‘സി.പി.എം നേതാക്കൾപോലും ഭരണമാറ്റം ആഗ്രഹിക്കുന്നു’; കേരളത്തിൽ നടക്കുന്നത് പിടിച്ചുപറിക്ക് സമാനമായ അഴിമതിയെന്ന് ഷിബു ബേബിജോൺ
text_fieldsപിടിച്ചുപറിക്ക് സമാനമായ അഴിമതിയാണ് കേരളത്തിൽ നടക്കുന്നതെന്നും ഇതിൽ മനംമടുത്ത സി.പി.എം നേതാക്കളും പ്രവർത്തകരും രംഗത്തു വരികയാണെന്നും പറയുന്നു ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല തരംഗമുണ്ടെന്നും മാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെടുന്നു
ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകൾ എന്താണ്?
• സമാനതകളില്ലാത്ത ഭരണവിരുദ്ധ വികാരമാണിപ്പോൾ, മുൻകാലങ്ങളിൽ നിഷ്പക്ഷ സമൂഹമാണ് അങ്ങോട്ടും ഇങ്ങോട്ടും മാറിമാറി വോട്ടുചെയ്തിരുന്നത്. ഇപ്പോൾ സി.പി.എമ്മിൽ പാർട്ടിക്കുള്ളിലുള്ളവർതന്നെ ഭരണമാറ്റം ആഗ്രഹിക്കുന്നു. നേതാക്കളും പ്രവർത്തകരും അനുഭാവികളും ഇക്കാര്യത്തിൽ ഒരുപോലെയാണ് ചിന്തിക്കുന്നത്. പ്രത്യക്ഷത്തിൽതന്നെ അവർ ഭരണത്തിനെതിരെ രംഗത്തു വരുന്നു. അത് യു.ഡി.എഫ് അനുകൂല തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
?ആരായിരിക്കും യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി?
• അതിന് കോൺഗ്രസിന്റെ ഒരു സംഘടനാ കീഴ്വഴക്കമുണ്ട്, തെരഞ്ഞെടുപ്പിനുശേഷം എം.എൽ.എമാരുടെ അഭിപ്രായം തേടി നേതാവിനെ ഹൈകമാൻഡ് നിശ്ചയിക്കും. മുൻകൂട്ടി പ്രഖ്യാപിക്കുന്ന ഒരു സംഘടനാ രീതിയും കോൺഗ്രസിനില്ല.
? പക്ഷേ, ആ പാർട്ടിയിലെ മുൻനിര നേതാക്കളെല്ലാം കുപ്പായമിട്ട് ഇറങ്ങിയിരിക്കുന്നു എന്നല്ലേ കേൾക്കുന്നത്, സ്ഥാനാർഥി പ്രഖ്യാപനം വൈകിയതുപോലും അങ്ങനെയല്ലേ?
• അതെല്ലാം മാധ്യമ സൃഷ്ടിയല്ലേ, ആ പാർട്ടിയുടെ സംഘടനാ കീഴ്വഴക്കം വെച്ചല്ലേ കാര്യങ്ങൾ ചെയ്യൂ. മാധ്യമങ്ങൾ പലതും പറയും. അതിലൊന്നും അടിസ്ഥാനമില്ല. ഇടക്ക് കെ.സി.വേണുഗോപാൽ മത്സരിക്കുമെന്ന് മാധ്യമങ്ങൾ വ്യാപകമായി പറഞ്ഞു. മാസങ്ങൾക്ക് മുമ്പുതന്നെ കെ.സി വ്യക്തമാക്കിയതാണ്, താൻ മത്സരിക്കില്ല എന്ന്. ഇതിൽ തമ്മിലടി എന്ന പ്രതീതി ഉണ്ടാക്കാൻ ബോധപൂർവം നടത്തുന്ന പാഴ്ശ്രമമാണ് പലതും.
?പാർട്ടിയെ നയിക്കേണ്ട കെ.പി.സി.സി പ്രസിഡന്റ് മത്സരിക്കുന്നത് ശരിയാണോ?
• അതിന് ബദൽ സംവിധാനം ഉണ്ടാകുമല്ലോ. തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ പാർട്ടിയെ ചലിപ്പിക്കാനുള്ള സംവിധാനം സ്വീകരിച്ചിട്ടാവും സണ്ണി ജോസഫ് മത്സരിക്കുക.
? എൽ.ഡി.എഫ് സർക്കാറിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ എന്തൊക്കെയാണ്?
•സമസ്ത മേഖലയിലും അസംതൃപ്തിയാണ് ജനങ്ങളിൽ. അവർ ജനങ്ങളിൽ നിന്ന് അകന്ന് ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് നടത്തിയത്. അതിദാരിദ്ര്യമുക്തം എന്ന പ്രഖ്യാപനം നടത്തിയത് യഥാർഥത്തിൽ ആ വിഭാഗത്തെ പ്രകോപിതരാക്കിയിരിക്കുകയാണ്. സമാനതകളില്ലാത്ത അനാഥത്വമാണ് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്നത്. അതുപോലെ മലയോര മേഖലയിലേക്ക് ചെന്നാൽ നിഷ്ക്രിയമായ സർക്കാർ സംവിധാനം മൂലം വന്യമൃഗ ആക്രമണങ്ങളിൽ നിരവധി ജീവനുകൾ പൊലിയുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു. വിചിത്രമായ കാഴ്ചകളാണ് കേരളത്തിൽ കാണുന്നത്. പേപിടിച്ച നായ്ക്കൾ വൃദ്ധയെ കടിച്ചുകൊല്ലുന്നു, അതുപോലെ പേപിടിച്ച മനുഷ്യർ പട്ടാപ്പകൽ ആളുകളെ വെട്ടിക്കൊല്ലുന്നു. ക്രമസമാധാന നില തകർന്നു എന്നുമാത്രമല്ല, ആർക്കും എന്തുമാകാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. സാധാരണക്കാരന് ആശ്വാസം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, അതേ സമയം തന്നെ ഒരു വിഭാഗം സി.പി.എം നേതാക്കളുടെ ജീവിത ശൈലികൊണ്ടുതന്നെ അവർ എങ്ങനെ പണമുണ്ടാക്കുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയുമാണ്. അഴിമതിയല്ല, പിടിച്ചുപറിക്ക് സമാനമായ കാര്യങ്ങളാണ് നടക്കുന്നത്. ശബരിമലയിലെ കൊള്ളപോലും ന്യായീകരിക്കുന്ന ഒരു കമ്യൂണിസ്റ്റ് പാർട്ടിയെ ജനങ്ങൾ ആദ്യമായി കാണുകയാണ്. ഇതെല്ലാം അപചയത്തിന്റെ ചില വശങ്ങൾ മാത്രം.
? മോഹൻലാലിനെവെച്ച് സിനിമയെടുത്ത ആളാണല്ലോ, മുഖ്യമന്ത്രി-മോഹൻലാൽ സംഭാഷണത്തെക്കുറിച്ച് എന്തു പറയുന്നു?
• അതിൽ രാഷ്ട്രീയം കാണേണ്ട കാര്യമില്ല. മോഹൻലാൽ ഉമ്മൻ ചാണ്ടിയെയും ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. അത് സംഘടിപ്പിച്ചവർക്ക് രാഷ്ട്രീയലക്ഷ്യം ഉണ്ടാകും. പക്ഷേ, മോഹൻലാലിനെ സംബന്ധിച്ച് അതിൽ അസ്വാഭാവികമായി ഒന്നുമില്ല. മുഖ്യമന്ത്രിക്കും അഭിമുഖം സംവിധാനിച്ചവർക്കുമാണ് രാഷ്ട്രീയ ലക്ഷ്യമുള്ളത്. മോഹൻലാലിന് അങ്ങനില്ല.
? കിഫ്ബിക്കെതിരെ വലിയ ആക്ഷേപമാണല്ലോ യു.ഡി.എഫ് ഉന്നയിക്കുന്നത്, യു.ഡി.എഫ് വന്നാൽ കിഫ്ബി ഉപേക്ഷിക്കുമോ?
• യു.ഡി.എഫ് സർക്കാറിന്റെ കാലഘട്ടത്തിലാണ് ഇങ്ങനൊരു ആശയം തന്നെ ഉണ്ടാകുന്നത്. റവന്യൂ ജനറേറ്റിങ് പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തിയാൽ റവന്യൂ ജനറേറ്റ് ചെയ്യുന്ന മുറക്ക് അത് തിരിച്ചടക്കാം എന്ന സ്വഭാവത്തിൽ വൻകിട പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നതായിരുന്നു ആശയം. ബജറ്റിൽ പ്രതിഫലിക്കാതെ മെഗാ പദ്ധതികൾ നടപ്പിലാക്കാം എന്ന നിലയിലാണ് ഇത് കൊണ്ടുവന്നത്. ഇതിന് കിഫ്ബി എന്നു പേരിട്ട് അതൊരു സമാന്തര ബജറ്റാക്കി മാറ്റിയിരിക്കുകയാണിപ്പോൾ. നിയമസഭയുടെ അക്കൗണ്ടബിലിറ്റി ഇല്ലാതെ വന്ന സംവിധാനത്തിൽ നിയമവിരുദ്ധമായ പലകാര്യങ്ങളും നടക്കുന്നുണ്ട്. ആശയപരമായി അഭിപ്രായ വ്യത്യാസമില്ലെങ്കിലും അധികാരത്തിൽ വന്നാൽ പ്രവർത്തനം വിലയിരുത്തിയുള്ള തീരുമാനമായിരിക്കും കൈക്കൊള്ളുക.
? തൃശൂർ ലോക്സഭാ സീറ്റും ഇപ്പോൾ തിരുവനന്തപുരം കോർപറേഷനും ബി.ജെ.പി നേടി, അവരുടെ വളർച്ചയെക്കുറിച്ച് എന്തുപറയുന്നു?
• ബി.ജെ.പി രാജ്യത്തുതന്നെ ഒന്നുമല്ലാതിരുന്ന 1984ൽ തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നേകാൽ ലക്ഷം വോട്ടാണ് നേടിയത്. അതൊക്കെ ഓരോ സ്ഥാനാർഥികൾക്കും അവരുടെ സവിശേഷത വെച്ച് സംഭവിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് ബി.ജെ.പി വളർന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോൾ പാർലമെന്റ് തെരഞ്ഞെടുപ്പിലുള്ളതിനേക്കാൾ നാലര ശതമാനം വോട്ട് കുറഞ്ഞു. ഇത്തവണയും അവർ എന്തെങ്കിലും നേട്ടമുണ്ടാക്കുമെന്ന് കരുതുന്നില്ല.
? ഇരവിപുരം സീറ്റിന്റെ കാര്യത്തിലടക്കം ആർ.എസ്.പിയിലെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ലേ?
• പാർട്ടികളിൽ അഭിപ്രായ വ്യത്യാസം വരുന്നത് ആദ്യ സംഭവമല്ല. എല്ലാ പാർട്ടികളിലും സ്ഥാനാർഥി നിർണയ കാര്യത്തിലടക്കം അഭിപ്രായ വ്യത്യാസം പതിവാണ്. ആർ.എസ്.പിയുടെ കാര്യത്തിൽ അത് പരിഹരിച്ചിട്ടുണ്ട്. പാർട്ടി ഒറ്റക്കെട്ടായി തന്നെയാണ് മുന്നോട്ടുപോകുന്നത്. ഇരവിപുരം വിജയിക്കും.
? എൻ.കെ. പ്രേമചന്ദ്രന്റെ മകന് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടത് ചവറയിൽ താങ്കളുടെ വിജയത്തെപ്പോലും ബാധിക്കില്ലേ?
• പ്രേമചന്ദ്രനുമായി വ്യക്തിപരമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. സ്ഥാനാർഥിയെചൊല്ലി രണ്ട് അഭിപ്രായം പാർട്ടിയിൽവന്നു, പാർട്ടി യോജിച്ച് ഉചിതമായ ഒരു തീരുമാനമെടുത്തു. ബാക്കിയൊക്കെ ഭാവനയിൽ വരുന്ന നിഗമനങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


