമെന്റ് പതിനായിരം ഹോർഡിങ്ങുകൾ ആണ് പ്രചാരവേലക്കായി സ്ഥാപിച്ചത്. പത്തുവർഷത്തെ അഴിമതിപ്പണമാണ് ഇതിനൊക്കെ ചെലവഴിക്കുന്നത്. കിഫ്ബിയിൽ നിന്ന് 150 കോടി രൂപ ചെലവഴിച്ച് സർക്കാർ വിലാസം പ്രചാരണം വേറെ നടത്തി. ഇതൊക്കെ ജനം മനസ്സിലാക്കുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തരംഗം ആവർത്തിക്കുമെന്നാണോ?
തീർച്ചയായും. തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം കഴിഞ്ഞ 10 വർഷത്തെ പിണറായി സർക്കാറിനുള്ള മറുപടിയായിരുന്നു. എന്നിട്ടും കപടമായ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് പിണറായി സർക്കാർ.
തദ്ദേശ വിധിയിൽ ശബരിമല സ്വർണപ്പാളി കവർച്ച കത്തിനിന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പായപ്പോൾ വിഷയം തണുത്ത പ്രതീതിയാണ്. ശബരിമല വിഷയം വേണ്ടത്ര തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?
തീർച്ചയായും പ്രതിഫലിക്കും. ശബരിമല വിഷയം കേരളത്തിൽ ശക്തമായിത്തന്നെ നിലനിൽക്കുന്നുണ്ട്. അയ്യപ്പന്റെ സ്വർണം കൊള്ള നടത്താൻ നേതൃത്വം കൊടുത്തവർ ഇപ്പോൾ ജയിലിന് പുറത്താണ്. പ്രത്യേക അന്വേഷണ സംഘത്തിനുമേൽ സർക്കാർ സമ്മർദം ചെലുത്തി കുറ്റപത്രം കൊടുക്കാതിരുന്നതിനാലാണ് പ്രതികൾക്ക് കോടതിയിൽ നിന്ന് സ്വാഭാവികജാമ്യം ലഭിച്ചത്. എന്റെ ചോദ്യമിതാണ് ‘ശബരിമലയിൽ നിന്ന് മോഷ്ടിച്ച തൊണ്ടിമുതൽ എവിടെയാണ്? ഇത് കണ്ടെത്താൻ എന്തുകൊണ്ട് സാധിക്കുന്നില്ല? ഭക്തർ നൽകിയ സ്വർണം സി.പി.എമ്മുകാർ കട്ടതാണ്. അതുകൊണ്ടാണ് കുറ്റവാളികളായ സി.പി.എമ്മുകാരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാത്തത്. ചെയ്താൽ കൂടുതൽ കാര്യങ്ങൾ വിളിച്ചുപറയും.
മറ്റൊരു വിഷയം യുവതീപ്രവേശമാണ്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന് കോടതിയിൽ ആദ്യം സത്യവാങ്മൂലം നൽകിയത് അച്യുതാനന്ദൻ സർക്കാറാണ്. ഉമ്മൻ ചാണ്ടി സർക്കാർ അത് പറ്റില്ലെന്നാണ് സത്യവാങ്മൂലം നൽകിയത്. പിണറായി സർക്കാർ നൽകിയ അഫിഡവിറ്റ് യുവതികളെ പ്രവേശിപ്പിക്കാമെന്നു തന്നെയായിരുന്നു. ഇപ്പോൾ സുപ്രീംകോടതി അടിയന്തരമായി സർക്കാറിനോട് പ്രതികരണം ചോദിച്ചപ്പോൾ, യുവതീ പ്രവേശം അനുവദിക്കാം എന്ന പഴയ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്. നമ്മൾ കരുതിയപോലെ സർക്കാർ ഈ വിഷയത്തിൽ ‘യു ടേൺ’ അടിച്ചിട്ടില്ല. അഴകൊഴമ്പൻ മറുപടിയിൽ ‘പ്രധാനപ്പെട്ട തന്ത്രിമാരും നവോത്ഥാന നായകരുമായി ആലോചിക്കണം’ എന്ന ഒരുവരി ചേർത്തുവെന്നതൊഴിച്ചാൽ പഴയ നിലപാട് തന്നെയാണ് സർക്കാർ നൽകിയ മറുപടിയിലുള്ളത്. ഇവിടെ ഭക്തരെ വഞ്ചിക്കുകയാണ് സർക്കാർ. കേരളം ഇതൊന്നും മറക്കാൻ പോകുന്നില്ല.
ബി.ജെ.പി-സി.പി.എം ഡീൽ ആരോപണം തെരഞ്ഞെടുപ്പുവരെ നിലനിൽക്കുമോ?
ഡീൽ ഒരു സത്യമല്ലേ. 2021ൽ തുടങ്ങിയതാണ് ബി.ജെ.പി-സി.പി.എം അന്തർധാര. കോൺഗ്രസ് മുക്ത ഭാരതമെന്ന് മോദിയും കോൺഗ്രസിനെ തോൽപിക്കണമെന്ന് പിണറായിയും പറയുന്നു. ഇവർ തമ്മിലെ ‘അണ്ടർസ്റ്റാൻഡിങ്’ തുടരുകയാണ്. ഇത്തവണ കുറേ സീറ്റുകളിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ സി.പി.എം ധാരണയിലെത്തിയിട്ടുണ്ട്. വോട്ടില്ലാത്ത ബി.ഡി.ജെ.എസിനും 20 ട്വന്റിക്കുമെല്ലാം സീറ്റുകൾ വാരിക്കോരി നൽകിയത് അഡ്ജസ്റ്റ്മെന്റ് ആണ്. ഈ സീറ്റുകളിൽ ബി.ജെ.പി വോട്ടുകൾ സി.പി.എമ്മിനു നൽകാനാണ് ധാരണ. പ്രത്യുപകാരം ബി.ജെ.പിക്ക് സി.പി.എം നൽകും. വലിയ ഡിസൈൻഡ് പ്ലാനാണ് ഇതിനു പിന്നിൽ. പക്ഷേ, യു.ഡി.എഫ് ഈ പ്ലാൻ പൊളിക്കും.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഇത്തവണയുണ്ടാവുമോ?
ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുവെച്ചായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം പ്രചാരണം. അത് ഫലിച്ചില്ലെന്ന് കണ്ടപ്പോൾ നേരെ പ്ലേറ്റ് മാറ്റി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഭൂരിപക്ഷ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. ജനങ്ങൾക്ക് ഇത് മനസ്സിലാവും.
മാണി കോൺഗ്രസിനെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കാത്തത് തെക്കൻ കേരളത്തിൽ യു.ഡി.എഫിന് ക്ഷീണമാകില്ലേ.?
അവരില്ലെങ്കിലും യു.ഡി.എഫിന് ജയിക്കാനാവുമെന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ അവരില്ലാതെ തന്നെ മികച്ച നേട്ടമുണ്ടാക്കാൻ യു.ഡി.എഫിനായിട്ടുണ്ട്.
യു.ഡി.എഫ് ജയിച്ചാൽ ആര് മുഖ്യമന്ത്രിയാവണമെന്ന വിവാദം ഒഴിവാക്കാമായിരുന്നില്ലേ?
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരാവുമെന്ന വിവാദം അനാവശ്യമാണ്. ആ ചർച്ചയിൽനിന്ന് എല്ലാവരും മാറിനിൽക്കണമെന്നാണ് എന്റെ വിനീതമായ അപേക്ഷ. അത്തരമൊരു ചർച്ചക്ക് ഇപ്പോൾ പ്രസക്തിയില്ല. തെരഞ്ഞെടുപ്പിന് ശേഷം ആര് മുഖ്യമന്ത്രിയാവണമെന്ന് ഹൈകമാൻഡ് തീരുമാനിക്കും. എല്ലാവരും ഒറ്റക്കെട്ടായി ഒരു മുന്നണിയായി പ്രവർത്തിക്കേണ്ട സമയമാണിത്.
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാവുന്നതല്ലേ കീഴ്വഴക്കം?
അല്ല,തെരഞ്ഞെടുപ്പിനുശേഷം ഹൈകമാൻഡ് നിശ്ചയിക്കും എന്നാണ് തീരുമാനം. ഹൈകമാൻഡ് തീരുമാനിക്കട്ടെ. ആരെ തീരുമാനിച്ചാലും ഞങ്ങളൊക്കെ പിന്തുണക്കും.
കർക്കശക്കാരനായ ഒരു മുഖ്യമന്ത്രിയെയാണോ, അനുനയമുള്ള മുഖ്യമന്ത്രിയെയാണോ കേരളം കാത്തിരിക്കുന്നത്?
അത് പാർട്ടി ഹൈകമാൻഡ് തീരുമാനിക്കേണ്ട കാര്യമാണ്. അതിനെക്കുറിച്ചൊന്നും ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

